പെരുമ്പാവൂരിനടുത്ത് പുല്ലുവഴിയില്‍ കാപ്പള്ളിവീട് എന്നു പറഞ്ഞാല്‍ കീഴാളര്‍ കൈകൂപ്പി ഓച്ചാനിച്ച് നില്ക്കും. പാട്ടവും വാരവും അളക്കുന്ന വളരെ ഉയര്‍ന്ന ഒരു ജന്മിത്തറവാട്. അവിടത്തെ എംഎന്‍ പരമേശ്വരപിള്ളയുടെയും പാറുക്കുട്ടി അമ്മയുടെയും മകനായി 1926 മാര്‍ച്ച് 25ന് ജനിച്ചതാണ് പി.ഗോവിന്ദപ്പിള്ള. പൂരാടമാണ് നക്ഷത്രം. പരമേശ്വരന്‍പിള്ളയുടെയും നക്ഷത്രമിതുതന്നെയാകയാല് ഒറ്റദിവസം അച്ഛന്റെയും മകന്റെയും ജന്മദിനാഘോഷം പൊടിപൂരം. സദ്യകെങ്കേമം. ഓണം, വിഷു തുടങ്ങിയ വിശേഷദിവസങ്ങളിലും കുടിയാന്മാര്‍ക്കൊക്കെ കോടിയും സദ്യയും. തറയില്‍ വച്ചാല്‍ ഉറുമ്പരിക്കും തലയില്‍ വച്ചാല്‍ പേനരിക്കുമെന്ന ചിന്തയോടെ ചിട്ടയായിത്തന്നെ ഗോവിന്ദപ്പിള്ളയെ പോറ്റി. നന്നായി പഠിക്കാന്‍ ഹെഡ്മാസ്റ്ററെ വീട്ടില്‍തന്നെ താമസിപ്പിച്ചു. ചെറിയ ക്ലാസിലേക്ക് ജന്മികുടുംബത്തിലെ കൊച്ചുമോന്റെ യാത്രയ്ക്ക് കൂട്ട് ഹെഡ്മാസ്റ്റര്. സ്കൂള്‍ബാഗും ഉച്ചയ്ക്കത്തെ ചോറും ഹെഡ്മാസ്റ്റര് പേറും. അങ്ങിനെയെല്ലാം പഠിച്ച് വളര്‍ന്നാല്‍ എങ്ങിനെവരുമെന്ന് ചിന്തിച്ചാല്‍ ഒന്നിനുമൊരു അന്തവും കുന്തവും ഉണ്ടാകില്ല. പക്ഷേ പി.ഗോവിന്ദപ്പിള്ളയുടെ ജീവചരിത്രത്തിനും രീതിക്കുമെല്ലാം ഒരു മറുപുറമുണ്ട്.
കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ എന്നാണ് അദ്ദേഹത്തെ പരക്കെ വിശേഷിപ്പിക്കുന്നത്. അതിനദ്ദേഹം തീര്‍ത്തും അര്‍ഹനാണുതാനും. എന്നാല്‍ ഇളംമനസ്സില്‍ അദ്ദേഹത്തിന്റെ കമ്യൂണിസത്തോട് അടുപ്പമാണോ അതോ അറപ്പാണോ? ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അറപ്പായിരുന്നു എന്നുതന്നെ മനസ്സിലാകും. ആഗമാനന്ദസ്വാമികളുടെ ആരാധകനായിരുന്നു ഗോവിന്ദപ്പിള്ള. സ്വാമികളുടെ പ്രഭാഷണം. കാലടി ആശ്രമത്തിലെ സാന്നിധ്യം. എല്ലാം വല്ലാതെ ആകര്‍ഷിച്ചു. ആശ്രമത്തില്‍ അന്തേവാസിയായും കഴിഞ്ഞിരുന്നപ്പോള്‍ അടുത്ത കൂട്ടുകാരനായിരുന്നു പി.പരമേശ്വരന്. മധ്യവേനല്‍ അവധിക്കാലത്ത് ആശ്രമത്തിലെ ‘ബ്രഹ്മസൂത്രഭാഷ്യം’ ക്ലാസ്സില്‍ സ്ഥിരമായി പങ്കെടുക്കാന്‍ അന്തേവാസിയായി. ഈശ്വരഭക്തിയും മതപരമായ കാര്യങ്ങളുമൊക്കെയായതിനാല് വീട്ടുകാര്‍ക്കും സന്തോഷം.
ബ്രഹ്മാനന്ദോദയം സംസ്കൃത ഹൈസ്കൂളിലെ കൊച്ചുസാ(എന്‍.വി.കൃഷ്ണവാര്യര്‍)റില്‍ നിന്നു ലഭിച്ച ദേശീയബോധം ഗോവിന്ദപ്പിള്ളയുടെ ജീവിതത്തെ മാറ്റിമറിച്ചു എന്നുതന്നെ പറയാം. ആശ്രമത്തിലെ അന്തേവാസിത്വവും ദേശീയ പ്രസ്ഥാനത്തിലേക്കുള്ള ധര്മ്മഭടനാകാനുള്ള പരിശീലനവും അദ്ദേഹത്തിന് പുതിയൊരു വ്യക്തിത്വം സന്നിവേശിപ്പിച്ചു.
ആലുവ യുസി കോളേജില്‍ ചേര്‍ന്നപ്പോള്‍ പുതിയ കൂട്ടുകെട്ടായി കൂട്ടുകാരായി. ഒളിവില്‍ കഴിയുന്ന കോണ്‍ഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരും കോളേജ് ഹോസ്റ്റലില്‍ സന്ദര്‍ശിക്കുക പതിവായിരുന്നു. സഹപാഠികളായ പി.കെ.വാസുദേവന്‍ നായരും മലയാറ്റൂര്‍ രാമകൃഷ്ണനുമൊക്കെ കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയപ്പോഴും പിജി അതിനെതിരായിരുന്നതിന് കാരണങ്ങള്‍ പലതാണ്. അതിലൊന്നാണ് ക്വിറ്റിന്ത്യാ സമരത്തോട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ച നിലപാട്. പിജിയെ കൂടെ നിര്‍ത്താന്‍ ആവുന്ന പണിയെല്ലാം നോക്കി. ഒടുവില്‍ പി.കൃഷ്ണപിള്ളയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാന്‍ ശ്രമിച്ചു. അതിന് പിജി നല്കിയ മറുപടി.
“എന്തിനാ കാണുന്നത്. അങ്ങോര്‍ക്ക് പറയാനുള്ളതെല്ലാം പത്രത്തില്‍ എഴുതുന്നില്ലെ. എഴുതുന്നതിന് വിരുദ്ധമായി വല്ല രഹസ്യവും പറയാനുണ്ടോ? എനിക്കാരെയും കാണണ്ട. എന്റെ നിലപാട് എനിക്ക്. നിങ്ങളുടെ നിലപാട് നിങ്ങള്‍ക്ക്” പി.കെ.വാസുദേവന്‍നായര്‍ ഏറെ നിര്‍ബന്ധിച്ചപ്പോള്‍ തുടര്‍ന്നു ‘വാസുവിന് വേണമെങ്കില്‍ അങ്ങോരുടെ പെട്ടിയും തൂക്കി നടന്നോ. അതിന് എന്നെ കിട്ടില്ല!’ പിന്നീടെപ്പോഴോ ഒരു ദുര്‍ബല നിമിഷത്തില്‍ കൃഷ്ണപിള്ളയുമായി കൂടിക്കാഴ്ച നടത്തി. കൃഷ്ണപിള്ളയുടെ ആശയത്തില്‍ ഗോവിന്ദപ്പിള്ളയും ആകൃഷ്ടനായി. അന്നാ കൂടിക്കാഴ്ച ഒഴിവായിരുന്നെങ്കില്‍ പി.ഗോവിന്ദപ്പിള്ളയുടെ മറ്റൊരു മുഖവും വ്യക്തിത്വവും കേരളത്തിനും ഇന്ത്യയ്ക്കാകമാനവും ലഭിക്കുമായിരുന്നു.
ആത്മീയത ഗോവിന്ദപ്പിള്ളയുടെ അടിത്തറയാണ് ആഗമാനന്ദസ്വാമികള്‍ ഉറപ്പിച്ച തറയിലായതിനാലാകാം ഗോവിന്ദപ്പിള്ളയുടെ ചിന്തയ്ക്കും സ്വഭാവത്തിനുമെല്ലാം ആത്മീയതയുടെ നിറച്ചാര്ത്തുലഭിച്ചത്. ഗോവിന്ദപ്പിള്ളയുടെ എഴുത്തുമാത്രമല്ല വാക്കുകളും മൂര്‍ച്ചയേറിയത്.
അതുകൊണ്ടുതന്നെയാവാം പലപ്പോഴും അദ്ദേഹം സ്വയം ഗോളടിക്കുകയും മുറിവേല്‍ക്കുകയും ചെയ്യേണ്ടിവന്നിരുന്നു. എന്നിട്ടും പറഞ്ഞത് മാറ്റിപ്പറയാനോ ആരെയെങ്കിലും പ്രീതിപ്പെടുത്തി സ്വയം നേട്ടമുണ്ടാക്കാനോ ഒരിക്കലും അദ്ദേഹം തയ്യാറായില്ല. പിജിയുടെ പ്രഭാഷണങ്ങള്‍ ഇമ്പമേറെയുള്ളതാണ്. അത് കേട്ടാല്‍ മാത്രം ആസ്വദിക്കാനാവില്ല. കാണുകയും വേണം. എതിര്‍വാദങ്ങളെ അറുത്തുമുറിക്കും. അതിന് കയ്യും കലാശവുമായുള്ള പ്രകടനം നല്ലൊരു ദൃശ്യാനുഭവം തന്നെയാണ്. അമിട്ടും പൂക്കുറ്റിയുംപോലെ പ്രസംഗം പുരോഗമിക്കുമ്പോള്‍ ഇഹലോകം മാത്രമല്ല പരലോകം വരെ പരതി തനിക്കാവശ്യമായ ആയുധങ്ങളെടുക്കും. അത് ചിലപ്പോള്‍ തിരിച്ചടിയിലെത്തും. അതിലൊന്നാണ് ‘കെ.ജി.മാരാര്‍, ഒരു സ്നേഹസാഗരം’ എന്ന പുസ്തകത്തെ വിമര്‍ശനാത്മകമായി വിശകലനം ചെയ്ത് എഴുതിയ ലേഖനം.
1999 ഒക്ടോബര്‍ 10 ലെ ദേശാഭിമാനി വാരാന്തപ്പതിപ്പില്‍ ‘കുഞ്ഞിക്കണ്ണന് കുടം തുറന്നപ്പോള്‍’ എന്ന ബാനര്‍ തലക്കെട്ടിലായിരുന്നു വിശകലന ലേഖനം. കോണ്‍ഗ്രസ്സിന്റെ ചരിത്രവും ചാരിത്ര്യവുമൊക്കെ വിമര്‍ശനാത്മകമായി അവതരിപ്പിക്കുന്ന കൂട്ടത്തില്‍ മന്നത്ത് പത്മനാഭനെ കുറിച്ചെഴുതിയ പരാമര്‍ശം വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. ‘മന്നത്ത് പത്മനാഭനെ പോലുള്ള പ്രഖ്യാപിത വര്‍ഗീയ വാദികള്‍ ഒരു തലപ്പത്തും എ.കെ.ആന്റണിയെപ്പോലെ കമ്യൂണിസ്റ്റ് ഭ്രാന്ത് ചെറുപ്പത്തിലേ ഇളകിയവരും ഒരുമിച്ച് നിന്ന് പള്ളിയെയും പട്ടാളക്കാരെയും പലതരത്തിലും നിറത്തിലുമുള്ള ജാതിമത വര്‍ഗീയ സംഘടനകളെയും അണിനിരത്തിയപ്പോള്‍ മഹാത്മാഗാന്ധിയുടെ ആത്മബലികൊണ്ട് ശുദ്ധീകരിച്ച കോണ്‍ഗ്രസ് രാഷ്ട്രീയം വീണ്ടും വിഷമയമാകുകയായിരുന്നു’- എന്ന പ്രയോഗമാണ് വിവാദമായത്. മന്നത്താചാര്യനെ അവഹേളിച്ച പിജി മാപ്പുപറയണമെന്ന് എന്എസ്എസിനെക്കാള് ആവേശത്തോടെ ആവശ്യപ്പെട്ടത് കോണ്‍ഗ്രസ്സുകാരായിരുന്നു. തലങ്ങും വിലങ്ങും പ്രസ്താവന യുദ്ധം അരങ്ങേറിയിട്ടും പിജി കുലുങ്ങിയില്ല. പക്ഷേ പാര്‍ട്ടിക്ക് ആ പ്രയോഗവുമായി ബന്ധമില്ലെന്ന് പറഞ്ഞ് സിപിഎം തലയൂരി.
വായന, എഴുത്ത്, പ്രസംഗം ഈ മൂന്ന് മേഖലകളിലും അഭിമാനാര്‍ഹമായ പ്രാവീണ്യമാണ് ഗോവിന്ദപ്പിള്ളയ്ക്കുണ്ടായിരുന്നത്. ഈ മൂന്നുമേഖലകളിലും അദ്ദേഹം ഒന്നിനൊന്ന് മികവു പുലര്‍ത്തി. വായനകൊണ്ട് സമ്പന്നമായ അറിവ് എഴുത്തുകൊണ്ട് പരനിഷ്ഠമാകുകയും പ്രസംഗത്തിലൂടെ പകര്‍ന്നുകൊടുക്കുകയും ചെയ്യമ്പോള്‍ കൈവരുന്ന സമഗ്രത പിജിയില്ക്കൂടി കാണാന്‍ കഴിഞ്ഞു. ഒരു ദൗത്യമെന്ന നിലയ്ക്കുതന്നെ ഈ മൂന്നിനും സമയംകണ്ടെത്താനുള്ള വ്യഗ്രത കാട്ടി. പക്ഷേ അദ്ദേഹം സ്വന്തം വ്യക്തിജീവിതവും ആരോഗ്യവും കാത്തുസൂക്ഷിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തിയോ എന്ന സംശയം പരക്കെയുണ്ട്. ബുദ്ധിജീവികളില്‍ കാലക്രമേണ മനുഷ്യപ്പറ്റ് കുറഞ്ഞുവരുന്നതായും പൊതുവെ ഒരു പരാതിയുണ്ട്. എന്നാല്‍ ബൗദ്ധിക മണ്ഡലത്തില്‍ നിറഞ്ഞുനിന്നപ്പോഴും മനുഷ്യപ്പറ്റ് ലവലേശം കുറഞ്ഞുപോകാതെ കാത്തുസൂക്ഷിക്കാന്‍ പി.ഗോവിന്ദപ്പിള്ളയ്ക്കു കഴിഞ്ഞു എന്നുള്ളത് വലിയൊരു അനുഗ്രഹം തന്നെയാണ്.
ഭാരതീയ സംസ്കാരത്തോടുള്ള കൂറും അഭിമാനവും വേണ്ടത്ര പ്രകാശം കാണാത്ത പിജിയുടെ മറ്റൊരു മുഖമാണ്. ഭാരതീയ കവികളെയും കവിതകളെയും പറ്റിപ്പറയുമ്പോള്‍ അദ്ദേഹത്തില്‍ നിന്നും ഉത്ഭവിക്കുന്ന അത്ഭുതാവഹമായ വാചാലത അതിന്റെ ഒന്നാംതരം തെളിവാണ്. പ്രത്യയശാസ്ത്രത്തിന്റെ വേലിക്കെട്ടുകളാണ് അദ്ദേഹത്തിന്റെ ഈ മുഖം പ്രകടമാക്കാന്‍ വിലങ്ങുതടിയായത്. കാലമെത്ര കഴിഞ്ഞാലും പിജിയെക്കുറിച്ച് ആഴത്തില്‍ പഠിക്കുന്ന ആര്‍ക്കും അദ്ദേഹത്തിന്റെ ആത്മീയ ബന്ധത്തിന്റെയും സാംസ്കാരിക ബോധത്തിന്റെയും ആഴങ്ങള്‍ കണ്ടെത്താന്‍ കഴിയുക തന്നെ ചെയ്യും. അതോടൊപ്പം പരിശോധിക്കപ്പെടാവുന്നതാണ് ആദ്യകാലത്ത് കമ്മ്യൂണിസത്തോടുള്ള അദ്ദേഹത്തിന്റെ അകല്‍ച്ചയും അന്ത്യകാലത്തുള്ള വിരക്തിയും.
>> കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: