കാറ്റു വരുന്നതും കാത്ത് തൊടിയിലെ വലിയ നാട്ടുമാവിന്‍ ചോട്ടില്‍ മുകളിലേക്ക് നോക്കി നിന്നൊരു കാലം ഓര്‍മ്മകളില്‍ പേറിനടക്കാത്തവര്‍ ചുരുക്കം. ഒരു ചെറിയ കാറ്റു വന്നാല്‍ മതി, നല്ല പഴുത്ത നാട്ടു മാങ്ങകള്‍ ചറപറാ വീഴാന്‍…..ഒരു ചെറുകാറ്റു പോലും പത്തും ഇരുപതും മാങ്ങകള്‍ ഒന്നിച്ചു വീഴ്‌ത്തും. മാവിന്‍ ചോട്ടില്‍ മുകളിലേക്കു നോക്കി നില്‍ക്കുന്ന കുട്ടികളെല്ലാം മാങ്ങാ പെറുക്കിയെടുക്കാനുള്ള വെപ്രാളത്തിലാകും. താഴെ വീണതു മുഴുവന്‍ കയ്യില്‍ കിട്ടിക്കഴിഞ്ഞാല്‍ അടുത്ത കാറ്റിനുള്ള കാത്തിരിപ്പാണ്. ഇടയ്‌ക്ക് മാവിനോടു പറയും മാവേ, മാവേ…കുറച്ചു മാങ്ങാ കൂടി വീഴ്‌ത്തൂ എന്ന്….അല്ലെങ്കില്‍ കാറ്റിനോടു പറയും, കാറ്റേ..കാറ്റേ…ഒന്നു കൂടി വീശൂ എന്ന്……
ഇതൊരു നാട്ടിന്‍ പുറത്തെ ഒഴിവുകാലത്തിന്റെ ഓര്‍മ്മകളാണ്. ഇത്തരം ഓര്‍മ്മകളുടെ മധുരസ്മരണകള്‍ പേറി നടക്കുന്നവരാണ് ഇന്ന് കൂടുതല്‍ പേരും. കാരണം ഇതുള്‍പ്പടെയുള്ള അനുഭവങ്ങള്‍ വെറും ഓര്‍മ്മകളായി മാറിയിരിക്കുന്നു. ഒഴിവുകാലം കമ്പ്യൂട്ടറിനു മുന്നിലും അവധിക്കാല പഠനക്കളരികളിലും ചെലവിടുന്ന ഇപ്പോഴത്തെ കുട്ടികള്‍ക്കു പറഞ്ഞു കൊടുക്കാനുള്ള വെറും ഓര്‍മ്മകള്‍ മാത്രം.
മീനം, മേടം മാസങ്ങളിലാണ് ഒഴിവുകാലത്തിന്റെ ആസ്വാദ്യത. അപ്പോഴേക്കും പരീക്ഷകളെല്ലാം കഴിഞ്ഞ് വിദ്യാലയങ്ങള്‍ അടച്ച് കുട്ടികള്‍ സ്വതന്ത്രരായിരിക്കും. ഇടവത്തിലേക്കു കടന്നാല്‍ പിന്നെ മഴക്കാലമായി. മീനം, മേടം മാസങ്ങളിലെ വെയില്‍ക്കാലത്ത് രാവിലെ വീട്ടില്‍ നിന്നിറങ്ങിയാല്‍ സന്ധ്യയായാലും തിരികെ കയറില്ല. പലതരം കളികളുമായി തൊടികളിലും അയല്‍ വീടുകളിലും പാടത്തും ഓടിച്ചാടി നടക്കും. മീനം, മേടം മാസങ്ങളിലാണ് നാട്ടിന്‍പുറത്തെ ക്ഷേത്രങ്ങളിലെല്ലാം ഉത്സവം. ഉത്സവത്തിന് പകല്‍ക്കാഴ്ചകളും രാത്രി കലാപരിപാടികളുമുണ്ടാകും. ഉത്സവം തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ പകലന്തിയോളം ഉത്സവ പറമ്പിലായിരിക്കും. കൂട്ടു ചേര്‍ന്ന് ഉത്സവത്തിനു പോക്ക് എത്ര രസമുള്ളതാണെന്നോ?…
ഒഴിവുകാലത്താണ് വിഷു വരുന്നതെന്നതും പ്രത്യേകതയാണ്. വിഷുവിന് കൈനീട്ടം ഏറെ കിട്ടും. അതെല്ലാം ഉത്സവപറമ്പിലും സിനിമാ കൊട്ടകകളിലും ചെലവിടാം. നാട്ടിന്‍ പുറത്തെ സിനിമാ ശാലകളെ ‘കൊട്ടക’കള്‍ എന്നാണ് വിളിച്ചിരുന്നത്. ഹാളിനകത്ത് നിറയെ തൂണുകളുള്ള, ഓലമേഞ്ഞ ‘കൊട്ടക’കള്‍. അതും ഗൃഹാതുരമായ ഓര്‍മ്മകളാണ് സമ്മാനിച്ചിട്ടുള്ളത്.
സ്കൂളുള്ള ദിവസങ്ങളില്‍ രാവിലെ എഴുന്നേല്‍ക്കാന്‍ വലിയ മടിയാണ്. അമ്മ പലതവണ വിളിക്കണം. ഒടുവില്‍ വെള്ളം കോരിയൊഴിക്കുമെന്ന ഭീഷണി വരുമ്പോഴാണ് മനസില്ലാ മനസ്സോടെ കണ്ണും തിരുമ്മി എഴുന്നേല്‍ക്കുന്നത്. എന്നാല്‍ ഒഴിവുകാലമായിക്കഴിഞ്ഞാല്‍ രാത്രിയാകരുതേ എന്നാണ് പ്രാര്‍ത്ഥന. രാത്രിയായിക്കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് നേരം വെളുക്കണേ എന്നും. പകല്‍ വെളിച്ചം വീണാല്‍ അപ്പോള്‍ തന്നെ എഴുന്നേല്‍ക്കും. ആദ്യം ഓടുന്നത് മാവിന്‍ചോട്ടിലേക്കാണ്. തലേരാത്രി വീണു കിടക്കുന്ന മാമ്പഴങ്ങളെല്ലാം ശേഖരിക്കും. നൂറു മാമ്പഴങ്ങള്‍ വരെ കിട്ടിയ പ്രഭാതങ്ങളുണ്ട്. മാങ്ങാ പെറുക്കി അമ്മയുടെ കയ്യില്‍ കൊടുക്കും. ഉച്ചയൂണിന് അമ്മ മാമ്പഴ പുളിശ്ശേരി വയ്‌ക്കും. പിന്നീട്, പെട്ടെന്നു തന്നെ പ്രഭാതകൃത്യങ്ങളെല്ലാം കഴിഞ്ഞ്, ഭക്ഷണം കഴിച്ചെന്ന് വരുത്തി പുറത്തേക്കിറങ്ങും. കൂട്ടുകാരെല്ലാം കാത്തിരിക്കുന്നുണ്ടാകും.
അവധിക്കാലത്ത് മാവിന്‍കൊമ്പില്‍ ഊഞ്ഞാലു കെട്ടുന്ന പതിവുണ്ട്. അതേമാവിന്‍ ചോട്ടിലാണ് എല്ലാവരും ഒത്തു കൂടുന്നത്. ഊഞ്ഞാലാടുമ്പോഴും മാവില്‍നിന്ന് പഴുത്ത മാങ്ങകള്‍ ഞെട്ടറ്റു വീഴും. മാവിന്‍ചോട്ടില്‍ രാവിലെ ഒത്തു കൂടിയാല്‍ പിന്നെ അന്നത്തെ കളികളെക്കുറിച്ചുള്ള ചര്‍ച്ചയാണ്. കളികള്‍ പലതരത്തിലുണ്ട്. കളിസംഘത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ട്. ഒളിച്ചോട്ടവും കുട്ടീംകുറിങ്ങിയും കള്ളനും പോലീസുമൊക്കെയാണ് പ്രധാന കളികള്‍. കള്ളനും പോലീസും കളിക്കാന്‍ പ്ലാവിലകൊണ്ട് തൊപ്പിയും മറ്റുമുണ്ടാക്കും.
ആണ്‍കുട്ടികള്‍ മാത്രം കളിക്കുന്ന നിരവധികളികളുമുണ്ട്. കിളിത്തട്ട്, കബഡി, പന്തുകളി എന്നവയാണ് പ്രധാനം. കിളിത്തട്ട് കളിച്ചാല്‍ വൈകുന്നേരമാകുമ്പോഴേക്കും അടികൊണ്ട് പുറത്തു വലിയ പാടുകള്‍ വീഴും. കളികള്‍ മടുത്താല്‍ പിന്നീട് പറമ്പുകള്‍ തോറും അലഞ്ഞു തിരിയുന്നതാണ് മുഖ്യം. മാവിന്‍ ചോട്ടിലാണ് കൂടുതല്‍ സമയവും ചെലവിടുന്നത്. പകല്‍ നേരങ്ങളില്‍ കിട്ടുന്ന മാമ്പഴങ്ങളെല്ലാം തിന്നുകയാണ് പതിവ്. ചെറിയ നാട്ടുമാമ്പഴത്തിന്റെ ‘ചൊന'(ഞെടുപ്പില്‍ നിന്നു വരുന്ന കറ) ഞെക്കിക്കളഞ്ഞ് ചപ്പിയാണ് തിന്നുന്നത്. നാരുകൂടുതലുള്ള നാട്ടുമാങ്ങ ചപ്പിത്തിന്നുന്നത് എന്തു രസമാണെന്നോ?….നാരുകളെല്ലാം പല്ലിന്റെ ഇടയില്‍ കയറും. അതു വകവയ്‌ക്കാതെയാണ് വീണ്ടും വീണ്ടും ചപ്പിത്തിന്നുന്നത്.
മാവിന്‍ ചോട്ടില്‍ നിന്ന് പറങ്കിമാവിന്‍ ചോട്ടിലേക്കും പിന്നീട് ആഞ്ഞിലിച്ചോട്ടിലേക്കും യാത്രയാകും. പറങ്കിമാങ്ങ തിന്നണമെങ്കില്‍ ഉടുപ്പ് അഴിച്ചിടണം എന്നതാണ് വ്യവസ്ഥ. അല്ലെങ്കില്‍ അതിലൊക്കെ കറയാകും. അമ്മയുടെ നിര്‍ദേശം അനുസരിച്ചല്ലേ പറ്റൂ. എന്നാലും ചിലപ്പോള്‍ അതെല്ലാം മറക്കും. ഈര്‍ക്കിലില്‍ പറങ്കിമാങ്ങ കോര്‍ത്ത് മാലയാക്കി കഴുത്തിലിട്ട് വീട്ടിലെത്തുമ്പോള്‍ അമ്മശകാരിക്കും. ഈ ഉടുപ്പിലെ കറ ഇനി എങ്ങനെ കളയുമെന്ന് വേവലാതിപ്പെടും. പ്രയോജനമൊന്നുമില്ലെന്ന് അറിയാമെങ്കിലും അമ്മ വെറുതേ കുറേ വഴക്കു പറയും.
കൂട്ടത്തിലുള്ള ചില വിരുതന്മാര്‍ ആഞ്ഞിലിയില്‍ വലിഞ്ഞു കയറും. പഴുത്ത ആഞ്ഞിലിച്ചക്കകള്‍ താഴേക്ക് എറിഞ്ഞു കൊടുക്കും. താഴെവീണാല്‍ അവ ചിന്നിച്ചിതറും. അതിനാല്‍ തെഴെ നില്‍ക്കുന്നവര്‍ വലിയ കുട്ടകളില്‍ വൈക്കോല്‍ നിരത്തി അതില്‍ ആഞ്ഞിലിച്ചക്കകള്‍ പിടിക്കും. തോടു പൊളിച്ച് ഭംഗിയുള്ള ആഞ്ഞിലിച്ചുളകള്‍ നുണഞ്ഞിറക്കും. ചെറിയ ആഞ്ഞിലിക്കുരു പുറത്തേക്ക് തുപ്പും. ആഞ്ഞിലിയില്‍ കയറിയവര്‍ അവിടെ വച്ചുതന്നെയാണ് ആഞ്ഞിലിച്ചക്ക തിന്നുന്നത്. ആഞ്ഞിലിച്ചോട്ടില്‍ വീണുകിടക്കുന്ന കുരു പെറുക്കിയെടുത്ത് വീട്ടില്‍ കൊണ്ടുകൊടുത്താല്‍ അമ്മ വറുത്തു പലഹാരമാക്കും. വറുത്ത ആഞ്ഞിലിക്കുരു ഉരലില്‍ ശര്‍ക്കരയും കൂട്ടിയിടിച്ചാണ് അതുണ്ടാക്കുന്നത്. ആദ്യം തിന്നുമ്പോള്‍ വലിയ രുചിയാണ്. ആര്‍ത്തിയോടെ തിന്നും. പക്ഷേ പെട്ടെന്ന് ചെടിക്കും.
ഓണാട്ടുകര പ്രദേശം കേരളത്തിന്റെ കാര്‍ഷിക സംസ്കൃതിയുടെ പര്യായമാണ്. ഓണാട്ടുകരക്കാര്‍ക്ക് കൃഷി സംസ്കാരമാണ്. മതവും ജാതിയുമെല്ലാം കൃഷിയാണ്. പാടത്ത് മകരം-കുംഭം മാസങ്ങളില്‍ നെല്ലു കൊയ്തു കഴിഞ്ഞാല്‍ പിന്നീടുള്ള കൃഷി എള്ളാണ്. എള്ളു കൃഷി ഓണാട്ടുകരയുടെ പ്രത്യേകതയാണ്. മേടം പകുതിയോടെ എള്ളു വിളഞ്ഞ് പാകമാകും. എള്ളു വളര്‍ന്നു നില്‍ക്കുന്ന പാടത്ത് കളിക്കാനും പ്രത്യേകതകളുണ്ട്. അവിടെയും ഒളിച്ചു കളിയാണ് മുഖ്യം. എള്ളിന്‍ ചെടികള്‍ക്കിടയില്‍ ഒളിച്ചിരിക്കും. അത്രപെട്ടന്ന് കണ്ടു പിടിക്കാന്‍ കഴിയില്ല. ചിലപ്പോള്‍ ചെറിയ ഉറുമ്പ് കടിക്കുമ്പോള്‍ അനങ്ങിയാല്‍ ചെടിയും അനങ്ങും. അങ്ങനെയാണ് കണ്ടു പിടിക്കുന്നത്.
എള്ളു പിഴുത പാടത്ത് പട്ടം പറത്തും. വലിയ നൂല്‍കെട്ടിന്റെ ചുരുളഴിച്ച് ഉയരത്തിലേക്ക് പട്ടം പറത്തിവിടും. പല നിറത്തിലുള്ള പട്ടങ്ങള്‍. ഉയരത്തില്‍ പറക്കുന്ന പട്ടങ്ങളെ തറപറ്റിക്കുന്നതിന് ചിലര്‍ വിദ്യകള്‍ കാട്ടും. ചില്ലുപൊടിച്ച് പശയോടൊപ്പം ചേര്‍ത്ത് നൂലില്‍ പുരട്ടും. മറ്റുപട്ടങ്ങളുടെ ഇടയിലേക്ക് വെട്ടിച്ച് കയറ്റി, നൂലു പൊട്ടിച്ചു കളയും. അതു വലിയ വഴക്കിനും കാരണമാകും.
എള്ളു പിഴുത പാടത്താണ് ക്ഷേത്ര ഉത്സവത്തിന്റെ കെട്ടുകാഴ്ചകള്‍ നടക്കാറ്. വൈക്കോലില്‍ നിര്‍മ്മിച്ച വലിയ കാളകളും കുതിരകളും തോളിലേറ്റി പുരുഷാരം പാടം ചുറ്റും. ഉത്സവം കഴിയുമ്പോഴേക്കും പാടം മുഴുവന്‍ ഉഴുതുമറിച്ചപോലെയാകും. ഒരു മഴകൂടി പെയ്താല്‍ പാടം നടീലിന് പാകമാകും. ഉത്സവത്തിന് രാത്രിയില്‍ കലാപരിപാടികള്‍ കാണാന്‍ ക്ഷേത്രപറമ്പില്‍ പോകുന്നതും ഒഴിവുകാലത്തിന്റെ വിനോദമാണ്. അന്നൊക്കെ മിക്ക ദിവസവും കഥകളിയാണ്. ആട്ടവിളക്കിനു മുന്നില്‍ രൂപങ്ങള്‍ ആടിത്തിമിര്‍ക്കുമ്പോള്‍ കാലുനീട്ടിവച്ചിരുന്ന് കഥകളികാണുന്ന മുത്തശ്ശിയുടെ മടിയില്‍ തലചായ്ച്ച് നല്ല ഉറക്കമാകും. കളി കഴിയുമ്പോഴേക്ക് നേരം വെളുക്കും.
ഉത്സവത്തിന് നാടകമുള്ളപ്പോള്‍ വലിയ ഉത്സാഹമാണ്. നാടകം കാണുന്നത് ഒരു ഹരമായിരുന്നു. പക്ഷേ, നാടക ദിവസം ഉത്സവപ്പറമ്പില്‍ എല്ലായിപ്പോഴും സംഘര്‍ഷമുണ്ടാകും. അതു ഭയന്ന് പല നാടകങ്ങള്‍ക്കും വീട്ടില്‍ നിന്ന് വിടാറില്ല. സിനിമാകൊട്ടകയില്‍ പോകുന്നതും അക്കാലത്ത് പതിവാണ്.
പറങ്കിയണ്ടി(കശുവണ്ടി) വിറ്റു കിട്ടുന്ന കാശുകൊണ്ട് കൂട്ടുകാരെല്ലാവരും ചേര്‍ന്നാണ് സിനിമയ്‌ക്കു പോകുന്നത്. അവധിക്കാലത്ത് വീട്ടിലെത്തുന്ന അതിഥികള്‍ സന്തോഷത്തോടെ തരുന്ന ചില്ലറകള്‍ ചേര്‍ത്തു വച്ചും സിനിമാ കാണാന്‍ ഉപയോഗിക്കും.
പകല്‍ നേരത്തെ കളികള്‍ കഴിഞ്ഞ് വൈകിട്ടുള്ള വിസ്തരിച്ച കുളി ഒഴിവുകാലത്ത് ഒഴിച്ചുകൂടാനാകില്ല. കൂട്ടുകാരെല്ലാവരും ചേര്‍ന്ന് കുളത്തിലാണ് കുളി. കുളം അടിച്ചു കലക്കിയുള്ള കുളി. കൂട്ടത്തിലെ ‘സാഹസികര്‍’ കുളത്തിന്റെ കരയ്‌ക്കു നിന്ന് ചാഞ്ഞു നില്‍ക്കുന്ന തെങ്ങില്‍ കയറി കുളത്തിലേക്ക് എടുത്തു ചാടും. കുളത്തില്‍ നിന്ന് കരയ്‌ക്കു കയറാന്‍ വീട്ടുകാര്‍ ശാസിക്കേണ്ടി വരും.
ഒഴിവുകാലത്ത് പ്രത്യേകമായ പഠനങ്ങളൊന്നുമില്ല. പഠിക്കുന്നതെല്ലാം തൊടിയില്‍ നിന്നും പാടത്തു നിന്നുമാണ്. മാവിന്റെ ഇലയുടെ മണം നോക്കി അതേതു തരം മാങ്ങയാണെന്നു പറയാന്‍ പഠിച്ചതും ചക്കയുടെയും ആഞ്ഞിലിച്ചക്കയുടെയും ഗുണം അറിഞ്ഞതും സൗഹൃദത്തിന്റെ മധുരം അനുഭവിച്ചതുമെല്ലാം അക്കാലത്താണ്. ആ പഠനങ്ങളൊന്നും ക്ലാസ് മുറികളില്‍ നിന്ന് കിട്ടില്ല. കമ്പ്യൂട്ടര്‍ ഗെയിമുകള്‍ നല്‍കില്ല. ആധുനിക കളിപ്പാട്ടങ്ങളും അതു നല്‍കില്ല.
പഴയകാല കളികളും കളിപ്പാട്ടങ്ങളും ഇന്നില്ല. പഴമക്കാര്‍ പോലും അതു മറന്നു കഴിഞ്ഞു. കുട്ടികള്‍ക്ക് ഇന്ന് അവധിക്കാല ആഘോഷങ്ങളുമില്ല. ടിവിയ്‌ക്കും കമ്പ്യൂട്ടറിനും മുന്നില്‍ അവധിക്കാലം അവര്‍ തീര്‍ക്കുന്നു. അല്ലെങ്കില്‍ വെക്കേഷന്‍ ക്ലാസ്സുകളും ട്യൂഷനും. സര്‍ഗ്ഗശേഷി നഷ്ടപ്പെട്ട ഒരു തലമുറയെ വളര്‍ത്തിയെടുക്കുകയാണിപ്പോള്‍. പണ്ട് കളിക്കാനുള്ള കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ സ്വന്തമായി ഉണ്ടാക്കിയിരുന്നു. ഓലപമ്പരവും പ്ലാവിലത്തൊപ്പിയും ഓലപ്പാമ്പും ഓലക്കണ്ണാടിയും മറന്നുപോയ തലമുറയാണിപ്പോഴുള്ളത്. അതെല്ലാം മറന്നപ്പോഴേക്കും സര്‍ഗ്ഗ വാസനകളും അവരെ വിട്ടു പോയി.
അവധിക്കാലം മഴക്കാലത്തിനു വഴിമാറുമ്പോള്‍ അതും ആഘോഷമാക്കുന്ന പതിവാണ് ഉണ്ടായിരുന്നത്. പാടവരമ്പും നീര്‍ച്ചാലുകളും കടന്ന് മഴനനഞ്ഞ് സ്കൂളില്‍ പോയിരുന്ന കാലത്തിന്റെ ഓര്‍മ്മകളും അതനുഭവിച്ചവരെ വിട്ടു പോകുന്നില്ല.
ആര്‍.പ്രദീപ്
















