കോഴിക്കോട്: കൊല്ലപ്പെട്ട ആര്.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ ഭാര്യാ സഹോദരിയും സി.പി.എമ്മിന്റെ മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ.കെ.തങ്കം അവധിയില്‍ പ്രവേശിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നല്കി. ഒന്നര മാസത്തേക്ക് അവധി നല്‍കണമെന്നാണ് അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തങ്കം അവധിയില്‍ പ്രവേശിച്ചത്. പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായാണ് തങ്കം അവധിയില്‍ പോകുന്നതെന്നാണ് സൂചന. രമയുടെ പിതാവും സിപിഎം ഏരിയാ കമ്മറ്റിയംഗവുമായ കെ.കെ.മാധവന് നേരത്തെ സിപിഎമ്മിനെതിരായ അഭിപ്രായപ്രകടനവുമായി രംഗത്തെത്തിയിരുന്നു. ഇന്ന് കൊയിലാണ്ടിയില്‍ നടക്കുന്ന ടിപി അനുസ്മരണത്തില്‍ മാധവന് പങ്കെടുക്കുമെന്നാണ് വിവരം.
മൂടാടി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്നു തങ്കം. ചന്ദ്രശേഖരന്റെ വധത്തെ തുടര്‍ന്ന് തങ്കം രാജിക്കൊരുങ്ങിയിരുന്നു. എന്നാല്‍ പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നുള്ള കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് രാജി തീരുമാനം മാറ്റുകയായിരുന്നു. എന്നാല്‍ രാജിയെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നാണ് തങ്കം ഇപ്പോഴും പറയുന്നത്.
തങ്കം രാജിവെക്കുകയാണെങ്കില്‍ പഞ്ചായത്തിലെ ഭരണം സി.പി.എമ്മിന് നഷ്ടപ്പെടും. 9-9 എന്ന നിലയിലായിരുന്നു മൂടാടിയിലെ കക്ഷിനില. നറുക്കെടുപ്പിലൂടെയാണ് സി.പി.എം കഴിഞ്ഞ തവണ ഭരണത്തിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: