കൊച്ചി: ജില്ലയുടെ തെക്കന്‍ ഭാഗങ്ങളായ കച്ചേരിപ്പടി മുതല്‍ പച്ചാളം വരേയും മറ്റു പ്രധാന ഗതാഗത സംവിധാനങ്ങളുടേയും വികസനത്തിനുള്ള നടപടികളില്‍ വേഗത കൂട്ടാന്‍ കേന്ദ്രമന്ത്രിയുടെ നിര്‍ദേശം. കേന്ദ്ര ഭക്ഷ്യസഹമന്ത്രി പ്രൊഫ.കെ.വി.തോമസിന്റെ അദ്ധ്യക്ഷതയില്‍ ഗവ.ഗസ്തൗസില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ലൂര്‍ദ് ആശുപത്രിയുടെ മുന്നിലുള്ള റോഡിന്റെ വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിനു ഹൈബി ഈഡന് എംഎല്‍എ, മേയര്‍ ടോണി ചമ്മണി, ചാള്‍സ് ഡയസ് എംപി, ജിസിഡിഎ ചെയര്മാന് എന്‍.വേണുഗോപാല്‍ എന്നിവരുടെ നേതൃത്ത്വത്തില്‍ അടിയന്തര പരിഹാരം കാണും. നിലവില്‍ ആശുപത്രിയ്ക്കടുത്ത് ഒരു വീടു ഏറ്റെടുത്ത് പൊളിച്ചു മാറ്റി റോഡിന്റെ വീതി കൂട്ടുന്നതിനു നടപടിയാരംഭിച്ചതായി ജില്ലാ കളകടര്‍ യോഗത്തെ അറിയിച്ചു.
മറൈന്‍ഡ്രൈവ് വാക്ക്വേയുടെ വികസനത്തിന് പ്രത്യേക പദ്ധതി തയാറാക്കിയതായി എന്‍.വേണുഗോപാല്‍ പറഞ്ഞു. ആദ്യഘട്ടമെന്ന നിലയ്ക്ക് ആരംഭിച്ച പണികളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. രണ്ടാം ഘട്ടനിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാണ് പുതിയ പദ്ധതി തയാറാക്കിയിരിക്കുന്നത്. ഇതു പ്രകാരം വടുതല വഴി വരാപ്പുഴ വരെയുള്ള 11 കിലോമീറ്ററോളം ഭാഗങ്ങള്‍ വാക്ക്വേക്ക് അനുയോജ്യമാക്കും. ഇതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പ്രൊജക്ട് തയാറാക്കുന്നതനും മറ്റു നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി ഈ മാസം 14-ന് തിരുവനന്തപുരത്ത് ഉന്നത ഉദ്യോഗസ്ഥതല യോഗം ചേരും. വരാപ്പുഴ-അത്താണി-പുത്തന്‍കുരിശ് വഴി മരട് എത്തിച്ചേരുന്ന തരത്തില്‍ 64 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ റിംഗ് റോഡിനുള്ള പദ്ധതിയും തയാറാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മാമംഗലം-പച്ചാളം ഹാര്‍ബര്‍ വഴിയുള്ള ആര്.ഒ.ബി പദ്ധതിയുമായി ബന്ധപ്പെട്ട പ്രശനങ്ങള്‍ കൂടുതല്‍ പഠനത്തിനു ശേഷം തീരുമാനം കൈകൊള്ളും. 30 മീറ്റര്‍ വീതിയില്‍ പദ്ധതി നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാല്‍ 12 മീറ്ററാക്കി ചുരുക്കുമെന്ന് മേയര്‍ പറഞ്ഞു.
നിലവില്‍ ജിസിഡിഎയുടെ പക്കലുള്ള കലൂരിലെ പഴയ മാര്‍ക്കറ്റിനു സമീപം കനാലിനു കുറുകെയായി ചെറു വാഹനങ്ങള്‍ക്ക് പോകാവുന്ന തരത്തില്‍ പാലം നിര്‍മിക്കുമെന്ന് ജിസിഡിഎ ചെയര്മാന് അറിയിച്ചു. പാലം വരുന്നതോടെ കലൂര്‍ സ്റ്റാന്റിനടുത്ത് നിരന്തരമുണ്ടാകുന്ന ഗതാഗത തടസം മണപ്പാട്ടിപ്പറമ്പ് വഴി തിരിച്ചു വിടാനാകും.
യോഗത്തില്‍ ചാള്‍സ് ഡയസ് എംപി, മേയര്‍ ടോണി ചമ്മണി എംഎല്‍എമാരായ ലൂഡി ലൂയിസ്, ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത്, നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി, കൗണ്‍സില്‍ അംഗങ്ങള്‍, നഗരസഭാ സെക്രട്ടറി അജിത് പാട്ടീല്‍, നോര്‍ത്ത് കൊച്ചിന് ഡവലപ്മെന്റ് കൗണ്‍സില്‍ അംഗങ്ങള്‍, മറ്റു വകുപ്പു അധികൃതര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: