അദ്ധ്യാപന രംഗത്തെ നാലു ദശാബ്ദങ്ങളുടെ അപൂര്‍വ്വ ഭാഗ്യത്തിനുടമയാണ് ഇന്നലെ അന്തരിച്ച പ്രൊഫ. അമ്പലപ്പുഴ രാമവര്‍മ്മ. അദ്ധ്യാപനത്തിലെ സേവനപരിചയവുമായി അന്യംനിന്നുപോകാനിടയുള്ള കേരളീയ പൗരാണിക കലാരൂപങ്ങളുടെ കാവലാളായി നിലകൊള്ളുകയായിരുന്നു ഈ സാംസ്ക്കാരിക നായകന്. കേരളീയ ക്ലാസിക് കലകളുടെ പുനരുദ്ധാരണവും ഒപ്പം പ്രചാരണവും സംഘടിപ്പിക്കുന്നതില്‍ പ്രായത്തെ അവഗണിച്ച് നടത്തിയ ഇടപെടലുകളും, അശ്രാന്തപരിശ്രമവും വരുംതലമുറയ്ക്ക് ഗുണകരമാകും വിധത്തില്‍ വിജയം കൈവരിക്കുകയുണ്ടായി. കേരളീയ കലകളുടെ പുനരുദ്ധാരണം, പ്രചാരണം, പഠനം, ഗവേഷണം എന്നീരംഗങ്ങളില്‍ അമ്പലപ്പുഴ രാമവര്‍മ്മ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പുതിയ തലമുറയെ ഈ മേഖലകളിലേക്ക് എത്തിക്കുന്നതില്‍ സഹായകമായിട്ടുണ്ട്.
അമ്പലപ്പുഴയിലെ വിവിധ സ്കുളുകളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അക്കാലത്ത് സംസ്കൃത പണ്ഡിതനും ആയുര്‍വ്വേദ വൈദ്യനുമായിരുന്ന രാമവര്‍മ്മന്‍ തിരുമുല്‍പ്പാടില്‍ നിന്ന് ഗുരുകുല വിദ്യാഭ്യാസരീതിയില്‍ സംസ്കൃതം പഠിച്ചു. ‘സിദ്ധരൂപം’, ‘ബാലപ്രബോധനം’, ‘ശ്രീരാമോദന്തം’, ‘രഘുവംശം’, ‘ശ്രീകൃഷ്ണവിലാസം’ എന്നിവയിലെ ഏതാനും സര്‍ഗ്ഗങ്ങള്‍ കൈവശമാക്കാന്‍ കഴിഞ്ഞത് പിന്നീട് ഉന്നത പഠനത്തിനും സാഹിത്യകലാപ്രവര്‍ത്തനങ്ങള്‍ക്കും സഹായകമായിട്ടുണ്ടെന്ന് പല അഭിമുഖങ്ങളിലും, പ്രഭാഷണങ്ങളിലും അദ്ദേഹം തന്നെ പരാമര്‍ശിച്ചിട്ടുണ്ട്.
1948ല്‍ ആലുവ യു. സി. കോളജിലാണ് അധ്യാപന ജീവിതം ആരംഭിക്കുന്നത്. പിന്നീട് നീണ്ട 26 വര്‍ഷക്കാലം സി.എം.എസ് കോളേജിലെ മലയാള വിഭാഗത്തിന് നേതൃത്വം വഹിച്ചു. ആട്ടക്കഥകള്‍, തുള്ളലുകള്‍, മഹാകാവ്യങ്ങള്‍, സംസ്കൃതനാടക പരിഭാഷകള്‍, ഖണ്ഡകാവ്യങ്ങള്‍, എഴുത്തച്ഛന്റെയും ചെറുശ്ശേരിയുടെയും കൃതികള്‍, സി. വി.യുടെ നോവലുകള്‍ എന്നിവയാണ് തന്റെ അധ്യാപനജീവിതകാലത്ത് പ്രധാനമായും പഠിപ്പിച്ചത്. 1986-ല്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു. ചെറുപ്പം മുതലേ പൗരാണികകലകളോടും സാഹിത്യത്തോടും ഇദ്ദേഹത്തിന് എന്തെന്നില്ലാത്ത അഭിനിവേശമായിരുന്നു. പ്രത്യേകിച്ച് കഥകളി, ചാക്യാര്‍കൂത്ത്, പാഠകം, തുള്ളല്‍, തിരുവാതിരകളി എന്നിവയില്‍. മലയാള ക്ലാസിക് കലകളുടെ പ്രചരണാര്‍ത്ഥം നിരവധി ലേഖനങ്ങളും ഗ്രന്ഥങ്ങളും രാമവര്‍മ്മയുടെ തൂലികയില്‍ നിന്ന് പിറവിയെടുത്തിട്ടുണ്ട്. പ്രസിദ്ധരായ ആട്ടക്കഥാകൃത്തുക്കള്‍, കവികള്‍, കഥകളിയിലെ മണ്മറഞ്ഞ മഹാനടന്മാര്, പാട്ടുകാര്‍, മേളക്കാര്, ചുട്ടിവിദഗ്ദ്ധര്‍, എന്നിവരെക്കുറിച്ചും ആധുനികരായ പ്രമുഖ കഥകളി കലാകാരന്മാരെക്കുറിച്ചും വിവിധ പ്രസിദ്ധീകണങ്ങളില്‍ ഇരുനൂറില്‍പ്പരം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. മലയാള സാംസ്കാരിക മേഖലകളില്‍ വിവിധ ചുമതലകള്‍ വഹിച്ച് നല്കിയ സേവനങ്ങള്‍ എണ്ണമറ്റതാണ്. നിരവധി പുരസ്കാരങ്ങള്‍ മികവിന് അംഗീകാരമായി ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
വിവിധ തുറകളില്‍ പ്രശസ്തരായ വലിയൊരു ശിഷ്യവൃന്ദവും ഈ അദ്ധ്യാപകശ്രേഷ്ഠനുണ്ട്. ജസ്റ്റിസ് കെ. ടി. തോമസ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ. സുരേഷ്കുറുപ്പ് എം. എല്‍. എ, ചെമ്മനം ചാക്കോ, കടമ്മനിട്ട രാമകൃഷ്ണന്, വേളുര്‍ കൃഷ്ണന്‍കുട്ടി, തിരുവിഴ ജയശങ്കര്‍, ചെന്നൈ ഡിജിപി യായിരുന്ന കെ. കെ. രാജശേഖരന് നായര്‍, സിനിമ സംവിധായകരായിരുന്ന അരവിന്ദന്, ജോണ്‍ ഏബ്രഹാം, ജയരാജ്, സേതു, നടനും നിര്‍മ്മാതാവുമായ പ്രേംപ്രകാശ് തുടങ്ങിയവരൊക്കെ രാവര്മ്മസാറിെന്റ ശിഷ്യഗണങ്ങളില്‍ ഉള്‍പ്പെടുന്നവരില്‍ ചിലരാണ്. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്, ഗുരു നിത്യചൈതന്യയതി, ഡോ. വല്യത്താന്, പി.കെ.വി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം. പി. ഗോവിന്ദന് നായര്‍, അയ്യപ്പപ്പണിക്കര്‍, മലയാറ്റൂര്‍ രാമകൃഷ്ണന്, തോട്ടം രാജശേഖരന് തുടങ്ങി നിരവധി പ്രമുഖര്‍ അദ്ദേഹത്തിെന്റ സതീര്‍ത്ഥ്യരാണ്.
കെ. ഡി. ഹരികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: