ന്യൂദല്‍ഹി: ടുജി സ്പെക്ട്രം കേസില്‍ ധനമന്ത്രി പി ചിദംബരത്തിനെതിരെ അന്വേഷണമില്ല. തെളിവില്ലെന്ന് കാട്ടിയാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്. രണ്ടു പൊതുതാത്പര്യ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണു കോടതി ഉത്തരവ്. ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന് സ്വാമിയും അഭിഭാഷകന് പ്രശാന്ത് ഭൂഷണിന്റെ നേതൃത്വത്തിലുള്ള “പൊതുതാത്പര്യ ഹര്‍ജി കേന്ദ്രം’ എന്ന സംഘടനയുമാണു ഹര്‍ജികള്‍ സമര്‍പ്പിച്ചത്.
മുന്‍ ടെലികോം മന്ത്രി എ. രാജയെ പോലെ ചിദംബരവും കേസില്‍ കുറ്റക്കാരനാണെന്നും കേസില്‍ കൂട്ടുപ്രതിയാക്കി ഉത്തരവിടണമെന്നുമാണു ഹര്‍ജിയില്‍ സ്വാമി ആവശ്യപ്പെട്ടത്. ആക്ഷേപം ഉന്നയിച്ചവര്‍ ഹാജരാക്കിയ രേഖകള്‍ പ്രകാരം ചിദംബരത്തെ പ്രതിയാക്കാന്‍ സാധിക്കില്ലെന്നു കോടതി നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ കെ.എസ്. രാധാകൃഷ്ണനും ജി.എസ്. സിങ് വിയും അടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റേതാണു വിധി. നേരത്തേ 2ജി സ്പെക്ട്രം കേസില്‍ ചിദംബരത്തിനെതിരേ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു സ്വാമി സമര്‍പ്പിച്ച ഹര്‍ജി സ്പെക്ട്രം വിചാരണ കോടതി തള്ളിയിരുന്നു. തുടര്‍ന്നു വിചാരണ കോടതി വിധിക്കെതിരേ സുബ്രഹ്മണ്യന് സ്വാമി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി സമ്മര്പ്പിക്കുമെന്ന് സുബ്രഹ്മണ്യന് സ്വാമി അറിയിച്ചു. സുപ്രീംകോടതിയുടേത് മോശം വിധിയാണ്. ഗൂഢാലോചനയെക്കുറിച്ചല്ല, രാജ്യത്തിന്റെ നഷ്ടത്തെക്കുറിച്ചാണ് വാദിച്ചത്. ടു ജി കേസില്‍ വിധി ഉണ്ടായിരിക്കുന്നത് താന്‍ ആവശ്യപ്പെടാത്ത കാര്യത്തിലാണെന്നും അദ്ദേഹം പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: