അഹമ്മദാബാദ്: കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരിന്റെ പരാജയമാണ് ഇപ്പോഴത്തെ പെട്രോള്‍ വില വര്‍ദ്ധന സൂചിപ്പിക്കുന്നതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. സാധാരണക്കാരുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റ് സമ്മേളനത്തിനു ശേഷമാണു വില വര്‍ദ്ധന നിലവില്‍ വന്നത്. ഇതു പാര്‍ലമെന്ററി ജനാധിപത്യത്തെ അപമാനിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. പെട്രോള്‍ വില വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാറിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും രംഗത്ത് വന്നിട്ടുണ്ട്.
മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ യു.പി.എ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്കിയ സമ്മാനമാണ് വില വര്‍ദ്ധനയെന്ന് ജയലളിത പരിഹസിച്ചു. വില വര്‍ദ്ധന ഉടന്‍ പിന്‍വലിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. സാധാരണക്കാരനു താങ്ങാനാവാത്ത ഭാരമാണ് വില വര്‍ദ്ധനയിലൂടെ കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്പിച്ചിരിക്കുന്നത്. പണപ്പെരുപ്പം കാരണം ഇടത്തരക്കാര്‍ ബുദ്ധിമുട്ടിയിരിക്കുന്ന അവസ്ഥയിലാണ് പെട്രോള്‍ വിലയും വര്‍ദ്ധിപ്പിച്ചിരിക്കുന്നതെന്ന് ജയ കുറ്റപ്പെടുത്തി.
വില വര്‍ദ്ധന പിന്‍വലിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കരുണാനിധി പറഞ്ഞു. എന്നാല്‍ എല്ലാ തീരുമാനങ്ങളും സഖ്യകക്ഷികളോട് ആലോചിച്ച് മാത്രമെ തീരുമാനിക്കാവൂ എന്ന ന്യായം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി നിരക്കും ബസ് നിരക്കും ജയലളിത വര്‍ദ്ധിപ്പിച്ചത് മറ്റു കക്ഷികളോട് ആലോചിച്ചിട്ടാണോയെന്നും കരുണാനിധി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: