തിരുവനന്തപുരം : ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കുകയും കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പ് മാറ്റം നടത്തുകയും ചെയ്തതില്‍ ഇടഞ്ഞു നിന്ന രമേശ് ചെന്നിത്തല ഒടുവില്‍ കീഴടങ്ങി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അലോസരപ്പെടുത്തുന്ന യാതൊന്നും ചെയ്തുപോകരുതെന്ന ഹൈക്കമാണ്ട് തീരുമാനത്തെ തുടര്‍ന്ന് ചെന്നിത്തല അനുസരണയുള്ള കുട്ടിയായി. തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും നടത്തിയ ചര്‍ച്ചയിലാണ് താല്‍ക്കാലിക വെടി നിര്ത്തിലിന് തീരുമാനമായത്.
മന്ത്രിമാരുടെ വകുപ്പ് മാറ്റവുമായി ബന്ധപ്പെട്ടുണ്ടായ തെറ്റിദ്ധാരണ പരിഹരിച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പിന്നീട് പറഞ്ഞു. കെപിസിസി പ്രസിഡന്റില്‍ നിന്ന് അര്‍ഹിക്കുന്നതില്‍ കൂടുതല്‍ പിന്തുണയും സഹകരണവും എല്ലാകാലത്തും തനിക്ക് കിട്ടിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനായി ദല്‍ഹിയില്‍ പോയ മുഖ്യമന്ത്രി അവിടെ കോണ്‍ഗ്രസ് നേതാക്കളുമായി തന്റെ ധര്‍മ്മസങ്കടം പങ്കുവച്ചിരുന്നു. ഇങ്ങിനെയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ ബുദ്ധിമുട്ടുണ്ടെന്നും അറിയിച്ചതിനെത്തുടര്‍ന്നാണ് ഹൈക്കമാണ്ട് ചെന്നിത്തലയെ താക്കീത് ചെയ്തത്. ഇരുവരും ഒരുമിച്ചിരുന്ന് പ്രശ്നം പരിഹരിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് ചില തെറ്റിദ്ധാരണകളുണ്ടായി. അത് പരിഹരിച്ചു. സര്‍ക്കാരും പാര്‍ട്ടിയും ഒറ്റക്കെട്ടായി തുടര്‍ന്നും മികച്ച സഹകരണത്തോടെ മുന്നോട്ട് പോകും. പിറവം തെരഞ്ഞെടുപ്പില്‍ ജനം മികച്ച വിജയം നല്‍കിയത് കോണ്‍ഗ്രസും സര്‍ക്കാരും യുഡിഎഫും ഒറ്റക്കെട്ടായി മുന്നോട്ട് പോകുന്നുവെന്ന വിശ്വാസം മൂലമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വകുപ്പ് മാറ്റവുമായി ബന്ധപ്പെട്ട് ‘കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ്’ ഉണ്ടായിരുന്നുവെന്നും അത് ചര്‍ച്ചയിലൂടെ പരിഹരിച്ചുവെന്നും രമേശ് ചെന്നിത്തലയും പറഞ്ഞു. യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചനും ചര്‍ച്ചയില്‍ പങ്കെടുത്തു. നേതാക്കള്‍ പരസ്യപ്രസ്താവന നടത്തുന്നത് അവസാനിപ്പിക്കണമെന്ന് കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു. മെയ് രണ്ടിന് കെപിസിസി നിര്‍വാഹക സമിതി യോഗം വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.
മുഖ്യമന്ത്രി ഏകപക്ഷീയമായി മന്ത്രിമാരുടെ വകുപ്പുകള്‍ മാറ്റി നല്‍കിയതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ ചേരിതിരിഞ്ഞ് ആരോപണ പ്രത്യാരോപണങ്ങള്‍ അരങ്ങേറിയത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്ന ഹൈക്കമാന്‍ഡിന്റെയും എ.കെ. ആന്റണിയുടെയും നിര്‍ദേശത്തിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു കൂടിക്കാഴ്ച.
ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം കെപിസിസി ഓഫീസിലായിരുന്നു ഉമ്മന്‍ചാണ്ടി-രമേശ് ചെന്നിത്തല കൂടിക്കാഴ്ച. മുസ്ലീം ലീഗിന് അഞ്ചാമതൊരു മന്ത്രിസ്ഥാനം നല്‍കേണ്ടി വന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് മന്ത്രിമാരുടെ വകുപ്പുകള്‍ മാറ്റേണ്ടി വന്നതെന്ന് ഉമ്മന്‍ ചാണ്ടി വിശദീകരിച്ചതായാണ് റിപ്പോര്‍ട്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: