കോട്ടയം: ഭാരത സംസ്കാരത്തിന്റെ തനിമയോരുന്ന വിവിധ കലാരൂപങ്ങളുടെ തന്മയത്വമാര്‍ന്ന അവതരണം നവോദയ വിദ്യാലയ സമിതിയുടെ പ്രാദേശിക സാംസ്കാരികോദ്ഗ്രഥനമേളയെ ധന്യമാക്കി. ദക്ഷിണേന്ത്യയിലെ 21 നവോദയ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളാണ് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ അതതു സംസ്ഥാനങ്ങളിലെ തനതു കലാരൂപങ്ങള്‍ അവതരിപ്പിച്ച് അക്ഷരനഗരിയുടെ ആദരവും പ്രശംസയും നേടിയത്.
നൃത്തസംഗീത കലാരൂപങ്ങളുടെ അവതരണത്തിനു പുറമെ നവോദയ വിദ്യാര്‍ത്ഥികളുടെ ചിത്രകലാ നൈപുണ്യം വിളിച്ചോതുന്ന ചിത്രപ്രദര്‍ശനവും പ്രശംസാര്‍ഹമായി.
സാംസ്ക്കാരികോദ്ഗ്രഥന മേളയുടെ രണ്ടാംദിനമായ ഇന്നലെ നവോദയ വിദ്യാലയങ്ങളിലെ സംഗീതാധ്യാപകര്‍ അവതരിപ്പിച്ച സംഗീത പരിപാടിയോടെയായിരുന്നു സാംസ്കാരിക പരിപാടികളുടെ നാന്ദി കുറിച്ചത്.
ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ പെദ്ദാപുരം ജവഹര്‍ നവോദയ വിദ്യാലയത്തിലെ പെണ്‍കുട്ടികള്‍ അവതരിപ്പിച്ച ഖോയാ ഡാന്‍സ് ഏറെ ശ്രദ്ധേയമായി. ആന്ധ്രാപ്രദേശില്‍ ഏറെ പ്രചാരമുള്ള ഗോത്രവര്‍ഗ്ഗ നൃത്തരൂപമാണിത്. അമ്മ ദൈവങ്ങള്‍ക്കായി ചൈത്രമാസത്തില്‍ നടത്തുന്ന ആരാധനയോടനുബന്ധിച്ച് കോയ ഗോത്രവര്‍ഗ്ഗക്കാര്‍ അവതരിപ്പിക്കുന്ന ഈ നൃത്തം പൗരാണിക സംസ്കൃതിയുടെ ഓര്‍മ്മകളുണര്‍ത്തി.
ക്ഷേത്രാനുഷ്ഠാന കലാരൂപവും ഇപ്പോള്‍ വിസ്മൃതിയിലാണ്ടിരിക്കുന്നതുമായ അര്‍ജ്ജുനനൃത്തം അവതരിപ്പിച്ചാണ് ആതിഥേയരായ കോട്ടയം ജവഹര്‍ നവോദയ വിദ്യാലയം ദൃശ്യകലാവിരുന്നൊരുക്കിയത്.
അര്ജ്ജുനന് ദുര്ഗ്ഗാദേവിയില്നിന്നും അനുഗ്രഹങ്ങള്‍ ലഭിച്ചപ്പോള്‍ അത്യാഹ്ലാദത്തില്‍ മതിമറന്ന് ചെയ്ത നൃത്തത്തിന്റെ ആവിഷ്ക്കാരമാണിത്. പുരുഷന്മാര് കെട്ടി ആടിയിരുന്ന ഈ നൃത്തം പെണ്‍കുട്ടികളെക്കൊണ്ട് അവതരിപ്പിച്ചു എന്ന പ്രത്യേകതയും വേദിയിലുണ്ടായി. ആലപ്പുഴ ജവഹര്‍ നവോദയ വിദ്യാലയത്തിലെ കുട്ടികള്‍ വിവിധ ഭാഷകളിലായി അവതരിപ്പിച്ച സംഘഗാനവും പുതുമയാര്‍ന്ന ശ്രവ്യാനുഭവമായി.
ചൊപ്പദണ്ഡികരിം നഗര്‍ ജവഹര്‍ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച തെലുങ്കാന നാടോടിനൃത്തമായ ബൊണാലു അവതരണ മികവില്‍ മികച്ചതായി. കൊയ്ത്തുകാലത്ത് ജാതിമത സാമൂഹ്യാന്തരമില്ലാതെ എല്ലാ വിഭാഗം ആളുകളും ദേവീപ്രീതിക്കായി നടത്തുന്ന നൃത്തമാണ് ബൊണാലു നാടോടിനൃത്തം.
മണ്കലങ്ങളില് മഞ്ഞച്ചോറും നിറദീപങ്ങളുമായി ദേവിക്കു നിവേദിക്കുകയും വെളിച്ചപ്പാടുകള്‍ തുള്ളി ഭാവിപ്രവചനങ്ങള്‍ നടത്തുകയും ചെയ്യുന്നതാണിതിന്റെ രത്നചുരുക്കം.
കര്‍ണ്ണാടകയിലെ ബല്‍ഗാം ജില്ലയിലെ നവോദയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ത്സഞ്ച്പതക്ക് എന്ന നൃത്തം പ്രേക്ഷകര്‍ക്ക് അവാച്യമായ ദൃശ്യാനുഭവമാണ് പകര്‍ന്നു നല്‍കിയത്. കബഡി, മല്ലയുദ്ധം, അസാമാന്യ മെയ്വഴക്കം വേണ്ട അഭ്യാസ പ്രകടനം ഇവയെല്ലാം കോര്‍ത്തിണക്കിയതായിരുന്നു വാദ്യമേള സമന്വിതമായ ഈ നൃത്തരൂപം.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ്, കര്‍ണ്ണാടക, മാഹി, പുതുച്ചേരി, ആന്‍ഡമാന്‍, നിക്കോബാര്‍ ലക്ഷദ്വീപ്, കേരളം എന്നിവിടങ്ങളിലെ കലാപ്രതിഭകള്‍ അവതരിപ്പിച്ച കലാരൂപങ്ങള്‍ എല്ലാം ഒന്നിനൊന്ന് മെച്ചമായിരുന്നു. മത്സര സ്വഭാവമില്ലാതിരുന്നിട്ടും കയ്യും മെയ്യും മറന്ന് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച പരിപാടികള്‍ അക്ഷരനഗരിയുടെ രാവിനെ ഏറെ ധന്യമാക്കി.
കെ.ജി. മധുപ്രകാശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: