കാരക്കാസ്: ക്യൂബയില്‍ കാന്‍സര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി കഴിയുന്ന വെനിസ്വേലയന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ ആരോഗ്യനില കൂടുതല്‍ വഷളായി. ഷാവേസിന് ശ്വാസകോശത്തില്‍ അണുബാധയുണ്ടായതായും ശ്വാസതടസമുണ്ടാകുന്നുണ്ടെന്നും പ്രസിഡന്റിന്റെ ആരോഗ്യവിവരങ്ങള്‍ വ്യക്തമാക്കി വെനിസ്വേലയന്‍ വാര്‍ത്താവിതരണ മന്ത്രി ഏണെസ്റ്റോ വില്ലേഗാസ് പറഞ്ഞു.
ഷാവേസിന്റെ ആരോഗ്യത്തെപ്പറ്റി കുപ്രചരണങ്ങള്‍ അഴിച്ചുവിട്ട് രാജ്യത്തെ പ്രതിസന്ധിയിലാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും ഏണെസ്റ്റോ വില്ലഗോസ് പറഞ്ഞു. ഷാവേസിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാരില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും വില്ലേഗാസ് കൂട്ടിച്ചേര്‍ത്തു.
ഷാവേസിന്റെ ആരോഗ്യത്തെ കേന്ദ്രീകരിച്ച് രാജ്യം നേരിടുന്ന മന:ശ്ശാസ്ത്ര യുദ്ധത്തെ ജാഗ്രതയോടെ ജനങ്ങള്‍ നേരിടണമെന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വൈസ് പ്രസിഡന്റ് നിക്കോളാസ് മദുരോ ക്യൂബയില്‍ ചികിത്സയില്‍ കഴിയുന്ന ഷാവേസിനെ സന്ദര്‍ശിച്ച് മടങ്ങിയെത്തയ ശേഷമാണ് കര്‍ക്കശ നിലപാട് അറിയിച്ചത്.
ഷാവേസിന്റെ ആരോഗ്യത്തില്‍ അഭ്യൂഹങ്ങള്‍ സൃഷ്ടിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രമങ്ങള്‍ നടക്കുന്നതായി വെനസ്വേല ആരോപിക്കുന്നു. മാധ്യമങ്ങളെ കൂട്ടുപിടിച്ച് സോഷ്യലിസ്റ്റ് വിപ്ലവത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളാണിതെന്നും വെനസ്വേല അപലപിച്ചു. കഴിഞ്ഞ മൂന്ന് ആഴ്ചകളായി ഷാവേസ് ക്യാന്‍സര്‍ ചികിത്സയ്ക്ക് ശേഷം ഗുരുതരാവസ്ഥയിലാണ്.
കഴിഞ്ഞ മാസം 11 നാണ് ഷാവേസിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതല്‍ വഷളാകുകയായിരുന്നു. നേരത്തെ രണ്ടു തവണ അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. രോഗം പൂര്‍ണമായി ഭേദമായെന്ന് അവകാശപ്പെട്ടിരുന്ന അദ്ദേഹം ഇടയ്ക്ക് നടത്തിയ പരിശോധനയിലാണ് വീണ്ടും ശരീരത്ത് ട്യൂമര്‍ കണ്ടെത്തിയത്.
ഷാവേസിന്റെ നില മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഈ മാസം പത്തിന് നടക്കേണ്ട സത്യപ്രതിജ്ഞ ചടങ്ങ് നടക്കുമോ എന്ന കാര്യം സംശയത്തിലാണ്. ഇത് വെനസ്വേലയില്‍ ഭരണത്തര്ക്കത്തിന് സാഹചര്യമൊരുക്കിയിട്ടുണ്ട്. എന്നാല്‍ തന്റെ അസാന്നിദ്ധ്യത്തില്‍ വൈസ് പ്രസിഡന്റ് നിക്കോളാസ് മദുരോയെ പിന്‍ഗാമിയായി അംഗീകരിക്കണമെന്ന് ഷാവേസ് നേരത്തെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: