ഹരിപ്പാട്: നാഗസ്തുതികളുമായി മണ്ണാറശാല ശ്രീനാഗരാജക്ഷേത്രത്തില്‍ ഇന്ന് പൂയം തൊഴലും നാളെ പ്രസിദ്ധമായ ആയില്യം എഴുന്നള്ളത്തും നടക്കും. ആയില്യം നാളിലെ പ്രധാന ചടങ്ങായ എഴുന്നള്ളത്തത് മദ്ധ്യാഹ്നത്തോടെ ആരംഭിക്കും. ഇല്ലത്തെ നിലവറയോട് ചേര്‍ന്ന് തെക്കേതളത്തില്‍ 64 ഖണ്ഡങ്ങളുള്ള നാഗക്കളം വരയ്ക്കുന്നതോടെ ആയില്യം ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് തീര്‍ത്ഥക്കുളത്തില്‍ കുളിച്ചു കസവ് വേഷ്ടിയുടുത്ത് ഓലക്കുടചൂടി ക്ഷേത്രശ്രീകോവിലില്‍ എത്തുന്ന അമ്മ കുത്തുവിളക്കുകളിലേക്ക് ദീപം പകരും. തുടര്‍ന്ന് എഴുന്നള്ളത്ത് ആരംഭിക്കും.
വലിയ അമ്മ ഉമാദേവി അന്തര്‍ജ്ജനം നാഗരാജാവിന്റെ തിരുമുഖവും നാഗഫണവും ഇളയമ്മ സാവിത്രി അന്തര്‍ജ്ജനം സര്‍പ്പയക്ഷിയുടെയും ഇല്ലത്തെ മുതിര്‍ന്ന കാരണവര്‍ നാഗചാമുണ്ഡിയമ്മ, നാഗയക്ഷിയമ്മ എന്നിവരുടെ വിഗ്രഹങ്ങളുമായി ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച് എഴുന്നള്ളും. എഴുന്നള്ളത്ത് ദര്‍ശിച്ചു നാഗരാജാവിന്റെ അനുഗ്രഹം ഏറ്റുവാങ്ങാന്‍ അനേകായിരങ്ങള്‍ ക്ഷേത്രത്തിലെത്തും. എഴുന്നള്ളത്ത് ഇല്ലത്ത് എത്തിച്ചേര്‍ന്നാല്‍ അമ്മയുടെ പതിവ് പൂജകള്‍ക്ക് ശേഷം ആയില്യം പൂജ, നൂറുംപാല്‍ സര്‍പ്പബലി, ഗുരുതി ഇവ നടക്കും. ഈ പൂജകള്‍ കഴിയുമ്പോള്‍ അര്‍ദ്ധരാത്രിയോടടുക്കും. ഇതിനുശേഷം അമ്മയുടെ അനുമതി വാങ്ങി കുടുംബകാരണവര് തട്ടിന്മേല് നൂറുംപാലും നടത്തുന്നതോടെ ആയില്യം ഉത്സവത്തിന് വിരാമമാകും.
ആയില്യത്തിന് തലേദിവസമായ ഇന്ന് നടക്കുന്ന പൂയം തൊഴലും പ്രസിദ്ധമാണ്. ദീപാരാധനയാണ് പ്രധാനം. ക്ഷേത്രത്തിന് ചുറ്റുമുള്ള കല്‍വിളക്കുകളും കുത്തുവിളക്കുകളും പ്രഭചൊരിയുമ്പോള് അമ്മയും ഇല്ലത്തെ ഇളംതലമുറയില്‍പെട്ട അന്തര്‍ജ്ജനങ്ങളും ക്ഷേത്രദര്‍ശനത്തിനെത്തുന്നത് അപൂര്‍വ്വ കാഴ്ചയാവും. പുണര്‍തം മുതല്‍ മൂന്ന് ദിവസം ക്ഷേത്രത്തിനുള്ളില്‍ വിവിധ ചടങ്ങുകള്‍ നടക്കുമ്പോള്‍ പുറത്ത് വിവിധ കലാപരിപാടികളും അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: