ന്യൂദല്‍ഹി: നിയുക്ത കരസേനാ മേധാവി ബിക്രം സിംഗിനെതിരായ പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ബിക്രം സിംഗിനെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
അടുത്ത കരസേനാ മേധാവിയായി വിക്രം സിംഗിനെ നിയമിക്കുന്നതിനെതിരെ നാവിക സേന മുന്‍ മേധാവി അഡ്മിറല്‍ രാംദാസ് ഉള്‍പ്പടെയുള്ള പ്രമുഖരാണ് സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതി ഇന്ന് രാവിലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ബിക്രം സിംഗിനെതിരായ എല്ലാ ആരോപണങ്ങളും കേന്ദ്ര സര്‍ക്കാര്‍ പരിശോധിച്ചിരുന്നോ എന്ന് ആരാഞ്ഞിരുന്നു. തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ രേഖകള്‍ നല്കി. ഇതു പരിശോധിച്ചാണ് ഹര്‍ജി കോടതി തള്ളിയത്.
പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ചിരുന്നത്. 2001ല്‍ ജമ്മുകാശ്മീരിലുണ്ടായ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ബിക്രം സിംഗിന് പങ്കുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട ഒരു കേസ് ജമ്മു കാശ്മീര്‍ ഹൈക്കോടതിയില്‍ നിലവിലുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹോങ്കോംഗില്‍ ഐക്യരാഷ്ട്ര സമാധാന സേനയുടെ ഭാഗമായി ബിക്രം സിംഗ് പ്രവര്‍ത്തിച്ചപ്പോല്‍ അദ്ദേഹത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ ലൈംഗിക ആരോപണങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. ഈ വിഷയത്തില്‍ ക്രിത്യമായ ഇടപെടല്‍ നടത്താന്‍ ബിക്രം സിംഗിന് കഴിഞ്ഞില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
കരസേനാ മേധാവിയാവാന്‍ ഏറെ ഉപജാപങ്ങള്‍ നടത്തിയെന്നും ഇപ്പോഴത്തെ കരസേനാ മേധാവി ജനറല്‍ വി.കെ സിംഗിന്റെ ജനനത്തീയതി വിഷയം പോലും ഇതിന്റെ പേരില്‍ ഉയര്‍ന്നതാണെന്നും യോഗ്യതയുടെ അടിസ്ഥാനത്തിലല്ല പലപ്പോഴും ബിക്രം സിംഗിന് സ്ഥാനക്കയറ്റങ്ങള്‍ ലഭിച്ചിട്ടുള്ളതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. എന്നാല്‍ ഇതിനൊന്നും തെളിവ് ഹാജരാക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞില്ല.
പൊതുതാല്പര്യ ഹര്‍ജിയെ കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ എതിര്‍ത്തിരുന്നു. പ്രായപരിധി ഉയര്‍ത്തികൊണ്ട് വരാനുള്ള നീക്കമാണിതെന്നും ഹര്‍ജിക്കാരുടെ നീക്കത്തില്‍ ദുരൂഹതയുണ്ടെന്നും കോടതിയില്‍ എ.ജി വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: