തൃശ്ശൂര്‍: പ്രൈവറ്റ് മാനേജ്മെന്റ് കോളേജുകളായ തൃശ്ശൂര്‍ സെന്റ് തോമസ്, സെന്റ് മേരീസ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്നിവയ്ക്ക് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി സൗജന്യമായി പതിച്ചു നല്‍കിയതിനെതിരെ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, മുന്‍ റവന്യു മന്ത്രിയും ഇപ്പോഴത്തെ ആഭ്യന്തരമന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, റവന്യു സെക്രട്ടറി നിവേദിത പി. ഹരന്, മുന്‍ റവന്യു വകുപ്പ് മന്ത്രി കെ.ഇ. ഇസ്മയില്‍, മുന്‍ റവന്യുമന്ത്രിയും ഇപ്പോഴത്തെ ധനകാര്യ, നിയമ, ഭവന വകുപ്പു മന്ത്രിയുമായ കെ.എം. മാണി, മുന്‍ റവന്യുമന്ത്രി കെ.പി. രാജേന്ദ്രന്, തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ പി.എം. ഫ്രാന്‍സീസ്, തൃശ്ശൂര്‍ തഹസില്‍ദാര്‍ പോള്‍സണ്‍, ചെമ്പൂക്കാവ് വില്ലേജ് ഓഫീസര്‍ സണ്ണി ഡേവീസ്, മുകുന്ദപുരം തഹസില്‍ദാര്‍ ഷാജി ഊക്കന്‍, ഇരിങ്ങാലക്കുട വില്ലേജ് ഓഫീസര്‍ സുമാ ഡി. നായര്‍, സെന്റ് മേരീസ് കോളേജ് മാനേജര്‍ സി. ഓമര്‍, സെന്റ് തോമസ് കോളേജ് മാനേജര്‍ ഡോ.ഫാ.റാഫേല്‍ തട്ടില്‍, ക്രൈസ്റ്റ് കോളേജ് മാനേജര്‍ ഫാ.ജോണ്‍ പാലിയേക്കര എന്നിവരെ ഒന്നു മുതല്‍ 15 വരെ പ്രതികളാക്കി ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറിയായ കെ. കേശവദാസ് ആണ് അഡ്വ. പി.കെ. സുരേഷ് ബാബു മുഖേന ഹര്‍ജി സമര്‍പ്പിച്ചത്.
സര്‍ക്കാരിന് ലഭിക്കേണ്ടതായ മൊത്തം പാട്ട കുടിശ്ശിക 3,46,23,446 (മൂന്നുകോടി നാല്പത്തിയാറു ലക്ഷത്തി ഇരുപത്തിമുവ്വായിരത്തിനാനൂറ്റി നാല്പത്താറ്) രൂപ എഴുതി തള്ളി പൊതുഖജനാവിന് നഷ്ടം വരുത്തുകയും സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന ഭൂവിലപ്രകാരം 142 കോടി 82 ലക്ഷം രൂപ വിലമതിക്കുന്ന മൊത്തം 17 ഏക്കര്‍ 21.70 സെന്റ് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി 13 മുതല്‍ 15 കൂടിയ പ്രതികളുടെ സ്ഥാപനങ്ങള്‍ക്ക് പതിച്ചു നല്‍കിയതിലൂടെ മൊത്തം146 കോടി 28 ലക്ഷത്തി ഇരുപത്തിമുവ്വായിരത്തി നാനൂറ്റിനാല്പ്പത്താറ് രൂപയുടെ നഷ്ടവും അധികാര ദുര്‍വിനിയോഗവും അഴിമതിയും നടത്തിയെന്നാരോപിച്ചാണ് ഹര്‍ജി. ഹര്‍ജിയില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ജൂണ്‍ 7 ലേക്ക് മാറ്റി വെച്ചു.
വര്‍ഷങ്ങളായി പാട്ടകാലാവധി തീര്‍ന്നിട്ടും പാട്ടകുടിശ്ശിക അടയ്ക്കാതെ കൈവശം വെച്ചുപോന്നിരുന്ന ഭൂമിയാണ് പാട്ടകുടിശ്ശിക എഴുതിതള്ളി സെന്റിന് 100 രൂപ നിരക്കില്‍ സ്വകാര്യ മാനേജ്മെന്റുകള്‍ക്ക് പതിച്ചു നല്കാന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുള്ളത്. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിന് ചെമ്പൂക്കാവ് വില്ലേജ് സര്‍വ്വേ 496 ല്‍ ഒരു ഏക്കര്‍ 19 സെന്റ് ഭൂമിയും തൃശ്ശൂര്‍ സെന്റ് മേരീസ് കോളേജിന് ചെമ്പൂക്കാവ് വില്ലേജ് സര്‍വ്വേ 479/1ല്‍പെട്ട 55.701 സെന്റ് ഭൂമിയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് ഇരിങ്ങാലക്കുട വില്ലേജ് സര്‍വ്വേ 237/1, 237/3 മുതല്‍ 42,238,240,357ല്‍പെട്ട 15.47 ഏക്കര്‍ ഭൂമിയുമാണ് പതിച്ചു നല്‍കുന്നത്. സെന്റ് തോമസ് കോളേജിന് 2000 വരെ 76,15,261 രൂപ കുടിശ്ശിക കണക്കാക്കി റവന്യു നടപടികള്‍ സ്വീകരിച്ചിട്ടുള്ളതും സെന്റ് മേരീസ് കോളേജിന് 2001 വരെ 42,99,965 രൂപ പാട്ടകുടിശ്ശിക കണക്കാക്കി ബി 3-19891/99-ാം നമ്പറായി ഡിമാന്റ് നോട്ടീസ് നല്കിയിട്ടുള്ളതും ക്രൈസ്റ്റ് കോളേജ് 2004 വരെ 2,27,15,220 രൂപ കുടിശ്ശിക വരുത്തിയിട്ടുള്ളതുമാണ്. ന്യൂനപക്ഷ പ്രീണനത്തിനായി കോടികള്‍ വില മതിക്കുന്ന സ്ഥലം ക്രൈസ്തവ സഭാമാനേജ്മെന്റുകള്ക്ക് സൗജന്യമായി നല്‍കുന്നതിനെ സംബന്ധിച്ച് മന്ത്രിസഭ തീരുമാനമെടുക്കുവാനുള്ള നീക്കത്തെക്കുറിച്ച് ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: