കൊച്ചി: പറവൂര്‍ പെണ്‍വാണിഭക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ പെണ്‍കുട്ടിയുടെ പിതാവ് പറവൂര്‍ വാണിയക്കാട് ചൗതി പറമ്പില്‍ സുധീറിന്(40) കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. തടവുശിക്ഷയ്ക്കു പുറമെ 50,000 രൂപ പിഴ ഒടുക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതിന് പുറമെ പ്രേരണാക്കുറ്റത്തിന് ഒരുവര്‍ഷം തടവും കുട്ടികള്‍ക്കെതിരായ ലൈംഗീകാതിക്രമത്തിന് ആറു മാസം തടവും ശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷകള്‍ പ്രതി വെവ്വേറെ അനുഭവിക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.
എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി പി.ജി. അജിത്കുമാര്‍ ആണ് ശിക്ഷ വിധിച്ചത്. സുധീര്‍ കുറ്റക്കാരനാണെന്ന് കോടതി രാവിലെ കണ്ടെത്തിയിരുന്നു. ഇരുന്നൂറിലധികം പേര് പ്രതികളായ കേസില്‍ 49 പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. 46 സാക്ഷികളും 79 പ്രമാണങ്ങളുമാണ് പ്രോസിക്യൂഷന് ഹാജരാക്കിയിരുന്നു.
ഹൈക്കോടതി നിര്‍ദേശപ്രകാരം വേഗത്തിലാണു കോടതി വിചാരണ പൂര്‍ത്തിയാക്കിയത്. പറവൂര്‍ പോലീസ് അന്വേഷണം തുടങ്ങിയ കേസ് പിന്നീട് ഏറ്റെടുത്ത ക്രൈംബ്രാഞ്ചാണു കുറ്റപത്രം സമര്‍പ്പിച്ചത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാന്‍ രഹസ്യവിചാരണയാണു നടത്തിയത്.
ശനിയാഴ്ച വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് അഡീഷനല്‍ സെഷന്‍സ് ജഡ്ജി പി.ജി. അജിത്കുമാര്‍ കേസ് വിധി പറയാന്‍ ഇന്നത്തേക്കു മാറ്റുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ഇ.ഐ. ഏബ്രഹാം, അഡ്വ. പി.എ. അയൂബ്ഖാന് എന്നിവരും പ്രതിക്കു വേണ്ടി അഡ്വ. പി.ആര്. മധുവുമാണ് കോടതിയില്‍ ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: