കോഴിക്കോട്: ഒഞ്ചിയത്തെ സി.പി.എം വിമത നേതാവ് ടി.പി.ചന്ദ്രശേഖരനെ (51) വെട്ടിക്കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തെ വിപുലീകരിച്ചു. കണ്ണൂര്‍ എസ്.പിയായിരുന്ന അനൂപ് കുരുവിള ജോണിനെയും മൂന്ന് ഡിവൈ. എസ്.പിമാരെയും ഒരു സി.ഐയെയും ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘം വിപുലീകരിച്ചിരിക്കുന്നത്.
അനൂപ് കുരുവിള ജോണിനാണ് അന്വേഷണ ചുമതല. എ.ഡി.ജി.പി വിന്‍സണ്‍ എം.പോള്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. നേരത്തേ അന്വേഷണ ചുമതല കോഴിക്കോട് റൂറല്‍ എസ്.പി ടി.കെ രാജ്മോഹനനായിരുന്നു. ഡി.ഐ.ജി എസ്. ശ്രീജിത്തിനെ സംഘത്തില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.
വിന്‍സന്‍ എം. പോള്‍ വടകരയില്‍ കൊലപാതകം നടന്ന സ്ഥലവും മറ്റും ഇന്ന് ഉച്ചയോടെ സന്ദര്‍ശിക്കുമെന്നു റിപ്പോര്‍ട്ട്. ചന്ദ്രശേഖരന്റെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ പോലീസിനു വീഴ്ച പറ്റിയോയെന്ന് അന്വേഷിക്കുമെന്നു ഡി.ജി.പി ജേക്കബ് പുന്നൂസ് അറിയിച്ചിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പള്ളൂര്‍ വായപ്പടിച്ചി റഫീഖിന്റെ നേതൃത്വത്തില്‍ ഏഴംഗ അക്രമിസംഘമാണ് കൊലനടത്തിയത്. അക്രമികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ വാടകയ്ക്കെടുത്ത ചൊക്ളി സ്വദേശി ഹാരിസ്, കാര്‍ ഉടമ നവീന്‍ദാസ്, നവീന്‍ദാസിന്റെ ഭാര്യാസഹോദരന്‍ റിജേഷ് എന്നിവര്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. രണ്ടുപേരുകള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: