ഗാസിയാബാദ്: ആരുഷി- ഹേം രാജ് ഇരട്ടക്കൊലക്കേസില്‍ ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാര്‍, നൂപൂര്‍ തല്‍വാര്‍ എന്നിവര്‍ക്കുമേല്‍ കുറ്റം ചുമത്തി. ഗാസിയാബാദ് പ്രത്യേക കോടതിയാണു കുറ്റം ചുമത്തിയത്. പ്രതികള്‍ക്കെതിരെ സാഹചര്യത്തെളിവുണ്ടെന്നു കോടതി നിരീക്ഷിച്ചു.
ഇരട്ടക്കൊലപാതകങ്ങള്‍ക്കു ശേഷം തെളിവു നശിപ്പിക്കാന്‍ ഇരുവരും ശ്രമിച്ചെന്ന അന്വഷണ സംഘത്തിന്റെ വാദം കോടതി അംഗീകരിച്ചു. കൊലപാതകം, അന്വേഷണം വഴിതിരിച്ചു വിടല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയത്. തെറ്റായ വിവരം ചൂണ്ടിക്കാട്ടി എഫ്.ഐ.ആര്‍ സമര്‍പ്പിച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനെ തുടര്‍ന്ന് രാജേഷ് തല്‍വാറിനെതിരെ മറ്റൊരു കേസില്‍ കൂടി കോടതി കുറ്റം ചുമത്തിയിട്ടുണ്ട്. കുറ്റം ചുമത്തിക്കൊണ്ടുള്ള കോടതി നടപടിക്രമങ്ങള്‍ വീഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്‌തു.
2008 മേയ് 15നാണ് 14 കാരി ആരുഷിയെ ഗുഡ്ഗാവിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം വീട്ടു ജോലിക്കാരന്‍ ഹേംരാജിനെയും കൊല്ലപ്പെട്ട നിലയില്‍ ടെറസില്‍ കണ്ടെത്തി. ഇരുവരെയും കാണാന്‍ പറ്റാത്ത സാഹചര്യത്തില്‍ കണ്ട പ്രതികള്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നാണു കേസ്. ആരുഷിയും ഹേമരാജും തമ്മിലുള്ള അവിഹിത ബന്ധം കാണാനിടയായതിനെ തുടര്‍ന്നാണ് ഇരുവരെയും തല്‍വാര്‍ ദമ്പതിമാര്‍ കൊലപ്പെടുത്തിയതെന്നാണ് സി.ബി.ഐ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്.
സംഭവം നടന്ന 2008 മേയ് 16ന് പുറത്തു പോയ ശേഷം രാത്രി വൈകി തിരികെ വന്ന രാജേഷ് തല്‍വാറും നൂപുറും മകളെ അന്വേഷിച്ചെങ്കിലും കണ്ടില്ല. തുടര്‍ന്ന് ഇവര്‍ ആരുഷിയുടെ മുറിയില്‍ ചെന്നു. മുറി അകത്തു നിന്ന് പൂട്ടിയിരുന്നെന്നും തല്‍വാര്‍ ദമ്പതിമാര്‍ തങ്ങളുടെ കൈവശമുള്ള താക്കോല്‍ ഉപയോഗിച്ച് മുറി തുറന്നപ്പോള്‍ ആരുഷിയെയും വേലക്കാരന്‍ ഹേമരാജിനെയും കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടുവെന്നും ഇതില്‍ ക്ഷുഭിതനായ രാജേഷ് തല്‍വാര്‍ ഗോള്‍ഫ് സ്റ്റിക്കെടുത്ത് ഹേമരാജിനെയും ആരുഷിയെയും തലയ്‌ക്കടിച്ചു. ബോധം നഷ്ടപ്പെട്ട ആരുഷിയുടെ കഴുത്ത് രാജേഷ് തല്‍വാര്‍ തന്റെ ശസ്‌ത്രക്രിയാ ബ്ലേഡ് ഉപയോഗിച്ച് മുറിക്കുകയായിരുന്നെന്നുമാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. എന്നാല്‍ തല്‍വാര്‍ ദമ്പതിമാര്‍ ഇത് നിഷേധിച്ചു.
എന്നാല്‍ ഉന്നതമായ ഒരു സമൂഹത്തില്‍ താമസിക്കുന്ന തങ്ങള്‍ മകള്‍ സെക്സില്‍ ഏര്‍പ്പെട്ടുവെന്ന് വച്ച് അവളെ കൊല്ലാന്‍ തുനിയില്ലെന്ന നിലപാടാണ് കോടതിയില്‍ സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: