തിരുവനന്തപുരം: അഗസ്ത്യപര്‍വതത്തിന്റെ അടിവാരത്ത് കോട്ടൂര്‍ കാടുകളില്‍ താമസിക്കുന്ന, കാടിന്റെ സംരക്ഷകരായ ആദിവാസിവിഭാഗത്തിലെ കാണിക്കാര്‍ വര്‍ഷത്തിലൊരിക്കല്‍ മഹാരാജാവിനെ മുഖം കാണിക്കുന്ന പതിവുണ്ടായിരുന്നു. ചിങ്ങമാസത്തില്‍ ഓണത്തിനു മുമ്പായി മഹാരാജാവിനെ ഭക്ത്യാദരപൂര്‍വം കൊട്ടാരത്തിലെത്തി മുഖം കാണിക്കുകയും കാര്‍ഷിക ഉത്പന്നങ്ങളും വനവിഭവങ്ങളും അടങ്ങുന്ന കാഴ്ചദ്രവ്യങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യുമായിരുന്നു. രാജ്യത്തിന്റെ തന്ത്രപ്രധാന അതിര്‍ത്തികള്‍ ഉള്‍പ്പെടുന്ന കാട്ടിലെ വിശേഷങ്ങളും കാണിക്കാരുടെ ആവശ്യങ്ങളും ഉന്നയിച്ച് ഉടന്‍ പരിഹാരവും കണ്ടെത്തുമായിരുന്നു. മഹാരാജാവ് ഭക്ഷണവും ദക്ഷിണയും പുതുവസ്ത്രങ്ങളും നല്‍കി ഇവരെ യാത്രയാക്കും.
കാലം എത്ര മാറിയാലും ആചാരങ്ങളിലും പാരമ്പര്യങ്ങളിലും കടുകിടെ വിട്ടുവീഴ്ചയ്‌ക്കു തയാറല്ല അവര്‍. പതിവ് തെറ്റിക്കാതെ അവര്‍ ഇന്നലെ കവടിയാര്‍ കൊട്ടാരത്തില്‍ വീണ്ടുമെത്തി. അഗസ്ത്യ പര്‍വതത്തിന്റെ അടിവാരത്തുള്ള മ്ലാവിള, ചെറുമാങ്കല്‍, അണകാല്‍, പൊത്തോട്, പട്ടാണിപ്പാറ, എറുമ്പിയാട്, പ്ലാത്ത്, പാറ്റാംപാറ തുടങ്ങിയ ഉള്‍വനപ്രദേശങ്ങളില്‍ നിന്നാണ് മുപ്പതോളം പേരടങ്ങുന്ന സംഘം വന്നത്.
മഹാരാജാവിനെ മുഖം കാണിക്കാനും മണ്ണില്‍ നട്ടു നനച്ചു വളര്‍ത്തിയ കാര്‍ഷികഫലങ്ങള്‍ രാജകുടുംബത്തിന് സമര്‍പ്പിക്കാനും സങ്കടങ്ങളും ആവലാതികളും ഉണര്‍ത്തിക്കാനും അവരെത്തി. കോട്ടൂര്‍ അഗസ്ത്യാര്‍കൂട വനപ്രദേശങ്ങളിലെ കുലദേവതയായ കോട്ടൂര്‍ മുണ്ടണിമാടന്‍ തമ്പുരാന്‍ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിലാണ് ആദിവാസികള്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയെ കാണാനെത്തിയത്. അശ്വതിതിരുനാള്‍ ഗൗരി ലക്ഷ്മിഭായി, പൂയം തിരുനാള്‍ ഗൗരിപാര്‍വതി ഭായി, എന്നിവരും രാജാവിനൊപ്പമുണ്ടായിരുന്നു. കോട്ടൂരിലെ ഗതാഗതയോഗ്യമായ റോഡില്‍നിന്നും ഇരുപതു കിലോമീറ്ററിലേറെ സഞ്ചരിച്ചാല്‍ മാത്രമേ ഇവരുടെ പ്രദേശത്തു എത്തിച്ചേരാന്‍ കഴിയൂ. പകുതിയോളം ദൂരം ജീപ്പ്പ് കഷ്ടിച്ചു പോകുന്ന ഒരു കാട്ടുപാതയുണ്ട്. ഗതാഗതസൗകര്യം മെച്ചപ്പെടുത്തണമെന്നും അവര്‍ ആവശ്യം ഉന്നയിച്ചു.
പഴയ തലമുറയിലെ കാണിക്കാര്‍ ഇപ്പോഴും രാജഭരണം ആഗ്രഹിക്കുന്നവരാണ്. അക്കാലത്ത് ഇവര്‍ക്കു വനത്തില്‍ വേട്ടയാടാനുള്ള അധികാരങ്ങള്‍ ഉണ്ടായിരുന്നു. മഹാരാജാവ് ഇവരുടെ ക്ഷേമത്തില്‍ പ്രത്യേക താത്പര്യം എടുത്തിരുന്നു. കോട്ടൂര്‍വനത്തിലെ മല്ലന്‍കാണിയുടെ നേതൃത്വത്തിലാണ് സംഘം ഇന്നലെ രാജാവിനെ കാണാനെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: