ന്യൂദല്‍ഹി: ആഭ്യന്തര മന്ത്രി പി.ചിദംബരത്തിന്റെ രാജി ആവശ്യപ്പെട്ട് എന്‍.ഡി.എ ലോക്സഭ സ്തംഭിപ്പിച്ചു. ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന് സ്വാമി ഉന്നയിച്ച അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ചിദംബരത്തിന്റെ രാജി പ്രതിപക്ഷം ആവശ്യപ്പെട്ടത്.
എയര്‍സെല്‍-മാക്സിസ് ഇടപാടില്‍ ചിദംബരത്തിനും അദ്ദേഹത്തിന്റെ മകന് കാര്‍ത്തിക് ചിദംബരത്തിനുമുള്ള പങ്ക് തെളിയിക്കുന്ന രേഖകളാണ് സുബ്രഹ്മണ്യന് സ്വാമി കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. തെളിവുകള്‍ കോടതിയില്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം ചിദംബരത്തിന്റെ രാജി ആവശ്യപ്പെട്ടത്.
രാജി വയ്ക്കാന്‍ ചിദംബരം തയാറായില്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കണമെന്ന് എന്‍.ഡി.എ അംഗങ്ങള്‍ ആവശ്യപ്പെട്ടു. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം മുദ്രാവാക്യങ്ങള്‍ മുഴക്കി. ബഹളം നിയന്ത്രണാതീതമായപ്പോള്‍ ലോക്സഭ ആദ്യം 12 മണിവരെയും പിന്നീട് രണ്ട് മണിവരെയും നിര്‍ത്തിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: