കൊല്‍ക്കത്ത: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ തൃണമൂല്‍കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയോട് പിന്തുണ അഭ്യര്‍ത്ഥിക്കാന്‍ തയ്യാറാണെന്ന് പ്രണബ് മുഖര്‍ജി. മമത എപ്പോള്‍ ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ചാലും താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിസ്ഥാനാര്‍ത്ഥിത്വത്തിന് പിന്തുണതേടി കൊല്‍ക്കത്തയിലെത്തിയതായിരുന്നു പ്രണബ്. യുപിഎ രാഷ്ട്രപതിസ്ഥാനാര്‍ത്ഥിയായി തന്നെ പ്രഖ്യാപിച്ചതുമുതല്‍ എല്ലാ ഘടകകക്ഷികളുടെയും പിന്തുണ ലഭിക്കണമെന്ന ആഗ്രഹം താന്‍ പ്രകടിപ്പിച്ചിരുന്നു. ആരെ പിന്തുണയ്ക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ഇപ്പോഴും തീരുമാനമെടുത്തിട്ടില്ലെന്നും യഥാസമയം ഉചിതമായ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രണബ് വ്യക്തമാക്കി.
രാഷ്ട്രപതിസ്ഥാനാര്‍ത്ഥിത്വത്തിന് പിന്തുണ തേടി കൊല്‍ക്കത്തയിലെത്തിയ പ്രണബ് മുഖര്‍ജി ഇടത് ഘടകക്ഷികളായ സിപിഎമ്മിന്റെയും ഫോര്‍വേഡ് ബ്ലോക്കിന്റെയും നിയമസഭാസാമാജികരുടെ യോഗത്തിലും പങ്കെടുത്തു. പ്രണബിനെ പിന്തുണയ്ക്കുന്നതില്‍ വിമുഖത അറിയിച്ച സിപിഐയും ആര്‍എസ്പിയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. കൊല്‍ക്കത്തയിലെത്തുന്നതിന് മുമ്പ് പ്രണബ് ഇടത് ഭരണം നിലനില്‍ക്കുന്ന ത്രിപുരയിലുമെത്തിയിരുന്നു. മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വന്‍സ്വീകരണമാണ് പ്രണബിന് തലസ്ഥാനമായ അഗര്‍ത്തലയില്‍ ലഭിച്ചത്.
ഈ മാസം 19 ന് നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ യുപിഎ സ്ഥാനാര്‍ത്ഥി പ്രണബിനെ പിന്തുണയ്ക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത നേരത്തെ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പ് തീരുമാനമറിയിക്കുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി പിന്തുണയുള്ള രാഷ്ട്രപതിസ്ഥാനാര്‍ത്ഥി പി.എ.സാംഗ്മ പിന്തുണ അഭ്യര്‍ത്ഥിച്ച് മമതയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: