ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് കേരളത്തിന് തിരിച്ചടി. മുല്ലപ്പെരിയാര്‍ അണക്കെട്ടും ബേബി ഡാമും സുരക്ഷിതമാണെന്ന നിലപാടാണ് റിപ്പോര്‍ട്ടിലുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പുതിയ അണക്കെട്ട് വേണമെന്ന ആവശ്യം കേരളം പുനഃപരിശോധിക്കണമെന്ന നിര്‍ദ്ദേശവും റിപ്പോര്‍ട്ടിലുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 142 അടി ഉയര്‍ത്താമെന്ന റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം കേരളത്തിനെതിരാണ്. ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തണമെന്നായിരുന്നു കേരളത്തിന്റെ നിലപാട്. ഈ നിലപാട് ഉന്നതാധികാരസമിതി തള്ളിക്കളഞ്ഞിരിക്കുകയാണ്. അറ്റകുറ്റപ്പണി നടത്തി ഡാം കൂടുതല്‍ സുരക്ഷിതമാക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
പുതിയ ഡാം ആവാമെന്ന നിര്‍ദ്ദേശം റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത് ബദല്നിര്ദ്ദേശങ്ങളില്പ്പെടുത്തിയാണ്. രമ്യമായ പരിഹാരം എന്ന നിലക്കാണിത്. അതിനാല്‍ ഇത് കേരളത്തിന് അനുകൂലമാണെന്ന വാദം നിലനില്‍ക്കില്ലെന്നും പറയപ്പെടുന്നു. അതേസമയം, ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് എന്തുതന്നെയായാലും സുപ്രീംകോടതി ഇക്കാര്യത്തില്‍ എന്ത് തീരുമാനമെടുക്കുമെന്നതാണ് പ്രധാനം. റിപ്പോര്ട്ടിന്മേല് വാദം നടക്കുമ്പോള്‍ സ്വന്തം നിലപാടുകള്‍ ശക്തമായി അവതരിപ്പിക്കാമെന്ന പോംവഴിയാണ് കേരളത്തിന് മുന്നില്‍ അവശേഷിക്കുന്നത്.
ഇതിനിടെ, മുല്ലപ്പെരിയാര്‍ പ്രശ്നപരിഹാരത്തിന് രാഷ്ട്രീയ സമവായം കൂടി വേണമെന്ന് കേരളം ഇന്നലെ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് പഠിച്ച ഉന്നതാധികാരസമിതിയുടെ റിപ്പോര്‍ട്ട് പരിഗണിക്കവെയാണ് കേരളത്തിനുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന് ഹരീഷ് സാല്‍വെ ഇക്കാര്യം വെളിപ്പെടുത്തിയത്.
റിപ്പോര്‍ട്ട് പരിശോധിച്ചശേഷം കേസ് പരിഗണിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച കോടതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഇരുസംസ്ഥാനങ്ങള്‍ക്കും ലഭ്യമാക്കുമെന്നും കേസ് ജൂലൈ 23 ന് വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചു. മുല്ലപ്പെരിയാറിലെ വിള്ളലുകള്‍ അടക്കാന്‍ അനുവദിക്കണമെന്ന് തമിഴ്നാട് കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തില്‍ കോടതി പ്രത്യേക നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയില്ല. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മുദ്രവെച്ച കവറില്‍ കെമാറണമെന്നായിരുന്നു അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ നിര്‍ദ്ദേശം. റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം ഇന്നലെ കേസ് ആദ്യമായിട്ടാണ് കോടതി പരിഗണിക്കുന്നത്.
അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തിയാലുണ്ടാകുന്ന പ്രശ്നങ്ങള്‍, നിലവില്‍ അണക്കെട്ട് സുരക്ഷിതമാണോ, പുതിയ അണക്കെട്ട് എന്ന ആവശ്യം അംഗീകരിക്കണോ എന്ന മൂന്ന് വിഷയങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അഞ്ചംഗ സമിതിയെ കോടതി നിയോഗിച്ചത്.
മുല്ലപ്പെരിയാര്‍ പ്രശ്നം, ഇതുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയ കേസുകള്‍, സമിതിയെ നിയോഗിച്ച സാഹചര്യങ്ങള്‍, ഇരുസംസ്ഥാനങ്ങളുടെയും നിലപാടുകളുടെ ചുരുക്കം തുടങ്ങിയ കാര്യങ്ങളാണ് 250 ലധികം പേജുകളുള്ള റിപ്പോര്‍ട്ടിന്റെ ഭാഗമായുള്ളത്.
പ്രശ്നത്തിന് രാഷ്ട്രീയ സമവായം കൂടി വേണമെന്ന് കേരളത്തിനുവേണ്ടി ഹാജരായ ഹരീഷ് സാല്‍വെയും രാജീവ് ധവാനും കോടതിയില്‍ ആവശ്യപ്പെട്ടു.
ഇരുസംസ്ഥാനങ്ങളും ഒരുമിച്ചിരുന്ന് പ്രശ്നത്തില്‍ രാഷ്ട്രീയ സമവായം കണ്ടെത്തേണ്ടതുണ്ടെന്നും അഭിഭാഷകര്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ആഗ്രഹിക്കാനും പ്രതീക്ഷിക്കാനും മാത്രമേ കഴിയൂ എന്നായിരുന്നു ബെഞ്ചില്‍ അംഗമായ ജസ്റ്റിസ് ആര്.എം. ലോധയുടെ പ്രതികരണം. സുര്‍ക്കി മിശ്രിതത്തിന്റെ അളവ് പരിശോധിക്കുന്നതിനായി നിര്‍മിച്ച ബാര്‍ ഹോളുകള്‍ അടയ്ക്കാന്‍ തമിഴ്നാട് കോടതിയുടെ അനുമതി തേടിയെങ്കിലും ഇക്കാര്യത്തില്‍ കോടതി നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയില്ല.
റിപ്പോര്‍ട്ട് പ്രതികൂലമെങ്കില്‍ ജനങ്ങളില്നിന്നുണ്ടാകാവുന്ന പ്രതികരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് പ്രശ്നത്തില്‍ രാഷ്ട്രീയ സമവായം വേണമെന്ന നിലപാട് സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: