തിരുവനന്തപുരം: സി.എം.പിക്ക് അനുവദിച്ച ബോര്‍ഡ്/കോര്പ്പറേഷന് ചെയര്മാന്മാരെയും അംഗങ്ങളെയും പിന്‍വലിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. രാഘവന് അറിയിച്ചു. ഈ നിലയില്‍ മുന്നോട്ടു പോകാനാവില്ലെന്നും മുന്നണി വിടുമെന്നും വ്യക്തമാക്കിക്കൊണ്ട് ഇന്നു മുഖ്യമന്ത്രിക്കു കത്തു നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
ബോര്‍ഡ്/കോര്പ്പറേഷന് ചെയര്മാന്മാരുടെയും അംഗങ്ങളുടെയും രാജിക്കത്ത് എഴുതിവാങ്ങിയിട്ടുണ്ടെന്നും രാഘവന് വ്യക്തമാക്കി. യു.ഡി.എഫിലെ മുസ്ലിംലീഗ് അപ്രമാദിത്വത്തില്‍ പ്രതിഷേധിച്ചാണിത്. അഞ്ചാം മന്ത്രിസ്ഥാനം മുസ്ലിം ലീഗ് ചോദിച്ചപ്പോള്‍ തന്നെ കൊടുത്തത് ലീഗിനെ പിണക്കാതിരിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
മുന്നണിയില്‍ ലീഗിന്റെ അപ്രമാദിത്വമാണു നടക്കുന്നത്. അവഗണന ചൂണ്ടിക്കാട്ടി പല തവണ കത്തുകള്‍ നല്‍കിയിട്ടും ഒരു മാറ്റവും ഉണ്ടായിട്ടില്ല- രാഘവന് ആരോപിച്ചു. ഇങ്ങനെ മുന്നണിയില്‍ തുടരാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചേര്‍ന്നാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. നെയ്യാറ്റിന്‍കരയിലെ സ്ഥിതി യു.ഡി.എഫിന് അനുകൂലമാണെന്ന് പൂര്‍ണമായി പറയാനാകില്ലെന്നും എം.വി.ആര്. പറഞ്ഞു.
എന്‍എസ്എസിന്റെ നിലപാട് അനുകൂലമല്ല. ആദ്യമായി ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കുകയാണു വേണ്ടത്. യു.ഡി.എഫില്‍ അതില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് അസുഖമാണെന്ന കാര്യം പറഞ്ഞാണ് അഴിക്കോട് സീറ്റ് ഏറ്റെടുത്തത്. താന്‍ സീറ്റ് ആവശ്യപ്പെടുന്നതു മകന് മത്സരിക്കാനാണെന്നും പ്രചരിപ്പിച്ചു. ഇതു മക്കള്‍ രാഷ്ട്രീയത്തിന്റെ കാലമാണല്ലോ. ഈ നക്കാപ്പിച്ചയുമായി മുന്നോട്ടു പോകാനാവില്ല.
അടുത്തമാസം അഞ്ചിനു ചേരുന്ന പാര്‍ട്ടി സ്റ്റേറ്റ് കൗണ്‍സില്‍ യോഗത്തില്‍ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും എം.വി.ആര് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: