‘ഈശ്വരനെ ആരാധിക്കുന്നതിന് ദരിദ്രര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതിനെക്കാള്‍ സമുന്നതമായ ഒരു മാര്‍ഗ്ഗം വിഭാവനം ചെയ്യാന്‍ എനിക്കു കഴിയുകയില്ല” എന്നു പറഞ്ഞത് ഇന്ത്യയുടെ സ്വത്വാത്മക വികാരമായ ഗാന്ധിജിയാണ്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന് മഹാത്മാ എന്ന വിശേഷണം ഏറ്റവും നന്നായി യോജിക്കുന്നതും. ആ വിശുദ്ധാത്മാവിന്റെ ജീവബലിക്ക് 65 വര്‍ഷമാവുന്ന വേളയില്‍ കേന്ദ്രസര്‍ക്കാറിന്റെ പരസ്യസ്ഥാപനമായ ഡിഎവിപി നല്‍കിയ പരസ്യത്തില്‍ മേലുദ്ധരിച്ച വാചകങ്ങള്‍ ചേര്‍ത്തതില്‍ ഏറെ സന്തോഷം. കാരണം ദരിദ്രരെക്കുറിച്ച് കമ എന്ന് പറയാത്ത സര്‍ദാര്‍ജിയും മാഡവും ഭരിക്കുന്ന രാജ്യത്ത് ഇത്തരക്കാരുമുണ്ടെന്ന് ചൂണ്ടിക്കാണിക്കാന്‍ ചിലര്‍ക്കെങ്കിലും അവസരം ഉണ്ടാവും. അല്‍പ്പനേരമെങ്കിലും ആരായിരുന്നു ഗാന്ധിജിയെന്നും ആ മഹാത്മാവിന്റെ ഹൃദയം ആര്‍ക്കുവേണ്ടിയായിരുന്നു തുടിച്ചിരുന്നതെന്നും അറിയാനുള്ള അവസരമുണ്ടായല്ലോ. ഗാന്ധിജിയുടെ പേരിന്റെ പൈതൃകപ്പെരുമയില്‍ ഊറ്റം കൊള്ളുന്നവര്‍ ഒരുവേള ആ മഹാവ്യക്തിത്വത്തിന്റെ ഉള്‍ക്കാഴ്ചയിലേക്ക് ആണ്ടിറങ്ങിയെങ്കില്‍ എന്നു തോന്നുന്നില്ലേ? അത്തരമൊരു തോന്നലിന് ഡിഎവിപി പരസ്യം വഴിവെക്കുന്നുവെങ്കില്‍ എത്ര നല്ലതാണത്.
ഇന്ത്യക്കാരനുവേണ്ടി ബിര്‍ളാമന്ദിരത്തിന്റെ പുല്‍ത്തകിടിയില്‍ ഇറ്റുവീണ ചോരയുടെ വികാരം എന്തായിരുന്നുവെന്ന് ലോകം മുഴുവന്‍ അനുഭവിച്ചിട്ടുണ്ട്. വായിച്ചറിഞ്ഞവരും വിശകലനം ചെയ്ത് നിഗമനങ്ങളിലെത്തിയവരും ആ ചോരയുടെ തുടിപ്പ് ഇന്നും കരളില്‍ കരുതി വെക്കുന്നു. അതിന്റെ വാചാലമായ നിമിഷങ്ങള്‍ നമുക്കുവേണ്ടി കോറിയിടുന്നു രാജീവ് മാങ്കോട്ടില്‍ മലയാള മനോരമയുടെ ഞായറാഴ്ച (ജനു.27)യില്‍. ഒരു വ്യത്യാസം എന്താണെന്നുവെച്ചാല്‍ 65 വര്‍ഷം മുമ്പത്തെ ദാരുണസംഭവത്തിന്റെ എഫ്‌ഐആര്‍ ആണ് നമ്മുടെ മുമ്പില്‍ നിവര്‍ത്തിവെക്കുന്നത്. 1948 ജനു. 30ന് വൈകീട്ട് 5.45ന് എഴുതിയ പോലീസ് റിക്കോര്‍ഡ് വെറും രണ്ടു കഷണം കടലാസല്ല, ഒരു ജനതയെ സ്വാതന്ത്യത്തിലേക്കു നയിക്കാന്‍ ജീവിതം ഉഴിഞ്ഞുവെച്ച മഹാത്മാവിന്റെ രക്തം പുരണ്ട സ്മാരകമാണെന്ന് രാജീവ് പറയുന്നു. ഇനി അല്‍പ്പം രാജീവ് നേരിട്ടു പറയട്ടെ: ഡല്‍ഹി തുഗ്ലക് റോഡ് പോലീസ് സ്റ്റേഷനിലെ 68-ാം നമ്പര്‍ എഫ്‌ഐആര്‍ ആ ദാരുണ കൃത്യം രേഖപ്പെടുത്തി. സ്റ്റേഷനിലെ എഎസ്‌ഐ ആയിരുന്ന ധാലുറാം ഉറുദുവിലാണ് ചരിത്രത്തിലെ ആ ചോരക്കറ അടയാളപ്പെടുത്തിയിരിക്കുന്നത്. ഐപിസി 302 വകുപ്പനുസരിച്ചാണ് കേസ്. കൊണാട്ട് പ്ലേസ് എം ബ്ലോക്കിലെ താമസക്കാരനായിരുന്ന നന്ദലാല്‍ മേത്തയായിരുന്നു ഒന്നാം സാക്ഷി. ആ എഫ്‌ഐആറില്‍ പരാമര്‍ശിച്ച ചോരക്കറ ലോകാവസാനംവരെയും അങ്ങനെ കിടക്കും.
അതുകഴുകിക്കളയാന്‍ എത്ര ഗംഗയിലെ വെള്ളം ഉപയോഗിച്ചാലും കഴിയില്ല. പക്ഷേ, ഒന്നുണ്ട്. സ്നേഹത്തിന്റെ സ്നിഗ്ധമായ ഔഷധക്കൂട്ടുകൊണ്ട് ആ ചോരക്കറ നമുക്കു മൂടിവെക്കാന്‍ കഴിയും. അതിന് സാധിക്കുമോ എന്നതാണ് ചോദ്യം. ആ ചോദ്യത്തിന് ഇത്തരം ഫീച്ചറുകള്‍ മറുപടി തന്നുകൊണ്ടേയിരിക്കും. ഗാന്ധിജിയന്‍ സ്മരണയുടെ പൂക്കാലങ്ങളിലേക്ക് നമ്മുടെ ക്രൗര്യത്തെയും വിദ്വേഷത്തേയും തുറന്നുവിടുക.
അരുമയായി, മാനവികതയുടെ മഹാപച്ചപ്പില്‍ നമുക്കു പക്ഷികളെപ്പോലെ കൊക്കുരുമ്മിയിരുന്ന് സ്നേഹത്തിന്റെ എണ്ണിയാലൊടുങ്ങാത്ത കഥകള്‍ പറഞ്ഞുകൊണ്ടിരിക്കാം. തലമുറകളില്‍ നിന്ന് തലമുറകളിലേക്കുള്ള പ്രയാണത്തിന്റെ വഴികളില്‍ തുടിച്ചുനില്‍ക്കുന്ന ഗാന്ധിയന്‍ സ്മരണകള്‍ നമ്മെ മനുഷ്യരാക്കട്ടെ. ആറരപ്പതിറ്റാണ്ടു പിന്നിടുന്ന മഹാദുരന്തത്തിനു സാക്ഷിയായവരില്‍ ഇന്ന് ജീവിച്ചിരിക്കുന്നത് കെ.ഡി. മദന്‍ എന്ന മുന്‍ സിവില്‍ സര്‍വീസുകാരന്‍ മാത്രം. ആകാശവാണിയില്‍ പ്രോഗ്രാം ഓഫീസറെന്ന നിലയില്‍ ഗാന്ധിജിയുടെ പ്രസംഗം റെക്കോര്‍ഡ് ചെയ്യേണ്ട ചുമതലയുണ്ടായിരുന്ന മദന്‍ അതിനെത്തിയപ്പോഴാണ് ദുരന്തത്തിന് സാക്ഷിയായത്. ആ ചോരയുടെ ആത്മാര്‍ത്ഥത ഇന്നും മദനില്‍ സ്പന്ദിക്കുന്നു; ദശകോടിയിലധികമുള്ള ജനങ്ങളിലും.
ഒരു സംസ്ഥാനത്ത് കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടായതുകൊണ്ടുമാത്രം വിദ്യാഭ്യാസരംഗം കുറ്റമറ്റതെന്നു പറയാനാവുമോ? ഇല്ലെന്നു തന്നെ ഉത്തരം. സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകളില്‍ നിന്ന് ബിരുദം കിട്ടി പുറത്തുവരുന്നവര്‍ ദിനേനെ കുറഞ്ഞുവരുന്നതായാണ് റിപ്പോര്‍ട്ട്. പല കോളജുകളെയും വേണ്ടത്ര യോഗ്യതയില്ലാത്തവയുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്നു.
പലതും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. നാല്‍പ്പതു ശതമാനത്തില്‍ താഴെ വിജയശതമാനമുള്ള എഞ്ചിനീയറിംഗ് കോളജുകള്‍ അടച്ചുപൂട്ടണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. അതു വേണ്ടതുതന്നെ എന്നു തോന്നാം. എന്നാല്‍ ആ നിര്‍ദ്ദേശം സ്വീകരിക്കപ്പെടുന്നതിനു മുമ്പ് മറ്റ് ചിലതുകൂടി ഓര്‍ക്കണമെന്നു പറയുന്നു സ്വാശ്രയ സ്ഥാപനവക്താവ് ജിപിസി നായര്‍. അദ്ദേഹം പറയുന്നത് ഇങ്ങനെ: സ്കൂള്‍ തലത്തിലെ വിദ്യാഭ്യാസ നിലവാരം വളരെ പരിതാപകരമാണ്. 12 കൊല്ലം പഠനം നടത്തിയിട്ടും കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവ് സമ്പാദിക്കാത്ത കുട്ടികള്‍ എഞ്ചിനീയറിംഗ് കോളജുകളില്‍ എത്തി അതിസങ്കീര്‍ണമായ ഒരു സാങ്കേതികവിദ്യ അഭ്യസിക്കണമെന്നു പറഞ്ഞാല്‍ അത് സാധ്യമായി എന്നു വരില്ല: ഒരു സമൂലമായ പരിഷ്കരണം വിദ്യാഭ്യാസമേഖലയില്‍ വന്നാല്‍ മാത്രമേ കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസരംഗം രക്ഷപ്പെടുകയുള്ളൂ എന്നു തന്നെയാണ് എന്റെ ഉറച്ച വിശ്വാസം. ഈ വിശ്വാസത്തില്‍ കഴമ്പുണ്ടെന്ന് പറയുന്ന ഡോ. പി.ജെ. കുര്യന്‍ നിരീക്ഷിക്കുന്നത് വിദ്യാഭ്യാസരംഗത്ത് മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കണമെന്നാണ്. ആദ്യം മാനവികത പഠിക്കട്ടെ എന്ന അദ്ദേഹത്തിന്റെ അനുഭവസിദ്ധമായ ലേഖനം കലാകൗമുദി (ഫെബ്രു.3)യില്‍ വായിക്കാം. അദ്ദേഹം ഇങ്ങനെ തുടരുന്നു: ആദ്യമായി വേണ്ടത് പ്രശ്നപരിഹാരത്തിനുള്ള പശ്ചാത്തലമൊരുക്കലാണ്. സ്കൂളുകളില്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസമുണ്ടാവണം. അതിന് ഏതെങ്കിലും മതത്തിന്റെ ചട്ടക്കൂട് വേണമെന്ന് നിര്‍ബന്ധമില്ല. യുക്തിവാദികള്‍ പോലും മാനവികതയിലും സാഹോദര്യത്തിലും വിശ്വസിക്കുന്നുണ്ട്.
ഇത്തരം പൊതുതാല്‍പ്പര്യമുള്ള വിഷയങ്ങള്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂളുകളില്‍ നിന്ന് പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥിക്ക് പരിചിതമാവണം. ഇതൊക്കെ അത്ര എളുപ്പമോ എന്നു ചിന്തിച്ച് പിന്നോട്ടടിക്കുന്ന ഭരണകൂടമാവുമ്പോള്‍ മറിച്ചൊരു ഇടപെടല്‍ ഉണ്ടാവില്ലെന്ന അനുഭവം നമ്മുടെ മുമ്പില്‍ എത്രയെത്ര!
ഇന്നത്തെ അന്തരീക്ഷത്തില്‍ എന്റെ…. എന്ന സിനിമയുടെ പ്രസക്തി തിരയുന്നു ഡോ. സിസ്റ്റര്‍ ജസ്മി. പെണ്ണിനെ പൊരിച്ചുതിന്നുന്ന സമൂഹത്തിനു മുമ്പില്‍ കരുത്തിന്റെ പ്രതിരൂപമായി നില്‍ക്കുന്ന ഒരു സിനിമ സ്ത്രീസമൂഹത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നാണ് ജസ്മി വേട്ടക്കാരും ഇരകളും എന്ന ലേഖനത്തിലൂടെ പറയുന്നത്. അനുഭവ തീക്ഷ്ണതയുടെ ചൂട് പതിയെപ്പതിയെ നമ്മെ പൊള്ളിക്കുന്നയിടംവരെ എത്തുന്നുണ്ട്. ജസ്മിക്ക് അത് കോറിയിടാന്‍ മറ്റാരെക്കാളും കഴിയും എന്നത് വസ്തുതയത്രെ. സുനിതാകൃഷ്ണന്‍ എന്ന പ്രജ്വലയുടെ നെടുതൂണ്‍ നിര്‍മ്മിച്ച എന്റെ…. ഓരോ സ്ത്രീയും കണ്ടിരിക്കണം എന്നാണ് ജസ്മി പറയുന്നത്.
മഴത്തുള്ളികളെ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. അപ്പോള്‍ അതങ്ങനെ പെയ്തൊഴിയാതെനിന്നാലോ. ഈ വരണ്ട അവസ്ഥയില്‍ അതിന്റെ മായികാവസ്ഥയൊന്നു ആലോചിച്ചു നോക്കൂ. മഴത്തുള്ളിയായി കവിത പെയ്തിറങ്ങിയാലോ? അത്തരം കവിതപ്പെയ്‌ത്താണ് ഷഹനബായ്.വി.എസ്സിന്റേത്.
അവരുടെ 36 കവിതകളടങ്ങിയ പുസ്തകമാണ് മനസ്സില്‍ പെയ്തൊഴിയാത്ത മഴത്തുള്ളികള്‍. സൗന്ദര്യവും ശാലീനതയും നൈര്‍മല്യത്തിന്റെ മഞ്ഞുതുള്ളിയും നിറഞ്ഞുനില്‍ക്കുന്ന കവിതകള്‍. അനുഭവത്തിന്റെ ഒറ്റയടിപ്പാതകള്‍, പെരുവഴികള്‍, നാല്‍ക്കവലകള്‍ തുടങ്ങിയവയൊക്കെ ഇതില്‍ നിങ്ങള്‍ക്ക് ദര്‍ശിക്കാം. സമൂഹത്തിന്റെ സ്വാസ്ഥ്യം കെടുത്തണമെന്നോ കവര്‍ന്നെടുക്കണമെന്നോ കവയിത്രി ആഗ്രഹിക്കുന്നില്ല.
നിന്നിലെ പ്രണയം
ഒരിക്കലും മരിച്ചില്ല
കാലമെത്ര കഴിഞ്ഞിട്ടും
വസന്തവും ശിശിരവും
മാറി മാറി വന്നിട്ടും
നീയെന്നെ മറന്നില്ല.
എന്നാണ് കവയിത്രി ആശ്വസിക്കുന്നത്. അത്തരം ആശ്വാസങ്ങളുടെ മഹാസ്വാസ്ഥ്യം തേടുന്നതുതന്നെയാണല്ലോ കവിധര്‍മ്മം. ആ ആശ്വാസത്തിലേക്ക് സമൂഹത്തെ കൂട്ടിക്കൊണ്ടുപോകാനുള്ള പരിശ്രമങ്ങള്‍ പല കവിതകളിലും തുടിച്ചുനില്‍ക്കുന്നു. നാളത്തെ പ്രഭാതത്തില്‍ വിരിയുന്ന മൊട്ടുകളെക്കുറിച്ച് ഓര്‍ക്കുകയും അതിന്റെ സൗന്ദര്യത്തികവ് സ്വപ്നം കാണുകയും ചെയ്യുന്ന കവിയിത്രി പ്രതീക്ഷാഭരിതമായ ഭാവി തന്നെയാണ് നല്ലതെന്ന് കരുതുന്നുണ്ട്.
എന്നെ മാത്രം നീ സ്നേഹിക്കണ-
മെന്നും ഞാന്‍ ഒരിക്കലും കരുതിയില്ല.
എന്നിട്ടും നീയെന്നോട് എന്തിനാണ്
അകലങ്ങള്‍ ആവശ്യപ്പെടുന്നത്?
എന്ന് ചോദിക്കുമ്പോള്‍ എത്ര നിഷ്കളങ്കമാണ് ആ സ്നേഹമെന്ന് തോന്നിപ്പോകുന്നു. കവിതയുടെ വഴിയില്‍ കരുത്തോടെ നടക്കാനും സമൂഹത്തിന് സാന്ത്വനത്തിന്റെ കൈ നീട്ടാനും ഷഹനാബായിക്കു കഴിയുമെന്ന് നിസംശ്ശയം പറയാന്‍ മനസ്സില്‍ പെയ്തൊഴിയാത്ത മഴത്തുള്ളികള്‍ക്കാവും.
കാര്‍ട്ടൂണീയം
സംഭവങ്ങളുടെ വിസ്ഫോടനാവസ്ഥയില്‍ നമ്മുടെ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് അടങ്ങിനില്‍ക്കാനാവില്ല. ആയിരം വരികളെ നിഷ്പ്രഭമാക്കുന്ന അരവരകൊണ്ട് അവര്‍ നിര്‍മ്മിച്ചെടുക്കുന്നത് ചിന്തയുടെയും ഹാസ്യത്തിന്റെയും കൂറ്റന്‍ കൊട്ടാരങ്ങള്‍. ഇതാ ജനു. 31ലെ മാതൃഭൂമിയില്‍ ഗോപീകൃഷ്ണന്‍ കോറിയിട്ട കാര്‍ട്ടൂണ്‍. എന്തിന് വിശദീകരണം, വികാരം തന്നെ പോരേ?
തൊട്ടുകൂട്ടാന്‍
കെടാത്തജ്യോതിയായ്
ഉലകിലെന്‍ മനം
ഉയിര്‍ക്കും സ്ത്രീത്വത്തിന്‍
പവിത്രജ്വാലയില്‍….!
-മണമ്പൂര്‍ രാജന്‍ ബാബു
കവിത: ജ്യോതി പറയുന്നത്
മാധ്യമം ആഴ്ചപ്പതിപ്പ് (ഫെബ്രു. 4)
** കെ. മോഹന്‍ദാസ്
















