തിരുവനന്തപുരം: ഭൂമിദാനക്കേസില്‍ വിജിലന്‍സ് സംഘം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മൊഴിയെടുത്തു. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലാണ് വിജിലന്‍സ് ഡി.വൈ.എസ്.പി വി.ജി.കുഞ്ഞന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മൊഴിയെടുത്തത്.
ബന്ധുവായ ടി.കെ സോമന് കാസര്‍ഗോഡ് ജില്ലയില്‍ വഴിവിട്ട രീതിയില്‍ ഭൂമി നല്‍കിയെന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്. അന്ന് റവന്യൂ മന്ത്രിയായിരുന്ന കെ.പി. രാജേന്ദ്രന്, ലാന്‍ഡ് റവന്യൂ കമ്മിഷണര്‍, കലക്ടര്‍, മറ്റു റവന്യൂ ഉദ്യോഗസ്ഥര്‍, അച്യുതാനന്ദന്റെ പേഴ്സനല്‍ അസിസ്റ്റന്റ് സുരേഷ് തുടങ്ങിയവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇന്നു രാവിലെ 9.15 ഓടെയാണ് കന്റോണ്‍മെന്റ് ഹൗസില്‍ വിജിലന്‍സ് സംഘം എത്തിയത്. മൊഴിയെടുക്കല്‍ ഒരു മണിക്കൂറിലധികം നീണ്ടു.
നേരത്തേ, മൊഴി രേഖപ്പെടുത്താന്‍ മൂന്നു തവണ അന്വേഷണ സംഘത്തിനു സമയം അനുവദിച്ചെങ്കിലും അവസാന നിമിഷം പല കാരണങ്ങള്‍ പറഞ്ഞ് വിഎസ് ഒഴിഞ്ഞുമാറുകയായിരുന്നു. നിയമപരമായി മൊഴി രേഖപ്പെടുത്താന്‍ മറ്റു മാര്‍ഗങ്ങളുണ്ടായിട്ടും അന്വേഷണ സംഘം അതിനു തയാറായിരുന്നില്ല.
വിജിലന്‍സ് സംഘം എത്തുന്നതറിഞ്ഞ് വന്‍ മാധ്യമപ്പട തന്നെ വി.എസിന്റെ വസതിയ്ക്ക് മുന്നില്‍ ഉണ്ടായിരുന്നു. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിലാണ് ഉദ്യോഗസ്ഥരെത്തിയത്. വാഹനം ഉള്ളില്‍കടന്ന ശേഷമാണ് മാധ്യമ പ്രവര്‍ത്തകര്‍ ഈ വിവരം അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: