കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ ശ്രീപാര്‍വ്വതിദേവിയുടെ നടതുറപ്പ് മഹോത്സവം മൂന്ന് ദിവസങ്ങള്‍ പിന്നിട്ടതോടെ അഭൂതപൂര്‍വ്വമായ ഭക്തജനത്തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെടുന്നത്. അവധി ദിവസമായ ഇന്നലെ ഭക്തജനസാഗരത്താല് തിരുവൈരാണിക്കുളം നിറഞ്ഞൊഴുകി.
ശനിയാഴ്ച ഏറെ വൈകി 11 മണിയോടെ നട അടയ്ക്കുമ്പോള്‍ ഞായറാഴ്ച വെളുപ്പിന് തൊഴാനായുള്ള നീണ്ട നിര രൂപപ്പെട്ട് കഴിഞ്ഞിരുന്നു. ഭക്തജനങ്ങളുടെ വന്‍ തിരക്ക് മൂലം രാവിലെ മൂന്നിന് നടതുറന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും വിവിധ വാഹനങ്ങളിലായിട്ടാണ് ഭക്തജനങ്ങള്‍ എത്തുന്നത്. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ള ഭക്തജനങ്ങള്‍ ദേവിയ്ക്ക് ചാര്‍ത്തുവാനായി കൂറ്റന്‍ പൂമാലകളുമായിട്ടാണ് എത്തുന്നത്.
വര്‍ഷത്തില്‍ ധനുമാസത്തിലെ തിരുവാതിരമുതല് 12 ദിവസം മാത്രമേ ശ്രീപാര്‍വ്വതീദേവിയുടെ നടതുറന്ന് ദേവിയെ ദര്‍ശിക്കുവാന്‍ സാധിക്കുകയുള്ളുവെന്നത് ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. നടതുറപ്പ് വേളയില്‍ ശ്രീപാര്തീദേവിയെയും ശ്രീപരമേശ്വരനെയും ദര്‍ശനം നടത്തിയാല്‍ അഭീഷ്ടവരസിദ്ധി മംഗല്യയോഗം, ദീര്‍ഘമംഗല്യം, ഇഷ്ടസന്താനലബ്ധി, സര്‍വ്വരോഗശാന്തി എന്നിവ ലഭ്യമാകുമെന്നാണ് വിശ്വാസം.
മംഗല്യ സൗഭാഗ്യത്തിനായി ഭക്തജനങ്ങള്‍ ദേവിനടയില്‍ പട്ടുംതാലിയും സമര്‍പ്പിക്കല്‍ വഴിപാട് നടത്തുന്നു. പട്ടും താലിയും സമര്‍പ്പിച്ച് മംഗല്യ സൗഭാഗ്യം ലഭിച്ചാല്‍ അടുത്തവര്‍ഷം ദേവിയ്ക്ക് നന്ദി അര്‍പ്പിക്കുവാനായി ദമ്പതിമാര്‍ ഒരുമിച്ചെത്തി ഇണപ്പൂടവ ദേവീനടയില്‍ സമര്‍പ്പിക്കും.
മംഗല്യ സൗഭാഗ്യത്തിനും ദീര്‍ഘമംഗല്യത്തിനുമായി ദേവീനടയില്‍ മഞ്ഞള്പ്പറനിറയ്ക്കുവാനും വന്‍തിരക്കാണനുഭവപ്പെടുന്നത്. സകലരോഗ ദുരിതശാന്തിയ്ക്കായി മഹാദേവന്റെ നടയില്‍ എള്ള് പറ നിറയ്ക്കുവാനും വന്‍ നിര ദൃശ്യമാണ്.
പ്രമുഖരായ ഒട്ടേറെ വ്യക്തികള്‍ ദര്‍ശനത്തിനെത്തുന്നുണ്ട്. ജഡ്ജിമാരായ എം.എന്‍.കൃഷ്ണന്, ശശിധരന് നമ്പ്യാര്‍, സിനിമാ നടി സിത്താര, എറണാകുളം റേഞ്ച് ഐജി കെ.പത്മകുമാര്‍ തുടങ്ങിയവര്‍ ഇന്നലെ ദര്‍ശനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: