നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ലോറന്‍സിനെ പ്രഖ്യാപിച്ചതോടെ സിപിഎമ്മില്‍ വീണ്ടും പൊട്ടിത്തെറി. വിഭാഗീയതയും ഗ്രൂപ്പുപോരുമാണ് ഈ പൊട്ടിത്തെറിക്കു പിന്നില്‍. നഗരസഭ പ്രതിപക്ഷ നേതാവ് ആന്‍സലനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഒരുവിഭാഗം നേതൃത്വത്തെ വെല്ലുവിളിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് തവരവിള ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനവും നടന്നു. ബ്രാഞ്ച് കമ്മിറ്റിയംഗവും വി.എസ്. പക്ഷക്കാരനുമായ ക്രിസ്തുദാനത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രകടനം. ലോറന്‍സിനെതിരെയും സിപിഎം നേതൃത്വത്തിനെതിരെയും മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രകടനം.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ജാതി സമവാക്യം മാറ്റി പൊതുസമ്മതനായ ഒരാളെ മത്സരിപ്പിക്കണമെന്ന് നെയ്യാറ്റിന്‍കര ഏരിയാകമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടിരുന്നു. ജില്ലാ കമ്മിറ്റിയുടെ അഭിപ്രായം ആരാഞ്ഞുകൊണ്ട് ബ്രാഞ്ച് കമ്മിറ്റികളും ഇതേ ആവശ്യവുമായിരുന്നു ഉന്നയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ എം. വിജയകുമാറിന്റെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര മണ്ഡലത്തിലെ നായര്‍ ഈഴവ സമുദായത്തിലെ നേതാക്കളെ നേരിട്ടും അല്ലാതെയും ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഒടുവില്‍ എന്‍എസ്എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറിയുമായും വിജയകുമാര്‍ ചര്‍ച്ച നടത്തി.
കോടിയേരിയുടെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര ബിഷപ്പിനെ സന്ദര്‍ശിച്ചും വിവിധ പള്ളി വികാരികളുമായും ആശയവിനിമയം നടത്തി. കോടിയേരിയുടെ സന്ദര്‍ശനത്തിനു പിന്നാലെ ബിഷപ്പ് ഹൗസില്‍ വാര്‍ത്താ സമ്മേളനം നടത്തുകയും ചെയ്തു. ശെല്‍വരാജിന്റെ രാജിയെ നിശിതമായി വിമര്‍ശിച്ച് വിശ്വാസിക്ക് വോട്ടും ചെയ്യും എന്നായിരുന്നു ബിഷപ്പ് ഹൗസിന്റെ വിശദീകരണം. ഈ വിശ്വാസിയെ കണ്ടെത്തലായിരുന്നു സ്ഥാനാര്‍ത്ഥി നിര്‍ണയം ലോറന്സിലെത്തിയത്. കോടിയേരിയുടെ സന്ദര്‍ശനം വിജയിച്ചപ്പോള്‍ എം. വിജയകുമാറിന്റെ സന്ദര്‍ശനം പാഴാവുകയായിരുന്നു.
പാഴായ വിജയകുമാറിന്റെ സന്ദര്‍ശനമാണ് സിപിഎമ്മില്‍ വീണ്ടും പൊട്ടിത്തെറിക്ക് കാരണമാകുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത് കടുത്ത വി.എസ്. പക്ഷക്കാരനായ ആന്‍സലനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ്. കഴിഞ്ഞ ഏരിയാ കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ഔദ്യോഗികപക്ഷ സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ചു പരാജയപ്പെട്ടയാളാണ് ആന്‍സലന്‍. ഈ പേര് ആദ്യമേ ഔദ്യോഗികപക്ഷം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നിന്നും നീക്കം ചെയ്തിരുന്നു. തുടര്‍ന്ന് എം. വിജയകുമാറിന്റെ പേരായിരുന്നു പറഞ്ഞു കേട്ടത്. വിജയകുമാര്‍ ചെറിയരീതിയില്‍ പ്രചാരണവും നടത്തി. ബിഷപ്പ് ഹൗസില്‍ നിന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. ഒടുവില്‍ വിശ്വാസിക്കുവേണ്ടി വിജയകുമാറിനെ ഒഴിവാക്കി ലോറന്‍സിനെ തീരുമാനിക്കുകയായിരുന്നു. ശെല്‍വരാജിനെ തറപറ്റിക്കാന്‍ സര്‍വ്വശക്തിയും പ്രയോഗിക്കാന്‍ തയ്യാറായിരുന്ന ബ്രാഞ്ച് കമ്മിറ്റികളുടെ ആവേശം ചോര്‍ന്നുപോയ അവസ്ഥയിലാണിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: