ന്യൂദല്‍ഹി: നോര്‍വേയില്‍ ശിശുക്ഷേമ സമിതി ഏറ്റെടുത്ത് പരിചരിച്ചിരുന്ന ഇന്ത്യന്‍ കുട്ടികള്‍ നാട്ടിലെത്തി. കൊല്‍ക്കത്ത സ്വദേശികളായ അനുരൂപ് ഭട്ടാചാര്യ, സാഗരിക ദമ്പതികളുടെ ഐശ്വര്യ (1)അഭിഗ്യാന്‍ (3) എന്നിവരാണ് ബന്ധുക്കള്‍ക്കൊപ്പം രാവിലെ ദല്‍ഹിയില്‍ വിമാനമിറങ്ങിയത്.
കുട്ടികളെ മോചിപ്പിക്കാന്‍ നോര്‍വേയിലെ കോടതി ഉത്തരവിട്ടിരുന്നു. ഒരു വര്‍ഷത്തോളം നീണ്ട നിയമ യുദ്ധത്തിനു ശേഷമാണു കുട്ടികളെ വിട്ടു കിട്ടുന്നത്. കുട്ടികളുടെ ഇളയച്ഛന് അരുണ്ഭാസ് ഭട്ടാചാര്യയ്ക്കാണു കുട്ടികളെ വിട്ടു നല്‍കിയത്. ഇതിനു തയാറാണെന്നു നോര്‍വെ ശിശുക്ഷേമ സമിതി അധികൃതര്‍ സമ്മതിച്ചതിനെത്തുടര്ന്നാണു കോടതി ഉത്തരവുണ്ടായത്.
കുട്ടികളുടെ പിതാവ് അനുരൂപ് ഭട്ടാചാര്യയുടെ സഹോദരന് അരുണ ബാഷ ഭട്ടാചാര്യയ്ക്കൊപ്പമാണ് ഇരുവരും ദല്‍ഹിയിലെത്തിയത്. നോര്‍വേയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന് ബാലചന്ദ്രനും മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥരും കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്നു. നാട്ടിലുള്ള മുത്തച്ഛന്മാരുടെ സംരക്ഷണയിലാകും ഇനി ഇവര്‍ വളരുക.
കുട്ടികളുടെ മാതാപിതാക്കളായ അനുരൂപ് ഭട്ടാചാര്യയും സാഗരികയും നോര്‍വെയില്‍ തുടരും. നിയമപരമായ പ്രശ്നങ്ങള്‍ ഉള്ളതിനാലാണിത്. 2011 മേയ് മാസത്തിലാണ് അനുരൂപ് ഭട്ടാചാര്യ, സാഗരിക ദമ്പതികളുടെ മക്കളായ ഐശ്വര്യ, അഭിഗ്യാന്‍ എന്നിവരെ മാതാപിതാക്കള്‍ അശ്രദ്ധമായി പരിപാലിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നോര്‍വേ ശിശുക്ഷേമ സമിതി ഏറ്റെടുത്തത്. കുട്ടികള്‍ക്ക് കൈകൊണ്ട് ഭക്ഷണം വാരിനല്കുന്നതുള്പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ശിശുക്ഷേമസമിതിയുടെ നടപടി.
കുട്ടികളെ വീണ്ടെടുക്കാനുളള നിയമപോരാട്ടത്തിനിടെ മാതാപിതാക്കള്‍ വിവാഹമോചനത്തിന് ശ്രമിച്ചു. ഇത് കുട്ടികളെ വിട്ടുനല്‍കുന്നതിന് തടസ്സമായി. തുടര്‍ന്നാണ് ഇന്ത്യയിലുള്ള ബന്ധുക്കള്‍ കുട്ടികള്‍ക്കായി അവകാശവാദം ഉന്നയിച്ചത്. എന്നാല്‍ മാതാപിതാക്കളുടെ നിലപാടുകള്‍ക്ക് സ്ഥിരതയില്ലാത്ത സാഹചര്യത്തില്‍ കുട്ടികളെ ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയ്യാറായാലും വിട്ടുകൊടുക്കേണ്ടന്ന് ശിശുക്ഷേമ സമിതി നിലപാട് സ്വീകരിച്ചിരുന്നു.
പ്രശ്നം രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധത്തെയും ബാധിച്ചിരുന്നു. കുട്ടികളെ സ്വന്തം സംസ്കാരത്തില്‍ വളരാന്‍ അനുവദിക്കണമെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. വിചാരണ നടപടികള്‍ നിരീക്ഷിക്കാന്‍ വിദേശകാര്യ മന്ത്രാലയം പ്രതിനിധികളെ അയയ്ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: