കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാല ഭൂമി സ്വകാര്യ ട്രസ്റ്റുകള്‍ക്കായി വീതിച്ചുനല്‍കാനുള്ള നീക്കത്തിന്നെതിരെ ശക്തമായ പ്രതിഷേധമുയരുന്നു. ഭൂമി നല്‍കാനുള്ള സര്‍വ്വകലാശാല തീരുമാനത്തിന് പിന്നില്‍ മുസ്ലിംലീഗിന്റെ സമ്മര്‍ദ്ദമുണ്ടെന്ന് വ്യക്തമായതോടെ ലീഗ് പ്രതിക്കൂട്ടിലായിരിക്കുകയാണ്. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 31 ഏക്കര്‍ ഭൂമിയാണ് വിവിധ ആവശ്യങ്ങള്‍ക്കായി വിട്ടുകൊടുക്കാന്‍ തീരുമാനമായത്. ഇതില്‍ ഗ്രേസ് എജുക്കേഷണല്‍ സൊസൈറ്റിയുടെ കീഴില്‍ സി.എച്ച്. മുഹമ്മദ്കോയയുടെ പേരിലുള്ള ചെയറിന് 10 ഏക്കറും കേരള ബാഡ്മിന്റണ്‍ അസോസിയേഷന് മൂന്ന് ഏക്കറും വിട്ടുകൊടുക്കാനുള്ള തീരുമാനമാണ് ശക്തമായ എതിര്‍പ്പിനിടയാക്കിയത്. കോണ്‍ഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടനാനേതാവും സിന്റിക്കേറ്റംഗവുമായ ആര്.എസ്. പണിക്കരുടെ വിയോജനക്കുറിപ്പോടെയാണ് സിണ്ടിക്കേറ്റ് ഈ വിവാദ തീരുമാനമെടുത്തത്.
ചെയറുകള്‍ക്ക് സര്‍വ്വകലാശാല നിയമമനുസരിച്ച് 20 സെന്റ് ഭൂമിവീതമാണ് അനുവദിക്കാന്‍ കഴിയുക. ഇ.എം.എസ്. ചെയര്‍, ക്രിസ്ത്യന്‍ ചെയര്‍, ഇസ്ലാമിക് ചെയര്‍, വൈക്കം മുഹമ്മദ് ബഷീര്‍ ചെയര്‍, ഗാന്ധിയന്‍ ചെയര്‍, രാജീവ്ഗാന്ധി ചെയര്‍, ശിഹാബ്തങ്ങള്‍ ചെയര്‍, കുഞ്ഞാലിമരക്കാര്‍ സ്മാരക വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ് ചെയര്‍, സനാതനധര്‍മ്മപീഠം എന്നിവയാണ് ഇപ്പോള്‍ നിലവിലുള്ള ചെയറുകള്‍. ഇതില്‍ ഇ.എം.എസ് ചെയര്‍, ക്രിസ്ത്യന്ചെയര്, ഇസ്ലാമിക് ചെയര്‍, ഗാന്ധിയന്ചെയര് എന്നിവയ്ക്കാണ് സ്വന്തമായി ഭൂമിയും കെട്ടിടവും ഉള്ളത്. സനാതനധര്‍മ്മപീഠം ചെയര്‍ സ്ഥാപിതമായിട്ട് വര്‍ഷങ്ങളായെങ്കിലും ഭൂമി നല്‍കിയത് ഇക്കഴിഞ്ഞവര്ഷമാണ്. അതും സര്‍വ്വകലാശാലയുടെ മുഖ്യകേന്ദ്രത്തില്‍ നിന്നും വളരെ ദൂരെ ചെട്ടിയാര്‍മാട് ഭാഗത്താണ് ഇരുപത്സെന്റ് ഭൂമി അനുവദിച്ചത്.
ചെയര്‍ എന്ന നിലയില്‍ അപേക്ഷിച്ചാല്‍ ഇരുപത് സെന്റ് ഭൂമി മാത്രമേ അനുവദിക്കാന്‍ ചട്ടപ്രകാരം പറ്റൂ എന്നത് ഒഴിവാക്കാനാണ് അതേ ചെയര്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്നാക്കി അപേക്ഷ സമര്‍പ്പിച്ചത്. മാര്‍ച്ച് 23നാണ് ചെയര്‍ എന്നത് ഇന്‍സ്റ്റിറ്റിയൂട്ട് എന്നപേരില്‍ മാറ്റി 20 ഏക്കര്‍ ഭൂമി ആവശ്യപ്പെട്ടത്. 30 കോടി രൂപയുടെ പ്രൊജക്ടും ഇതോടനുബന്ധിച്ച് സമര്‍പ്പിച്ചിട്ടുണ്ട്. പാണക്കാട് ഹൈദരലി ശിഹാബ്തങ്ങളാണ് ഇതിന്റെ ചെയര്മാന്.
മാര്‍ച്ച് 23ന് കൊടുത്ത അപേക്ഷയാണ് വളരെ ധൃതിപിടിച്ച് 27ന്റെ സിന്റിക്കേറ്റ് യോഗത്തില്‍ തീരുമാനമെടുത്തത്. സര്‍വ്വകലാശാല ഭൂമിവിനിയോഗം സംബന്ധമായ ചട്ടങ്ങള്‍ പാലിക്കാതെയാണ് ഭൂമി അനുവദിക്കാന്‍ സിന്റിക്കേറ്റ് തീരുമാനിച്ചത്. ഗവേണിംഗ് ബോഡിയില്‍ സര്‍വ്വകലാശാല പ്രതിനിധികള്‍ ഉണ്ടാവുമെന്ന് മാത്രമാണ് സൂചിപ്പിച്ചത്. എന്നാല്‍ ഇതിന്റെ നിയന്ത്രണം പൂര്‍ണ്ണമായും സ്വകാര്യ ട്രസ്റ്റിനായിരിക്കും. ട്രസ്റ്റ് സ്വാഭാവികമായും ലീഗ് നിയന്ത്രിതമായിരിക്കും. ഫലത്തില്‍ സര്‍വ്വകലാശയുടെ ഭൂമി ചെയറിന്റെ പേരില്‍ ലീഗ് കൈക്കലാക്കുന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്.
ഭൂമി കൈമാറ്റം ഏതുമാനദണ്ഡപ്രകാരമാണെന്നോ അതിന്റെ നിബന്ധനകളെന്തെന്നോ വ്യക്തമല്ല. പുതിയ വൈസ് ചാന്‍സലര്‍ അധികാരമേറ്റതോടെ സര്‍വ്വകലാശാലക്കുള്ളില്‍ മുസ്ലിംലീഗ് പിടിമുറുക്കിയെന്നാണ് ആക്ഷേപമുയരുന്നത്. ഇപ്പോള്‍തന്നെ അഡ്മിനിസ്ട്രേഷന്, പരീക്ഷാഭവന്, സിഎച്ച്.മുഹമ്മദ്കോയ സ്മാരക ലൈബ്രറി എന്നിവിടങ്ങളിലായി ഒഴിഞ്ഞ മുറികള്‍ അനധികൃതമായി മുസ്ലിം ആരാധനയ്ക്ക് ചില ജീവനക്കാര്‍ ഉപയോഗിക്കുന്നതായി ആരോപണമുണ്ട്. കോഹിനൂര്‍, ചേളാരി എന്നിവിടങ്ങളിലേക്ക് നിരവധി സര്‍വ്വകലാശാല വാഹനങ്ങള്‍ ഉപയോഗിച്ച് വെള്ളിയാഴ്ചപ്രാര്ത്ഥനകളില് പങ്കെടുക്കുന്നതായും പരാതിയുണ്ട്. ഭൂമിവിവാദം ഉയരുന്നതിനിടയ്ക്ക്, സര്‍വ്വകലാശാല ജീവനക്കാര്‍ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന വിലക്കുമായി റജിസ്ട്രാരുടെ ഉത്തരവ് പുറത്തിറങ്ങി.
സര്‍വ്വകലാശാലയുടെ ഭൂമി നഷ്ടപ്പെടുത്തുന്ന നീക്കത്തിന്നെതിരെ ശക്തമായി നിലകൊള്ളുമെന്ന് ആര്‍എസ് പണിക്കര്‍ ‘ജന്മഭൂമി’യോട് പറഞ്ഞു. നിരവധി സംഘടനകള്‍ ഇതിനകം രംഗത്തുവന്നിട്ടുണ്ട്. കക്ഷിരാഷ്ട്രീയത്തിനതീതമായി സര്‍വ്വകലാശാലയെ രക്ഷിക്കാനുള്ള ഈ ശ്രമത്തില്‍ കേരളത്തിന്റെ സാമൂഹ്യ മനസാക്ഷി ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുണ്ട്. സ്വകാര്യ പങ്കാളിത്തമാകാമെന്ന യു.ജി.സിയുടെ ഒരു നിബന്ധനയുടെ മറവില്‍ സര്‍വ്വകലാശാലയുടെ ഭൂമിതന്നെ വിട്ടുകൊടുക്കുന്നത് ശരിയല്ല. സ്വകാര്യ ട്രസ്റ്റുകളുടെ പദ്ധതി സര്‍വ്വകലാശാല ഏറ്റെടുക്കുകയല്ല മറിച്ച് സര്‍വ്വകലാശാല മുന്നോട്ട് വെക്കുന്ന പദ്ധതികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേമായി സ്വകാര്യപങ്കാളിത്തം തേടുന്നതിനെയാണ് ചിലരുടെ സ്വാര്‍ത്ഥലാഭത്തിനായി ബലികഴിക്കുന്നത് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: