ലക്നൗ: ഉത്തര്‍പ്രദേശില്‍ ബിഎസ്പിക്ക് തിരിച്ചടിയായി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പേരുകള്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് മാറ്റുന്നു. മുന്‍മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതി തന്റെ രാഷ്ട്രീയഗുരുവായ കാന്‍ഷി റാമിന്റെ സ്മരണസൂചകമായി ഒരു യൂണിവേഴ്സിറ്റിക്ക് നല്കിയ പേരാണ് അഖിലേഷ് യാദവ് മാറ്റിയത്. കാന്‍ഷിറാം ഉര്‍ദ്ദു അറബിക് ആന്‍ഡ് പേര്‍ഷ്യന്‍ യൂണിവേഴ്സിറ്റിക്ക് ക്വാജാ മൊയ്നുദ്ദീന് ഛിസ്തി യൂണിവേഴ്സിറ്റി എന്ന പുതിയ പേരു നല്‍കാനാണ് അഖിലേഷ് മന്ത്രിസഭയുടെ തീരുമാനം. എട്ട് ജില്ലകള്‍ക്ക് അഖിലേഷ് യാദവ് കഴിഞ്ഞയാഴ്ച പുതിയ പേരുകള്‍ നല്‍കിയതില്‍ അസംതൃപ്തി രേഖപ്പെടുത്തിയ ബിഎസ്പിക്ക് പുതിയ തീരുമാനം വീണ്ടും തിരിച്ചടിയായി. ലക്നൗവിലെ നൂറ് വര്‍ഷം പഴക്കമുള്ള കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ കോളേജിനെ മായാവതി സര്‍ക്കാര്‍ ഛത്രപതി സഹൂജി മഹാരാജ് യൂണിവേഴ്സിറ്റി എന്നാക്കിയിരുന്നു. എന്നാല്‍ അഖിലേഷ് സര്‍ക്കാര്‍ ഇത് വീണ്ടും കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ കോളേജ് എന്നാക്കിയിട്ടുണ്ട്. മായാവതി നല്കിയ പുതിയ പേരുകള്‍ ഓര്‍മ്മിക്കാന്‍ ബുദ്ധിമുട്ടായത് കാരണമാണ് പഴയ പേരു നല്‍കുന്നതെന്നാണ് 39 കാരനായ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: