ജ്യോതിഷത്തില്‍ വിശ്വാസമില്ലാത്തവരെന്ന് നടിക്കുന്ന പലരും സ്വകാര്യമായി അത് നോക്കാറുണ്ടെന്ന് പലര്‍ക്കും അനുഭവമുണ്ടാകും. പ്രശസ്തരായ പലരും ജ്യോതിഷം നോക്കിയതിന്റെ അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. 1957 ലെ ഒന്നാമത്തെ മന്ത്രിസഭ അധികാരമേറ്റപ്പോള്‍ രാഹുകാലം ഒഴിവാക്കാന്‍ ശ്രദ്ധിച്ചില്ലെന്ന് പലരും ആക്ഷേപിച്ചതോര്‍ക്കുന്നു. ആ ഭരണം കാലാവധി തികക്കാത്തത് അതുകൊണ്ടാണെന്ന് പിന്നീട് വിശദീകരണവുമുണ്ടായി. 1967 ലെ സപ്തകക്ഷി ഭരണം രാഹുകാലം നോക്കി അധികാരമേറ്റിട്ടും ഗതിയുണ്ടായില്ല.
പ്രസിദ്ധ സാഹിത്യകാരന്‍ എം.പി.നാരായണപിള്ള ജ്യോതിഷത്തില്‍ ഉറച്ച വിശ്വാസി ആയിരുന്നല്ലൊ. ജ്യോതിഷ പ്രവചനങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്ന ആള്‍ക്ക് ഒരുലക്ഷം രൂപാ സമ്മാനം നല്‍കാമെന്ന് വാതുവെച്ച യുക്തിവാദികളുടെ തലതൊട്ടപ്പനായിരുന്ന പ്രൊഫ.എ.ടി.കോവൂരിന്റെ വെല്ലുവിളി നാരായണപിള്ള സ്വീകരിക്കുകയും തുക എസ്ബിഐയില്‍ കെട്ടിവെച്ച രസീതുമായി വന്നാല്‍ തെളിയിക്കാമെന്ന് പറയുകയും ചെയ്തിരുന്നു. അദ്ദേഹം മധ്യസ്ഥന്മാരായും ചിലരെ നിര്‍ദ്ദേശിച്ചു. സാക്ഷാല്‍ ഡിസി അതിലൊരാളായിരുന്നു. തീയതിയും തീരുമാനിക്കപ്പെട്ടു. എന്നാല്‍ നിശ്ചിത സമയത്ത് പണം സംഘടിപ്പിക്കാന്‍ കഴിഞ്ഞില്ലെന്ന മുടന്തന്‍ ന്യായം പറഞ്ഞു കോവൂര്‍ വാതുവെപ്പില്‍നിന്ന് പിന്‍വലിഞ്ഞു.
ജ്യോതിഷവും പ്രവചനങ്ങളും ഒരു ശാസ്ത്രമായി ആയിരക്കണക്കിന് വര്‍ഷങ്ങളായി ഭാരതത്തിലും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ആചരിക്കപ്പെടുന്നുണ്ട്. വേദങ്ങളിലും മഹാഭാരതത്തിലും രാമായണത്തിലുമെല്ലാം അതു കാണാന്‍ കഴിയും. ശ്രീരാമന്റെ അവതാരസമയത്തെ ഗ്രഹനില കൃത്യമായി രാമായണത്തില്‍ പറയുന്നുണ്ട്. നമ്മുടെ ജീവിതത്തെ ജ്യോതിഷം തികച്ചും സ്വാധീനിക്കുന്നു. ഓരോ ജീവിതഘട്ടത്തിലും അത് പരാമര്‍ശിക്കപ്പെടുന്നു.
എന്റെ ബാല്യകാലത്ത് അച്ഛന്റെ അടുത്ത സുഹൃത്തായിരുന്ന ആശാന്‍ എന്നുവിളിച്ചിരുന്ന കുട്ടന്‍പിള്ള വീട്ടില്‍വന്ന് തന്റെ അനുഭവകഥകള്‍ പറയുന്നത് കേട്ടിട്ടുണ്ട്. ഞങ്ങള്‍ സഹോദരങ്ങളുടെ ജാതകം അദ്ദേഹമാണ് എഴുതിയത്. ജ്യോതിഷത്തിന് പുറമെ തിരസ്കരിണി പോലുള്ള പല വിദ്യകളും ആശാനു വശമായിരുന്നുവത്രെ. ശ്രീലങ്കയിലേക്ക് (അന്ന് സിലോണ്‍)തോട്ടം തൊഴിലാളികളായി ആളുകളെ ബലമായി കൊണ്ടുപോയിരുന്ന കാലത്ത് അതില്‍ അകപ്പെട്ടുപോയതിന്റെയും അവിടെ താന്‍ പ്രതീക്ഷിച്ച മെച്ചങ്ങള്‍ കിട്ടാതെ വന്നപ്പോള്‍ തിരസ്ക്കരിണി പ്രയോഗിച്ച് അദൃശ്യനായി അവരില്‍നിന്ന് രക്ഷപ്പെട്ട സാഹസികമായ അനുഭവങ്ങള്‍ ആശാന്‍ വിവരിച്ചത് അത്ഭുതത്തോടെ ഞങ്ങള്‍ കുട്ടികള്‍ കേട്ടിരുന്നിട്ടുണ്ട്.
വലിയ സംസ്കൃതപണ്ഡിതനായിരുന്ന ആശാന്‍ ഗീതയ്‌ക്ക് വിവര്‍ത്തനം തയ്യാറാക്കി. അത് അച്ഛനെ വായിച്ചു കേള്‍പ്പിച്ചിരുന്നു. പല വലിയ ആളുകളുമായി അടുപ്പമുണ്ടായിരുന്ന ആശാന്‍ കോട്ടയത്ത് അക്കാലത്തെ ഏറ്റവും വലിയ ധനാഢ്യനും വ്യവസായ പ്രമുഖനുമായിരുന്ന എ.വി.ജോര്‍ജിന്റെ സുഹൃത്തായിരുന്നു. ജോര്‍ജിന്റെ ദിവസഫലം കാട്ടുന്ന ജാതകമാണ് ആശാന്‍ എഴുതിക്കൊടുത്തതത്രേ. അതില്‍ അദ്ദേഹത്തിന്റെ ഭാര്യക്ക് ഒരു ദിവസം, കാരാഗൃഹവാസം പറഞ്ഞത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എ.വി.ജോര്‍ജിന്റെ ഭാര്യക്ക് ജയിലോ? വര്‍ഷങ്ങള്‍ക്കുശേഷം വിമോചന സമരക്കാലത്ത് സ്ത്രീകള്‍ നിയമലംഘനം നടത്തിയ ദിവസം മിസ്സിസ് എ.വി.ജോര്‍ജ്ജ് അറസ്റ്റ് വരിച്ചിരുന്നു. ആശാന്‍ കുറിച്ചിട്ട ദിവസം തന്നെയായിരുന്നു അതെന്ന് കണ്ടപ്പോള്‍ തന്നെ വിളിച്ചുവരുത്തി സമ്മാനിക്കാന്‍ തയ്യാറായ വിവരം ആശാന്‍ അച്ഛനോട് പറഞ്ഞു.
ജ്യോതിഷത്തില്‍ കാര്യമായി ശ്രദ്ധിക്കാതിരുന്ന തനിക്കുണ്ടായ ഒരനുഭവത്തെപ്പറ്റി ജനസംഘാധ്യക്ഷന്‍ എല്‍.കെ.അദ്വാനി ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. 1975 ജൂണ്‍ 12 നായിരുന്നല്ലോ അലഹബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയത്. അതിന് മുമ്പ് അവരുടെ അഴിമതിക്കെതിരായി ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ നടന്നുവന്ന സമരം ഉച്ചസ്ഥായി പ്രാപിച്ചിരുന്നു. ഗുജറാത്ത് നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പ്രതിപക്ഷങ്ങള്‍ ചേര്‍ന്നുണ്ടാക്കിയ ജനതാ മുന്നണി മലര്‍ത്തിയടിച്ചു കഴിഞ്ഞിരുന്നു. ഭാവിയില്‍ എന്തു സംഭവിക്കുമെന്ന ഉത്കണ്ഠാനിര്‍ഭരമായ അവസ്ഥയില്‍ ജനസംഘത്തിന്റെ കേന്ദ്രീയ ഭാരവാഹികള്‍ മൗണ്ട് അബുവില്‍ ചേര്‍ന്നു. അന്നത്തെ അദ്ധ്യക്ഷനായിരുന്ന അദ്വാനിജി മഹാരാഷ്‌ട്രയിലെ പ്രമുഖ നേതാവും കേന്ദ്രീയ സമിതി അംഗവുമായിരുന്ന ഡോ.വസന്തകുമാര്‍ പണ്ഡിറ്റിനോട് ഗ്രഹനില എന്തുപറയുന്നു എന്നന്വേഷിച്ചു.
അല്‍പ്പനേരത്തിനുശേഷം നാമെല്ലാം അടുത്തുതന്നെ രണ്ടുവര്‍ഷത്തില്‍ തടവില്‍ കഴിയേണ്ടിവരുമെന്നാണ് കാണുന്നത് എന്ന് ഡാ.പണ്ഡിറ്റ് പറഞ്ഞത് എല്ലാവരേയും വിസ്മയിപ്പിച്ചു. രണ്ടാഴ്ചയ്‌ക്കകം അത് സംഭവിക്കുകയും ചെയ്തു. ജ്യോതിഷ ഗവേഷണത്തിലാണ് ഡാ.പണ്ഡിറ്റിന്റെ പിഎച്ച്ഡി. അദ്ദേഹം ചെയര്‍മാനായിരുന്ന ഒരു ട്രസ്റ്റ് നടത്തുന്ന ഹൈസ്കൂള്‍ കൊയിലാണ്ടിക്കടുത്ത് അര്‍ജ്ജുനന്‍കുന്നില്‍ ഉണ്ട്. കോഴിക്കോട്ടെ പ്രമുഖ കാര്യകര്‍ത്താവായിരുന്ന രാമചന്ദ്രന്‍ മാസ്റ്റര്‍ അവിടെ പ്രഥമാധ്യാപകനായിരുന്നു.
ഐതിഹ്യമാലയില്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി പല ജ്യോതിഷ പണ്ഡിതന്മാരുടേയും വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. മറ്റു പല രംഗത്തും പ്രശസ്തരായിരുന്ന എത്രയോ പേര്‍ ഈ ശാസ്ത്രത്തോടുള്ള താല്‍പ്പര്യവും അഭിനിവേശവും കൊണ്ടുമാത്രം ആ തൊഴിലുകള്‍ വേണ്ടെന്ന് വെച്ച് മുഴുസമയ ജ്യോതിഷികളായി പ്രവര്‍ത്തിക്കുന്നു. ജന്മഭൂമിയില്‍ സബ് എഡിറ്ററായിരുന്ന ജയശങ്കര്‍ അത്തരത്തില്‍ പെടുന്നു.
ഇതൊക്കെ പറയാന്‍ ഇടയായത് ഈയിടെ മകന്‍ അനുനാരായണന്റെ കുട്ടി ഈശ്വരിയുടെ ജാതകം എഴുതിയ ചേണ്ടമംഗലത്തെ ശരത്ചന്ദ്രന്‍ എന്ന ജ്യോതിഷിയുമായി നടത്തിയ സംഭാഷണമാണ്. ജാതകം നേരിട്ടുവാങ്ങാനായി ഞങ്ങള്‍ കുടുംബമായി അവിടെ ചെന്ന് സംസാരിക്കുന്നതിനിടെ അദ്ദേഹം അടുത്തുതന്നെ തളിപ്പറമ്പില്‍ പോകുന്ന വിവരം വന്നു. നിരവധി ജ്യോത്സ്യന്മാരുള്ള നാടാണല്ലൊ തളിപ്പറമ്പ്. അന്‍പതുവര്‍ഷം മുമ്പ് ആറേഴു വര്‍ഷക്കാലം അവിടെ പ്രചാരകനായിരുന്നതിനാല്‍ എനിക്ക് വളരെഅടുപ്പുമുള്ള സ്ഥലവുമാണത്. തളിപ്പറമ്പിലെ കപാലി എന്ന ജ്യോത്സ്യനെ പരിയചമുണ്ടോ എന്നന്വേഷിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അടുത്തേക്കാണ് യാത്ര എന്ന മറുപടിയാണ് കിട്ടിയത്. യം.യം.കപാലി നമ്പൂതിരി തളിപ്പറമ്പിലെ ജനസംഘം മണ്ഡലം പ്രധാന്‍ ആയിരുന്നു. വളരെ അരിഷ്ടിച്ച് ജീവിതം നയിച്ചുവന്ന അദ്ദേഹം ആദ്യം കടുത്ത നിരീശ്വരവാദിയും ഇടതുപക്ഷക്കാരനുമായിരുന്നു. എങ്ങനെയോ, കണ്ണൂര്‍ജില്ലാ പ്രചാരകനായിരുന്ന വി.പി.ജനാര്‍ദ്ദനനുമായി ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് ക്രമേണ സംഘത്തിലേക്ക് ആകൃഷ്ടനായി തികഞ്ഞ സ്വയംസേവകനാവുകയായിരുന്നു. തൃച്ചംബരം ക്ഷേത്രത്തിനടുത്തുള്ള പാഠശാല എന്ന കെട്ടിടത്തിലായി മിക്കവാറും താമസം.
ക്രമേണ ജ്യോതിഷത്തില്‍ താല്‍പ്പര്യമുണ്ടാകുകയും ഒരു ഗുരുനാഥനെ കണ്ടെത്തി അനന്യമനസ്കനായി പഠനം നടത്തുകയും ചെയ്തു. ഒരുവര്‍ഷക്കാലം മറ്റൊന്നും ചിന്തിക്കാതെ കഴിഞ്ഞു. അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെ ഒരു വിജയദശമിക്ക് ജ്യോതിഷി എന്ന നിലയ്‌ക്ക് ഹരി ശ്രീ കുറിച്ചു. പിന്നീട് പഠനം തുടര്‍ന്നു. അക്കാലത്ത് കുടുംബം സാമ്പത്തികമായി തകര്‍ച്ചയില്‍ തന്നെ കഴിഞ്ഞു. ഒരിക്കല്‍ അദ്ദേഹത്തിന്റെ ഇല്ലത്ത് പോയി താമസിക്കാന്‍ അവസരം കണ്ടെത്തി.
കുപ്പംപുഴയുടെ തീരത്ത് ശ്രദ്ധിക്കപ്പെടാതെ കിടന്ന ഇല്ലപ്പറമ്പ്. ചെങ്കല്ലു പണിത് കുമ്മായം തേക്കാത്ത ഇല്ലം. മുകളിലേക്ക് കയറാന്‍ ഇളകിയ കോണിപ്പടികള്‍. പിടിച്ചുകയറാന്‍ തൂക്കിയിട്ട കയറ്. കപാലിയും വേളിയും അവിടെ കഴിയുന്നു. മകന്‍ സ്കൂളില്‍ പോയിരിക്കയാണ്. ജ്യോതിഷത്തിന്റെ പാഠങ്ങള്‍ എഴുതിയ ബൗണ്ട്ബുക്കുകള്‍ അടുക്കിവെച്ചിരിക്കുന്നു. അദ്ദേഹം ആ പുസ്തകങ്ങള്‍ ശ്രദ്ധാപൂര്‍വം വായിക്കുന്നു. ഞാനും അവ വായിച്ചു നോക്കി. കോളേജില്‍ പഠിച്ച ആധുനിക ഗണിത രീതികള്‍ പ്രാചീനകാലത്തുതന്നെ എത്ര ശാസ്ത്രീയമായി നമ്മുടെ നാട്ടില്‍ പ്രായോഗികമാക്കിയിരുന്നുവെന്ന് കാണാന്‍ കഴിഞ്ഞു. അതില്‍ കാല്‍കുലസും കോ ഓര്‍ഡിനേറ്റ് ജോമട്രിയും ട്രിഗണോമെട്രിയും ആള്‍ജിബ്രയും എല്ലാം അടങ്ങുന്നു. അങ്കഗണിതത്തിന്റെ കാര്യം പറയാനുമില്ല.
ഭക്ഷണം കഴിച്ച് അന്നവിടെ കൂടി.വിഭവങ്ങള്‍ ഏറ്റവും കുറവ്. മോര്, ഉപ്പിലിട്ടത്, ഉപ്പേരി (തോരന്‍) ഒരു ഒഴിച്ചുകൂട്ടാന്‍. പുളിങ്കറിയെന്നോ സാമ്പാറെന്നോ വിളിക്കാം. കപാലി പിന്നീട് ജ്യോതിഷിയായിത്തീര്‍ന്നു. വര്‍ഷങ്ങള്‍ക്കുശേഷം 2002 ല്‍ ഭാസ്ക്കര്‍റാവുജിയുടെ ജീവചരിത്രത്തിനുവേണ്ടി വിവരം ശേഖരിക്കാനുള്ള യാത്രക്കിടെ പാലക്കാട്ടുനിന്നും കോഴിക്കോട്ടേക്ക് അന്നത്തെ ക്ഷേത്രീയ പ്രചാരക് ശ്രീകൃഷ്ണപ്പാജിയുടെ കൂടെ കാറില്‍ പോകാന്‍ അവസരം കിട്ടി. അന്ന് കോഴിക്കോട് വിഭാഗ് പ്രചാരകനായിരുന്ന കെ.സി.കണ്ണനു(ഇന്നു മാനനീയ സഹസര്‍കാര്യവാഹ്‌ാമുണ്ടായിരുന്നു. പല വിഷയങ്ങളെയും പറ്റി സംസാരിക്കുന്നതിനിടെ സ്വയംസേവകര്‍ അനന്യനിഷ്ഠയോടെ പഠനത്തില്‍ ഏര്‍പ്പെടുന്നതിന്റെ ഒരുദാഹരണമായി ഞാന്‍ കപാലി നമ്പൂതിരിയുടെ പേര്‍ പറഞ്ഞു. ഉടന്‍തന്നെ കൃഷ്ണപ്പാജി കപാലിയുടെ പ്രശസ്തിയേയും അദ്ദേഹത്തെ കിട്ടാനുളള പ്രയാസത്തെപ്പറ്റിയും വാചാലനായി.
ചേണ്ടമംഗലത്തെ ജ്യോത്സ്യര്‍ ശരത്ചന്ദ്രനും കപാലിയെപ്പറ്റി പറയാന്‍ ധാരാളമുണ്ടായിരുന്നു. ഇന്നും അദ്ദേഹത്തിന്റെ ഇല്ലം പഴയതില്‍നിന്നും വളരെ മെച്ചപ്പെടുത്തിയിട്ടില്ലെന്നും നാട്ടുകാരുടെ നിര്‍ബന്ധം കൊണ്ടാണ് വൈദ്യുതിയും ഫോണും സ്ഥാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒരു ദിവസം ഒരു പ്രശ്നം മാത്രമേ നോക്കുന്നുളളൂവത്രെ.
യുവാവായിരിക്കെ ആവേശം നിറഞ്ഞ തീപ്പൊരി നിരീശ്വരവാദിയും വിഗ്രഹവിരുദ്ധനുമായിരുന്ന കപാലിയെ ശരത്ചന്ദ്രന്‍ ജ്യോത്സ്യര്‍ പറഞ്ഞത് ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ആ ജീവിതത്തിന് ഒരു വഴിത്തിരിവുണ്ടാക്കിയത് വി.പി.ജനാര്‍ദ്ദനനുമായ സമ്പര്‍ക്കമാണോ, വിപിയിലേക്ക് അദ്ദേഹത്തെ ബന്ധിപ്പിച്ച കെ.സി.കണ്ണേട്ടനെപ്പോലുളള ഏതെങ്കിലും ആദ്യകാല സ്വയംസേവകനായിരിക്കുമോ? ഈയിടെ തളിപ്പറമ്പിലെ സോമേശ്വരം ക്ഷേത്രത്തില്‍ 40 വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന ഒരു വന്‍ അനുഷ്ഠാനത്തിനിടെ കപാലിയെ കണ്ടു സംസാരിച്ച വിവരം കണ്ണേട്ടന്‍ ഫോണിലൂടെ സംസാരിച്ചതിനിടെ അറിഞ്ഞു. ചേണ്ടമംഗലത്തെ ശരത്ചന്ദ്രന്‍ ജ്യോത്സ്യരുമായി സംസാരിച്ച വിവരം ഞാനും പറഞ്ഞു. അപ്രതീക്ഷിതമായി ഒരു പഴയ ആത്മബന്ധം അയവിറക്കാനവസരമുണ്ടായതിന്റെ ത്രില്‍ നിലനില്‍ക്കുന്നു.
** പി. നാരായണന്‍
















