തിരുവനന്തപുരം: നിയമ കമ്മീഷനുകളുടെ ശുപാര്‍ശകള്‍ അനുസരിച്ചാണ് ഭൂവിനിയോഗ ബില്ലില്‍ ഭേദഗതി നടത്താന്‍ നിര്‍ദ്ദേശിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ബന്ധപ്പെട്ട മന്ത്രിമാര്‍ അറിയാതെ യാതൊന്നും നടക്കില്ല. വിവാദങ്ങള്‍ ഉണ്ടാക്കുന്നത് മാധ്യമങ്ങളാണ്. മന്ത്രിസഭ അംഗീകരിച്ച ശേഷമാണ് വിഷയത്തില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തുകയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഭൂവിനിയോഗ നിയമത്തിലും പരിസ്ഥിതി ദുര്‍ബല പ്രദേശ നിയമത്തിലും (ഇ.എഫ്.എല്‍) ഭേദഗതികള്‍ കൊണ്ടുവരാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഭരണപക്ഷത്ത് നിന്നും പ്രതിപക്ഷത്ത് നിന്നും ഒരുപോലെ എതിര്‍പ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
പത്ത് വര്‍ഷമായി കോള്‍ഡ് സ്റ്റോറേജിലിരുന്ന കമ്മീഷന് ശുപാര്‍ശകള്‍ സംസ്ഥാനത്തിന് ഗുണം ചെയ്യുമോയെന്ന് പരിശോധിക്കുക മാത്രമാണ് ചെയ്തത്. റവന്യൂ വകുപ്പിന്റെ അംഗീകാരമില്ലാതെ ബില്‍ നിയമമാകില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഭൂവിനിയോഗ ബില്ലില്‍ മാറ്റം വരുത്താന്‍ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
കൊച്ചി മെട്രോയും വിഴിഞ്ഞം പദ്ധതിയും സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഡി.എം.ആര്.സി ഡയറക്ടര്‍ ബോര്‍ഡ് യോഗ തിരുമാനം വൈകുന്നതാണ് കൊച്ചി മെട്രോ വൈകാന്‍ കാരണം. ഒമ്പതു മാസമായി കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. വിഴിഞ്ഞം കാര്യത്തില്‍ 18 മാസമായി പരിസ്ഥിതി പഠനം നടന്നു വരികയാണ്. ഇത് പൂര്‍ത്തിയാകാതെ ഒന്നും ചെയ്യാനാവില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
നാഷണല്‍ ഹൈവേയുടെ കാര്യത്തിലെ സ്ഥലമെടുപ്പ് സംബന്ധിച്ച തടസ്സങ്ങള്‍ മാറിയിട്ടുണ്ട്. ഈ നടപടിയും ഉടന്‍ തുടങ്ങും. ചില്ലറ വിവാദങ്ങള്‍ ഒഴിച്ചാല്‍ വിശ്വമലയാള മഹോത്സവം വന്‍ വിജയമായിരുന്നു. അതിന്റെ റിസള്‍ട്ട് വരും ദിവസങ്ങളില്‍ മനസ്സിലാക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: