അടിമാലി (ഇടുക്കി) : തേക്കിന്‍കാനത്ത് ടൂറിസ്റ്റ് ബസ് നൂറ് അടി താഴ്ചയിലേയ്ക്ക് മറിഞ്ഞ് ആറ് വിദ്യാര്‍ത്ഥികളടക്കം എട്ട് പേര് മരിച്ചു. അടിമാലിയില്‍ നിന്നും 34 കിലോമീറ്റര്‍ അകലെ രാജാക്കാട്ടേയ്ക്ക് പോകുന്നവഴിയിലാണ് അപകടം സംഭവിച്ചത്. അവസാന വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളും ബസ് ഡ്രൈവറുമാണ് അപകടത്തില്‍ മരിച്ചത്. പരിക്കേറ്റവരില്‍ കോലഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരു വിദ്യാര്ത്ഥിയുടെനില അതീവ ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
തിരുവനന്തപുരം വെള്ളനാട് സാരാഭായ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയിലെ വിദ്യാര്‍ത്ഥികളായ കൊല്ലം ശൂരനാട് സ്വദേശി ശ്രീജേഷ്, തിരുവനന്തപുരം ജവഹര്‍നഗര്‍ സ്വദേശികളായ വിഘ്നേഷ്, ഹേമന്ത്, നന്ദന്‍കോട് സ്വദേശികളായ ജിതിന്, ശരത്ചന്ദ്രന്, കളമശ്ശേരി സ്വദേശി ഷൈജു, കണ്ണൂര്‍ സ്വദേശിനി മഞ്ജു ബാലകൃഷ്ണന്, ബസ് ജീവനക്കാരന് തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി രാജ്കുമാര് എന്നിവരാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12.45നാണ് അതിദാരുണമായ അപകടം നടന്നത്. തിരുവനന്തപുരം വിക്രം സാരാഭായി എഞ്ചിനീയറിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഫൈനല്‍ ഇയര്‍ ഇലക്ട്രോണിക്സ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. 23ന് രാവിലെയാണ് സംഘം യാത്ര തിരിച്ചത്. 41 വിദ്യാര്‍ത്ഥികളും ഒരു വിദ്യാര്‍ത്ഥിയുടെ കൊച്ചച്ചനും കൊച്ചമ്മയും ബസ്സ് ഡ്രൈവറും ക്ലീനറും ഉള്‍പ്പെടെ 45 പേരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. 28 ആണ്‍കുട്ടികളും 13 പെണ്‍കുട്ടികളുമാണ് ബസ്സില്‍ ഉണ്ടായിരുന്നത്. ബസ്സില്‍ ഉണ്ടായിരുന്ന എല്ലാവര്ക്കും പരിക്കേറ്റു.
ഏപ്രില്‍ ഒന്നിന് എഞ്ചിനീയറിംഗ് ഫൈനല്‍ പരീക്ഷ എഴുതേണ്ട വിദ്യാര്‍ത്ഥികളാണ് വിനോദസഞ്ചാരത്തിനായി പുറപ്പെട്ടത്. കോളേജില്‍ ക്ലാസ്സ് അവസാനിച്ച് 10 ദിവസത്തെ സ്റ്റഡി ലീവിലായിരുന്നു വിദ്യാര്‍ത്ഥികള്‍. ഈ അവസരം പ്രയോജനപ്പെടുത്തി വിദ്യാര്‍ത്ഥികള്‍ പരസ്പരം ആലോചിച്ച് കോളേജ് അധികൃതര്‍ അറിയാതെ സംഘടിപ്പിച്ചതായിരുന്നു വിനോദയാത്രാ പരിപാടി. കോളേജ് അധികൃതരുടെ അറിവോ സമ്മതമോ യാത്രക്കുണ്ടായിരുന്നില്ല എന്ന് രക്ഷപ്പെട്ട വിദ്യാര്‍ത്ഥികള്‍ സമ്മതിച്ചു. രക്ഷാകര്‍ത്താക്കളുടെ അനുമതി ലഭിച്ചിരുന്നു. കോളേജ് അദ്ധ്യാപകരില്‍ ആരും വിദ്യാര്‍ത്ഥികളോടൊപ്പം ഉണ്ടായിരുന്നില്ല. ഇന്നലെ വെളുപ്പിന് അഞ്ച് മണിയോടെയാണ് സംഘം കൊടൈക്കനാലില്‍ നിന്ന് കുമളി വഴി മൂന്നാറിലേക്ക് തിരിച്ചത്.
ബോഡി – തേനി വഴി വന്ന് പൂപ്പാറയില്‍ നിന്നും ദേവികുളം ഗ്യാപ്പ് റോഡ് വഴി പോകേണ്ടിയിരുന്ന ബസ്സ് ഗ്യാപ്പ് റോഡ് പുനര്‍നിര്‍മ്മാണത്തെ തുടര്‍ന്ന് കുറേ നാളായി താല്‍ക്കാലികമായി അടച്ചിരുന്നതിനാലാണ് രാജാക്കാട് വഴി വരേണ്ട സാഹചര്യം ഉണ്ടായത്. തേക്കിന്‍കാനം കൊച്ചൂപ്പ് ജംഗ്ഷനില്‍ നിന്നും 500 മീറ്റര്‍ താഴെയുള്ള എസ്. വളവിലാണ് അപകടം നടന്നത്. സാധാരണ വേഗതയില്‍ വന്ന ബസ്സ് എസ്. വളവില്‍ നിന്ന് താഴെ റോഡിലേക്ക് കുത്തനെ ചാടി റോഡരുകില്‍ നിന്ന മരം തകര്‍ത്ത് തലകീഴായി മറിയുകയായിരുന്നു.
ബസ്സിന്റെ ചക്രങ്ങള്‍ മുകളിലായി ഞെരിഞ്ഞമര്ന്നതിനാല് രക്ഷാപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാരും അതുവഴി വന്ന വണ്ടിയിലെ യാത്രക്കാരും അശ്രാന്ത പരിശ്രമം നടത്തിയാണ് പരിക്ക് പറ്റിയവരെ ബസ്സിനുള്ളില്‍ നിന്ന് പുറത്തെടുത്തത്. കുഞ്ചിത്തണ്ണി, രാജാക്കാട്, രാജകുമാരി, ആനച്ചാല്‍ മേഖലകളില്‍ നിന്നുമുള്ള സ്വകാര്യ ടാക്സി വാഹനങ്ങളെല്ലാം സംഭവ സ്ഥലത്ത് പാഞ്ഞെത്തി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിച്ചു.
പൂപ്പാറയില്‍ നിന്നും തേക്കിന്‍കാനം കഴിഞ്ഞ് രണ്ട് കിലോമീറ്റര്‍ മുന്നോട്ട് മാറി മുല്ലക്കാനം എന്ന വിജനമായ സ്ഥലത്താണ് അപകടം നടന്നത്. അപകടം നടന്ന സ്ഥലത്തുനിന്നും രാജാക്കാട് ടൗണിലേക്ക് 15 കിലോമീറ്റര്‍ ദൂരമുണ്ട്. വളവും ഇറക്കവും കൂടിയുള്ള ഈ ഭാഗത്ത് റോഡിന് വീതിയും കുറവാണ്. പരിചയമില്ലാത്ത ഡ്രൈവറുടെ അശ്രദ്ധമൂലം അപകടം ഉണ്ടായതായാണ് സാഹചര്യങ്ങള്‍ നല്കുന്ന സൂചന. വളവ് തിരിഞ്ഞ് വരുന്ന ഇറക്കത്തില്‍ ബ്രേക്ക് ചവിട്ടാന്‍ താമസിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസ്സ് 100 അടി താഴ്ചയിലുള്ള പോക്കറ്റ് റോഡിലേക്ക് മൂന്ന് തവണ തകിടം മറിഞ്ഞ് തലകീഴായി പതിക്കുകയായിരുന്നു. ബസ്സിനടിയില്‍പ്പെട്ടാണ് നാല് വിദ്യാര്‍ത്ഥികള്‍ ചതഞ്ഞരഞ്ഞത്. മരണമടഞ്ഞ പെണ്‍കുട്ടിയുടെ മൃതദേഹം തിരിച്ചറിയാന്‍ വയ്യാത്തവിധം വികൃതമായിരുന്നു.
ഗോപന് അടിമാലി
പ്രതികരിക്കാൻ ഇവിടെ എഴുതുക: