കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന് വധവുമായി ബന്ധപ്പെട്ട് ക്വട്ടേഷന്‍ സംഘാംഗം ഉള്‍പ്പെടെ രണ്ടുപേര്‍കൂടി അറസ്റ്റിലായി. തലശേരി മാക്കുനി പാണ്ടിവയല്‍ രാഘവ നിവാസില്‍ താമസക്കാരനായ പന്തക്കല്‍ വിരാടിയില് അജേഷ് എന്ന കജുര് അജേഷ് (30), അഴിയൂര്‍ കുഞ്ഞിപ്പള്ളി നടുച്ചാലില്‍ സുബഹില് കെ.കെ. നിസാര്‍ (33) എന്നിവരാണ് അറസ്റ്റിലായത്.
അജേഷിനെ പ്രത്യേക അന്വേഷണസംഘത്തിലെ ഡി.വൈ.എസ്.പി ജോസി ചെറിയാനും നിസാറിനെ ചോമ്പാല്‍ എസ്.ഐ ജെ.ഇ. ജയനുമാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും ജൂണ്‍ എട്ടുവരെ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എം. ശുഹൈബ് റിമാന്‍ഡ് ചെയ്തു. പന്തക്കലിലെ ചുമട്ട് തൊഴിലാളിയായ അജേഷ് സി.പി.എം പ്രവര്‍ത്തകനാണ്. ഒന്നര വര്‍ഷം മുന്‍പ് ചന്ദ്രശേഖരനെ വധിക്കാന്‍ നടത്തിയ ഗൂഢാലോചനയില്‍ ഇയാള്‍ പങ്കാളിയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
അജേഷ് ഒട്ടേറെ കേസില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ഇയാളെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ 29ന് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കും. നേരത്തേ അറസ്റ്റിലായ ജാബിറിനു വേണ്ടി കേസിലെ മറ്റൊരു പ്രതിയായ ദില്‍ഷാദിന്റെ അഭ്യര്‍ഥന പ്രകാരം നാദാപുരം റോഡിലെ രണ്ട് കടകളില്‍ നിന്ന് വ്യാജരേഖ ഉപയോഗിച്ച് മൊബൈല്‍ സിം കാര്‍ഡുകളും കുഞ്ഞിപ്പള്ളിയില്‍നിന്നും മൊബൈല്‍ ഫോണും വാങ്ങിയത് നിസാറായിരുന്നു. ഏപ്രില്‍ 26നായിരുന്നു വ്യാജരേഖകള്‍ നിര്‍മിച്ച് സിം കാര്‍ഡ് വാങ്ങിയത്. രണ്ടുദിവസം മാത്രമാണ് ഈ കാര്‍ഡ് ഉപയോഗിച്ചത്.
ദില്‍ഷാദിന്റെ മൊഴിയെ തുടര്‍ന്നാണ് നിസാര്‍ അറസ്റ്റിലായത്. മറ്റൊരാളുടെ ഐ.ഡി കാര്‍ഡ് ഉപയോഗിച്ച് വ്യാജരേഖയുണ്ടാക്കി എന്നതാണ് നിസാറിന്റെ പേരിലുള്ള കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: