ഇരുപതുവര്‍ഷം മുമ്പ് മുംബൈ നഗരത്തെ നടുക്കിയ ബോംബുസ്ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട സഞ്ജയ്ദത്തിനുവേണ്ടി ചിലര്‍രംഗത്ത് വന്നിരിക്കുന്നു. അതില്‍ സിനിമക്കാര്‍ മാത്രമല്ല രാഷ്ട്രീയക്കാരും നിയമജ്ഞര്പോലുമുണ്ട്. മുംബൈയിലെ അറിയപ്പെടുന്ന സിനിമാക്കാരാരും സഞ്ജയ്ദത്തിനെ നന്നായി അറിയുന്നതുകൊണ്ടാകാം പരസ്യമായി പിന്തുണയുമായി രംഗത്തില്ല. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ മലയാളത്തിന്റെ ഒരു പ്രിയനടന് സഞ്ജയ്ദത്ത് ശിക്ഷ അര്‍ഹിക്കുന്നില്ലെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നും മുസ്ലീം ഭീകരവാദികളോട് മമതപുലര്ത്തിപ്പോന്ന ദ്വിഗ്വിജയ്സിംഗ് ശക്തമായി സഞ്ജയ്ദത്തിനുവേണ്ടി രംഗത്തിറങ്ങിയിരിക്കുകയാണ്. മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയാണ് ദ്വിഗ്വിജയ്സിംഗ്. രാഹുലിന്റെ രാഷ്ട്രീയ ഉപദേഷ്ടാവും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും കൂടിയാണിപ്പോള്‍ ദ്വിഗ്വിജയ്സിംഗ്. പ്രസ്കൗണ്‍സില്‍ ചെയര്‍മാന്‍കൂടിയായ മാര്‍ക്കണ്ടേയ കട്ജുവാണ് കോടതിവിധിയെ ശക്തമായി നിരാകരിക്കാന്‍ മുന്നോട്ടുവന്നത്.
നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പറയുന്നതും അതാണ്. വൈകിലഭിക്കുന്ന നീതിയാകട്ടെ നീതി നിഷേധത്തിനു തുല്യവുമാണ്. സഞ്ജയ്ദത്തിന്റെ കാര്യത്തില്‍ തലനാരിഴകീറിയാണ് എല്ലാ വശങ്ങളും പരിശോധിച്ചത്. എന്നാല്‍ എല്ലാ തെളിവുകളും സഞ്ജയ്ദത്തിനെതിരായപ്പോഴാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതി സിനിമാതാരവും പണമുള്ളവനുമാണെങ്കില് ശിക്ഷിക്കപ്പെടാന്‍ പാടില്ലെന്ന വാദം ആരു നിരത്തിയാലും അത് അര്‍ഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയുകയാണ് വേണ്ടത്. നിരപരാധിയാണെന്ന് ദത്തിന് ഉത്തമബോധ്യമുണ്ടെങ്കില്‍ രക്ഷപ്പെടാനുള്ള ഏത് മാര്‍ഗ്ഗവും തേടാന്‍ അവകാശമുണ്ട്. എന്നാല്‍ പക്ഷം പിടിച്ച് പ്രസ്താവനയുമായി രംഗത്തുവരുന്നത് നീതിന്യായവ്യവസ്ഥയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്.
ആയുധം കയ്യില്‍ വച്ചു എന്ന കുറ്റം മാത്രമല്ല, ഗൂഢാലോചനയില്‍ ദത്ത് പങ്കാളികൂടിയാണെന്നാണ് അന്വേഷണ സംഘം ആവര്‍ത്തിക്കുന്നത്. ദാവൂദ് ഇബ്രാഹിമാണ് അതിന്റെ മുഖ്യ സംഘാടകനെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. പാക്കിസ്ഥാനിലും ഗള്‍ഫിലുമായി രാജകീയജീവിതം നയിക്കുന്ന ദാവൂദിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഇതേവരെ കഴിഞ്ഞിട്ടില്ല. 1993ല്‍നടന്ന സ്ഫോടന പരമ്പര ആസൂത്രണം ചെയ്തവര്‍ക്ക് രണ്ട് ലക്ഷ്യങ്ങളാണുണ്ടായിരുന്നത്. സ്ഫോടനപരമ്പരകളിലൂടെ രാജ്യത്തെ ഞെട്ടിക്കുക എന്നതായിരുന്നു ആദ്യത്തേത്. സാമുദായിക കലാപം മുന്നില്‍കണ്ട് സ്വന്തം സമുദായത്തില്‍പ്പെട്ടവരെ വേണ്ടത്ര ആയുധവത്ക്കരിക്കുക എന്നതായിരുന്നു രണ്ടാമത്തെത്.
മഹാരാഷ്ട്രയിലെ റായ്ഗഢിലും ഗുജറാത്തിലുമായാണ് പാക്കിസ്ഥാനില്‍ നിന്ന് ആയുധങ്ങളെത്തിയത്. പിന്നീട് ഗുജറാത്തില്‍ നിന്ന് ഒരു വാഹനത്തിന്റെ രഹസ്യ അറയിലാക്കി ഈ ആയുധങ്ങള്‍ റോഡ് മാര്‍ഗം മുംബൈയിലെത്തിച്ചു. ബാന്ദ്രയിലെ ലിങ്കിംഗ് റോഡില്‍ ഹനീഫ് കദ്വാലയുടെയും സമീര്‍ ഹിംഗോറയുടെയും ഉടമസ്ഥതയിലുള്ള മാഗ്നം പ്രൊഡക്ഷന്‍സിന്റെ ഓഫീസില്‍ സൂക്ഷിക്കാനായിരുന്നു ആദ്യതീരുമാനം. വേണ്ടസൗകര്യം ചെയ്ത് കൊടുക്കണമെന്ന് കദ്വാലയോടും ഹിംഗോറയോടും ആവശ്യപ്പെട്ടത് ദാവൂദാണ്.എന്നാല്‍ ഓഫീസ് സംബന്ധമായ ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതിനാല്‍ ഇരുവരും റിസ്ക്ക് ഏറ്റെടുക്കുന്നതില്‍ നിന്ന് ഒഴിവാകുകയും നടന് സഞ്ജയ് ദത്തിന്റെ വസതി നിര്‍ദ്ദേശിക്കുകയുമായിരുന്നു. ദത്ത് ഇക്കാര്യം സമ്മതിക്കുകയും ആയുധങ്ങള്‍ സൂക്ഷിക്കാന്‍ സുരക്ഷിത താവളമൊരുക്കുകയുമായിരുന്നു.
സ്വയം രക്ഷക്കായി ആയുധം സൂക്ഷിച്ചെന്ന സഞ്ജയ് ദത്തിന്റെ വാദം തെറ്റാണെന്നും ദത്തും ആസൂത്രകരും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ ഗ്രനേഡുകള്‍ നീക്കുന്നതിനെക്കുറിച്ച് സംസാരിച്ചതിന്റെ തെളിവുകളുണ്ടെന്നും കോടതിക്ക് ബോധ്യപ്പെട്ടിരിക്കുന്നു.
സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുമായുള്ള ബന്ധവും ആയുധങ്ങള്‍ സൂക്ഷിച്ചതിന്റെ കൃത്യമായ തെളിവുകളുമുണ്ടായിട്ടും വെറുമൊരു തോക്ക് സൂക്ഷിച്ചതിനാണ് ദത്തിനെ കോടതി ശിക്ഷിച്ചതെന്ന തരത്തിലുള്ള വ്യാഖ്യാനങ്ങളും പ്രചരണങ്ങളും കുറ്റവാളിയെ വെള്ളപൂശാനുള്ള ശ്രമമാണ്. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുതെന്ന തത്ത്വം നല്ലതുപോലെ പാലിച്ചുകൊണ്ടുതന്നെ ഏറ്റവും ഒടുവില്‍ ശിക്ഷ വിധിച്ചതിനെ മാന്യമായി അംഗീകരിക്കാന്‍ ദത്തിനെ അനുവദിക്കുകയാണ് വേണ്ടത്. നിയമത്തെയും കോടതിയെയും ചെറുതാക്കാനുള്ള ശ്രമം ആരു നടത്തിയാലും അത് തുടര്ന്നുകൂടാത്തതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: