ഈ ജനാധിപത്യം എന്നു പറയുന്ന സംഗതി വാസ്തവത്തില്‍ എന്താ? ജനങ്ങളുടെ ആധിപത്യമോ, അവര്‍ക്കുമേലെയുള്ള ആധിപത്യമോ? ജാതിസമവാക്യങ്ങളുടെ കാണാപ്പുറങ്ങളിലൂടെ യാത്ര ചെയ്ത്, ക്ഷീണിച്ച്, വിവശരായി ഒടുവില്‍ വോട്ടുപെട്ടിയില്‍ വോട്ടുനിറച്ചും അമര്‍ത്തിയും നാം ആഘോഷിക്കുന്നത് വാസ്തവത്തില്‍ ജനാധിപത്യത്തിന്റെ വിജയമോ, അതിന്റെ ശവമടക്കോ? ഇത്തരം ചിന്തകളുടെ പ്രസക്തി വളരെയേറെ വര്‍ധച്ചിരിക്കുന്ന ഒരു അവസ്ഥയാണിപ്പോള്‍. ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന നാല് സ്തംഭങ്ങളില്‍ ഒരിക്കലും പറഞ്ഞു കേട്ടിട്ടില്ലാത്ത പേര് ജാതിയായിരുന്നു. എന്നാല്‍ നിയതമായ നാല് സ്തംഭങ്ങളില്ലെങ്കിലും ജാതി സ്തംഭം മാത്രമുണ്ടെങ്കില്‍ എല്ലാം ഓകെ ആവുന്ന ഗതി വന്നിരിക്കുന്നു. നെയ്യാറ്റിന്‍കരയില്‍ അതിന്റെ അമ്ലപരീക്ഷണത്തിനായി ഗവേഷകരും ശാസ്ത്രജ്ഞരും റെഡി.
അങ്ങനെ ജനങ്ങളും ജനാധിപത്യവും തമ്മിലുള്ള കൊമ്പുകോര്‍ക്കലില്‍ ആരു ജയിച്ചാലും ജനങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ല. എന്നാല്‍ ഉമ്മന്‍ചാണ്ടിക്ക് പ്രശ്നം തന്നെയാണ്. പിറവത്തെ ജയത്തെക്കാളുപരി നെയ്യാറ്റിന്‍കരയിലെ വിജയമാണ് സര്‍ക്കാറിന്റെ ആയുസ്സിന് ശക്തികൂട്ടുക എന്ന മാത്തമാറ്റിക്സിലേക്ക് കേരളം ചുരുങ്ങുന്നു. അതിനെക്കുറിച്ച് സൂചിപ്പിക്കുന്നു കലാകൗമുദി (മെയ് 06) യുടെ പുതിയ ലക്കം. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയത്തെക്കാള്‍ പ്രാധാന്യം ജാതിനേടിയതോടെ ജനാധിപത്യം നോക്കുകുത്തിയായി എന്നാണ് കവര്‍പേജില്‍ കൊടുത്തിരിക്കുന്ന ഇന്‍ട്രൊ. ജനം കരയില്‍ ജാതികളത്തില്‍ എന്ന മുഖ്യവാചകം ചര്‍ച്ചാവിഷയമാക്കി ഇറക്കിയിരിക്കുന്ന വാരികയില്‍ ഭൂരിഭാഗം പേജും അതിനുതന്നെ മാറ്റിവെച്ചിരിക്കുന്നു. അജയ് മുത്താനയുടെതാണ് റിപ്പോര്‍ട്ട്. ഇതാ മുത്താനയുടെ തുടക്കം: വരൂ, നെയ്യാറ്റിന്‍കരയിലെ പൂരം കാണാം. പൂരം മാത്രമല്ല, പൂരപ്പാട്ടുമുണ്ട്. പണം വാരിയെറിഞ്ഞുള്ള പകിട്ടുണ്ട് പൂരത്തിന്.
പൂരപ്പറമ്പിലോ മുച്ചീട്ടുകളി, വാറ്റുചാരായമൊഴിപ്പ്, കവലച്ചട്ടമ്പികളുടെ അഭ്യാസങ്ങള്‍ എല്ലാമുണ്ട്. മേപ്പടി അഭ്യാസ ആഭാസങ്ങളുടെ ഒടുവില്‍ ഒരാള്‍ ഗോദയില്‍ നിന്ന് പുറത്തുവരും. ടിയാനെ എതിരേറ്റ് ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കും. പിന്നെയുള്ള കളികള്‍ അവിടെയായിരിക്കും. ഒടുവില്‍ ജനകീയ വിജയം, ജനാധിപത്യത്തിന്റെ മുന്നേറ്റം, ശക്തമായ പിന്തുണ തുടങ്ങിയവകളാല്‍ അഭിഷേകം ചെയ്യും. പെരിയാര്‍ വീണ്ടും പാദസ്വരകിലുക്കത്തോടെ കടലിനെ ലക്ഷ്യമാക്കി ഒഴുകും; ഒരു മാറ്റവുമില്ലാതെ. ആര്‍ക്കൊക്കെയോ ചെറുതും വലുതുമായ നേട്ടം കിട്ടിക്കൊണ്ടേയിരിക്കും. ജാതികളിച്ച രാഷ്‌ട്രീയത്തിന്റെ പേരും ജനാധിപത്യം എന്നുതന്നെ. ഏതാണ്ട് സമഗ്രമായി തന്നെ അജയ് മുത്താന നെയ്യാറ്റിന്‍കരയിലെ പടയോട്ടത്തിന്റെ തല്‍സമയ വിവരണം തരുന്നു. ഒരു താല്‍പര്യമില്ലാത്തയാള്‍ക്കും വായിച്ചുപോകെ രസം കയറിവരും.
ജനറല്‍ റിപ്പോര്‍ട്ടിംഗിനുശേഷം വിശകലനം എന്ന തലക്കുറിപ്പില്‍ ജി. ദേവരാജന്‍ എഴുതുന്നതിങ്ങനെ: കേരളത്തെ ബീഹാറാക്കരുത്. ബീഹാറുകാര്‍ പക്ഷേ, തിരിച്ചു പറയേണ്ട ഗതികേടിലാണെന്ന് ദേവരാജന്‍ അറിഞ്ഞോ എന്തോ? ഓരോ ദിനവും ഉത്തരേന്ത്യയില്‍ നിന്ന് കൂകിയെത്തുന്ന തീവണ്ടിയില്‍ നിന്ന് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കാല്‍കുത്തുന്നത് പരശ്ശതം ബീഹാറികളാണ്, ഒഡിഷക്കാരാണ്, ബംഗാളികളാണ്. തൊഴില്‍തേടി, ഒരു നേരത്തെ മാന്യമായ ഭക്ഷണം തേടി അവരിവിടെയെത്തുമ്പോള്‍ അവരുടെ രീതികളിലേക്ക് കേരളം ഉയര്‍ന്നുപോകാതിരിക്കുന്നതെങ്ങനെ? ജാതി സമവാക്യങ്ങളുടെ ഊരാക്കുടുക്കില്‍പ്പെട്ട് നട്ടംതിരിഞ്ഞിരുന്ന ബീഹാര്‍ വാസ്തവത്തില്‍ പണ്ടത്തെ കേരളത്തെക്കാള്‍ സംസ്കാരസമ്പന്നമായിരിക്കുന്നു എന്നത് വേറെ കാര്യം. കേരളത്തെ ബീഹാറാക്കരുത് എന്ന് ഏതെങ്കിലും ബീഹാറി കേട്ടാല്‍ അടി ഉറപ്പാണ്.
ദേവരാജന്‍ ഒരിടത്ത് ഇങ്ങനെ പറയുന്നു: ജാതി-മത പരിഗണനകള്‍ വെച്ച് സ്ഥാനാര്‍ഥികളെയും മന്ത്രിമാരെയും നിശ്ചയിക്കുന്നത് ഭരണഘടനാവിരുദ്ധവും സത്യപ്രതിജ്ഞാ ലംഘനവുമാണ്. മത-ജാതിശക്തികള്‍ രാഷ്‌ട്രീയത്തിലും രാഷ്‌ട്രീപ്പാര്‍ട്ടികള്‍ മത-ജാതി വിഷയങ്ങളിലും ഇടപെടാതിരിക്കുന്നതാണ് മതനിരപേക്ഷ ജനാധിപത്യത്തിന്റെ അന്തസ്സത്ത. മതേതരത്വം എന്നത് മതത്തെ നിരാകരിക്കലല്ല. മറിച്ച് ചെറുതും വലുതുമായ എല്ലാ മതസമുദായത്തില്‍പ്പെട്ടവര്‍ക്കും തുല്യ അവകാശങ്ങള്‍ ഉറപ്പുവരുത്തുക എന്നുള്ളതാണ്. ഇതൊക്കെ പറയാനും പ്രസംഗിക്കാനും കൊള്ളാം എന്നല്ലാതെ പ്രവൃത്തിയില്‍ നടക്കുമോ ദേവരാജാ എന്നാണ് രാഷ്‌ട്രീയ കക്ഷികള്‍ ചോദിക്കുക. ഏതായാലും കലാകൗമുദിക്ക് ഇക്കാര്യത്തില്‍ കൃതകൃത്യതാബോധമുണ്ടായതിനെ കൈയടിച്ച് പ്രോത്സാഹിപ്പിക്കണം.
കെ. ജയകുമാര്‍ എന്ന ചീഫ് സെക്രട്ടറിക്ക് മാനവികത എന്ന മഹത്തായ വികാരം കൈവന്നത് എവിടെ നിന്നാണ്. ഐഎഎസ് പരിശീലനത്തിന്റെ ഭാഗമായി ഏതെങ്കിലും പരിശീലകനില്‍നിന്ന് കിട്ടിയതാണോ? മുസൂറിയിലെ തണുത്ത വെളുപ്പാന്‍കാലത്ത് അന്തരീക്ഷത്തിലെ കാണാക്കനവുകളില്‍ നിന്ന് പറന്നുവന്നതോ? തികച്ചും ലളിത ജീവിതത്തിനുടമയും കര്‍ക്കശമായ ഔദ്യോഗിക നിലപാടുകളുടെ നെടുംതൂണും ആയ കവി ജയകുമാറിന്റെ ഇതപ്പര്യന്തമുള്ള ജീവിത വഴികളിലേക്ക് വി.ഡി. ശെല്‍വരാജ് നടത്തുന്ന ഒരോട്ടപ്രദക്ഷിണം കൂടിയുണ്ട് കലാകൗമുദിയില്‍. അക്ഷരം വിടാതെ വായിച്ചുപോകേണ്ട, ഹൃദയത്തില്‍ കോറിയിടേണ്ട അത്യുദാത്തസ്വഭാവ-സംസ്കാര- പെരുമാറ്റ രീതികളുടെ മൂര്‍ത്തരൂപമാണ് നമ്മുടെ ചീഫ് സക്രട്ടറി. അത്യുന്നതപദവി അലങ്കരിക്കുമ്പോഴും അങ്ങേയറ്റത്ത് കിടന്ന് നരകിക്കുന്ന സാധാരണക്കാരന്റ കണ്ണീരൊപ്പാന്‍ എങ്ങനെ സാധിക്കുമെന്നതിന്റെ ഉത്തരം കൂടിയാണ് ജയകുമാറിന്റെ ജീവിതം. ഏതൊരു ആവറേജ്കാരനും കഠിനമായി പരിശ്രമിച്ചാല്‍ കൈയെത്തും ദൂരത്തുതന്നെയാണ് ഐഎഎസ് പദവിയെന്ന് സ്വജീവിതം കൊണ്ട് ജയകുമാര്‍ കാണിച്ചുകൊടുക്കുന്നു.
ചന്ദനലേപസുഗന്ധം തൂകിനില്‍ക്കുന്ന ആ വ്യക്തിത്വത്തിന്റെ നേരറിവുകളിലേക്ക് അതിവിദഗ്ധമായാണ് ശെല്‍വരാജ് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. സാധാരണക്കാര്‍ വായിച്ചില്ലെങ്കിലും വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവരാണ് തങ്ങളെന്ന ധാര്‍ഷ്ട്യത്തിന്റെ മുനകൂര്‍പ്പിച്ച പെന്‍സിലുമായി ഇരിക്കുന്ന സകല കളക്ടര്‍തമ്പ്രാക്കന്മാരും ഇതു വായിക്കുകതന്നെ വേണം, അതിന് സര്‍ക്കാര്‍ ഉത്തരവുവേണമെങ്കില്‍ അതിനും ഏര്‍പ്പാടുണ്ടാക്കണം.
മാനവികത മനുഷ്യസമൂഹത്തിന് ഒഴിച്ചുകൂടാനാവാത്തതാണെന്ന് ചൂണ്ടിക്കാട്ടി കേരളയാത്രനടത്തിയ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുമായി നടത്തിയ അഭിമുഖമാണ് മലയാളം ആഴ്ചപ്പതിപ്പിന്റെ (മെയ് 4) ഇത്തവണത്തെ വിശേഷം. പരിശുദ്ധപ്രവാചകന്റെ തിരുകേശം കേരളത്തില്‍ കൊണ്ടുവരികയും അത് പവിത്രമായി കാത്തുസൂക്ഷിച്ച് ആരാധന നടത്താനായി ഒരു പള്ളി പണിയാന്‍ ശ്രമിക്കുകയുമാണ് കാന്തപുരം. സമുദായത്തിനുള്ളില്‍ നിന്ന് തീക്ഷ്ണമായ ആരോപണശരങ്ങള്‍ ഏറ്റിട്ടും ഒട്ടും കൂസാതെ മുന്നോട്ടുപോവുന്നു മുസ്ല്യാര്‍. എ.ജെ. ജയറാമാണ് അദ്ദേഹവുമായി സംസാരിക്കുന്നത്. യാഥാസ്ഥിതികനെന്ന മുദ്രകുത്തലില്‍ അഭിമാനം എന്നാണ് തലക്കെട്ട്. വിശ്വാസങ്ങള്‍ മറച്ചുവെക്കില്ല എന്ന നിശ്ചദാര്‍ഢ്യവുമായി മുന്നോട്ടുപോകുമ്പോള്‍ എതിര്‍പ്പുകള്‍ സ്വാഭാവികമാണെന്ന് അദ്ദേഹത്തിനറിയാം. അബൂബക്കര്‍ മുസ്ല്യാരുടെ ഒരു നിലപാട് നോക്കുക: എന്തുകൊണ്ട് സ്ത്രീകളെക്കൊണ്ട് നിസ്കാരത്തിനുള്ള ബാങ്ക് കൊടുപ്പിക്കാത്തത് എന്നും നിസ്കാരത്തിനു ഇമാം ആക്കാത്തത് എന്നും ജുമുഅ ഖുതുബ നടത്തിക്കാത്തതു എന്നും ആരെങ്കിലും ചോദിക്കണം. അപ്പോള്‍ അറിയാം ഈ സ്ത്രീവിമോചകരുടെ ഉള്ളുകളി. ചില ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല; മറ്റുചിലതിന് ഉത്തരമുണ്ട് ചോദ്യമില്ല. എല്ലാ ശരിയിലും തെറ്റും എല്ലാ തെറ്റിലും ശരിയും അടങ്ങിയിട്ടുണ്ട്. നിങ്ങള്‍ എന്തുകാണുന്നു എന്നതാണ് പ്രശ്നം. ചോദ്യങ്ങളോടുള്ള കാന്തപുരത്തിന്റെ സമീപനം കണ്ടാല്‍ത്തന്നെ അറിയാം അദ്ദേഹം ഒന്നും ഒളിച്ചുവെക്കുന്നില്ലെന്ന്.
ഒരര്‍ത്ഥത്തില്‍ നാമൊക്ക സ്വന്തം ആമത്തോടില്‍ ഒളിക്കുകയാണ്. പക്ഷേ, നാമതറിയുന്നില്ല എന്നുമാത്രം. ഇതിനെക്കുറിച്ചാണ് കെ. മോഹനദാസന്‍, അങ്കമാലി പച്ചമഷി സാഹിത്യമാസികയില്‍ എഴുതിയിരിക്കുന്നത്. സ്വന്തം ആമത്തോടില്‍ ഒളിക്കുന്നവര്‍…. എന്ന തലക്കെട്ടില്‍ നാല് ഖണ്ഡികയേ ഉള്ളുവെങ്കിലും ഉന്നം തെറ്റാത്ത വെടിയുണ്ടകളാണതെല്ലാം. ഇറ്റലിയില്‍ നിന്ന് ഒരു കപ്പല്‍ വന്ന് ബോട്ടിലെ രണ്ടുമീന്‍പിടുത്തക്കാരെ വെടിവെച്ച് കൊന്നപ്പോഴും, പ്രഭുദയ എന്ന കപ്പല്‍ ബോട്ടിലിടിച്ച് അഞ്ചു മീന്‍പിടുത്തക്കാര്‍ക്കു നേരെ കപ്പലില്‍നിന്നുള്ള വെടിവെപ്പ് ആവര്‍ത്തിച്ചപ്പോഴും നീതി നടപ്പാക്കുന്ന കാര്യത്തില്‍ നിസ്സംഗതാനിലപാടു തന്നെ. ഈ നിസ്സംഗത കൊണ്ടായിരിക്കുമോ നമുക്കു പ്രബുദ്ധകേരളം, സാക്ഷരകേരളം, സുന്ദരകേരളം, ദൈവത്തിന്റെ സ്വന്തംനാട് തുടങ്ങിയവ കല്‍പ്പിച്ചുകിട്ടിയത്. ഏതായാലും സമാന്തര പ്രസിദ്ധീകരണരംഗത്ത് കരുത്തുള്ള കാല്‍വെപ്പുമായി നീങ്ങുന്ന പച്ചമഷിയില്‍ ഇത്തരം ശക്തമായ രചനകള്‍ അനവധി. അഭിനന്ദനം, പത്രാധിപര്‍ക്ക്, വഴിയൊരുക്കിയ എഴുത്തുകാര്‍ക്ക്!
തൊട്ടുകൂട്ടാന്‍
ലോകത്തിന്റെ ഏതുകോണിലും
ഏതുനിമിഷവും
ഓടിയെത്തുന്ന ഓര്‍മകളുണ്ടോ?
എങ്കില്‍ ഓര്‍ത്തോളൂ;
ഇതാണ് ജീവിതത്തിന്റെ രസതന്ത്രം
നിങ്ങള്‍ സൂക്ഷിച്ച ഓര്‍മ്മകള്‍
രക്തവും മാംസവുമുള്ള ഓര്‍മ്മകള്‍
ഒരിക്കലും മായാത്ത ഓര്‍മ്മകള്‍.
അനുശ്രീ. വി.കെ. (പ്ലസ്ടു)
കവിത: രസതന്ത്രം
മാതൃഭൂമി ആഴ്ചപ്പതിപ്പ്, (മെയ് 6)
കെ. മോഹന്‍ദാസ്
















