തിരുവനന്തപുരം: മുസ്ലീം ലീഗിന് അഞ്ചാംമന്ത്രി സ്ഥാനം നല്‍കിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ രൂപപ്പെട്ട പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. മന്ത്രിസഭാ വികസനത്തിനൊപ്പമുണ്ടായ വകുപ്പ് മാറ്റം കൂടി ഉയര്‍ത്തിക്കാട്ടി വിശാല ഐ വിഭാഗം മുഖ്യമന്ത്രിക്കെതിരെ പരസ്യമായി തിരിഞ്ഞതാണ് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളെയും നീക്കങ്ങളെയും പ്രതിരോധിക്കാന്‍ എ ഗ്രൂപ്പു നേതാക്കളും പരസ്യമായി രംഗത്തിറങ്ങിക്കഴിഞ്ഞു. ഏറെക്കാലത്തിന് ശേഷം കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഗ്രൂപ്പ് പോരിന്റെ കലാപക്കാലം തിരിച്ചുവരികയാണ്. മുഖ്യമന്ത്രിയുടെ പക്ഷം പിടിച്ച് ഇന്നലെ എ ഗ്രൂപ്പിലെ പ്രമുഖനായ പി.ടി.തോമസ് എംപിയാണ് പരസ്യമായി രംഗത്തു വന്നത്.
വകുപ്പ് മാറ്റത്തിന് മുഖ്യമന്ത്രി ഏകപക്ഷീയ തീരുമാനമെടുത്തതാണ് ഐ ഗ്രൂപ്പിനെ പ്രകോപിപ്പിച്ചത്. ഇക്കാര്യം ഉയര്‍ത്തി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പിന്തുണയോടെ ഉമ്മന്‍ചാണ്ടിക്കെതിരെ നടത്തുന്ന നീക്കങ്ങള്‍ എ ഗ്രൂപ്പിനെയും ചൊടിപ്പിക്കുന്നു. വിവാദം മുതലെടുത്ത് മുഖ്യമന്ത്രിയെ മാറ്റാന്‍ പോലും ശ്രമം നടന്നുവെന്ന ഗുരുതരമായ ആരോപണവുമായാണ് എ ഗ്രൂപ്പിന്റെ രംഗപ്രവേശം.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കോണ്‍ഗ്രസില്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നാണ് പി.ടി.തോമസ്സിന്റെ ആരോപണം. യുഡിഎഫിലും മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉമ്മന്‍ ചാണ്ടി തെരുവു ചെണ്ടയാണെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രിക്കസേര കണ്ട് ആരും പനിക്കുകയും വേണ്ടെന്നും തോമസ് പറഞ്ഞു. അഞ്ചാംമന്ത്രിസ്ഥാനം സംബന്ധിച്ച് ലീഗിനകത്തും ഗൂഢാലോചന നടന്നതായും പി.ടി.തോമസ് ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന അന്വേഷിക്കാന്‍ ഹൈക്കമാന്റിനോട് ആവശ്യപ്പെടുമെന്നും പി.ടി.തോമസ് പറഞ്ഞു.
എന്നാല്‍ തനിക്കെതിരെ ഗൂഢാലോചനയൊന്നും നടന്നിട്ടില്ലെന്ന അഭിപ്രായവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ രംഗത്തെത്തി. കോണ്‍ഗ്രസ്സില്‍ രൂപപ്പെട്ട കലാപം തണുപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും ഇടയിലുണ്ടായ അകല്‍ച്ച പരിഹരിക്കാന്‍ ഉമ്മന്‍ചാണ്ടി ഇന്ന് ഹൈക്കമാന്റുമായി ചര്‍ച്ച നടത്തുന്നുണ്ട്.
ഇതോടൊപ്പം അഞ്ചാംമന്ത്രിയെ ചൊല്ലി കോണ്‍ഗ്രസും ലീഗും തമ്മിലുണ്ടായ ഭിന്നതയും രൂക്ഷമാകുകയാണ്. അഞ്ചാം മന്ത്രിസ്ഥാനം മുസ്ലീം ലീഗ് കോണ്‍ഗ്രസ്സിനെ ഭീഷണിപ്പെടുത്തി നേടിയതാണെന്ന് കെ.മുരളീധരന് പറഞ്ഞു. യുഡിഎഫിലെ ഇപ്പോഴത്തെ സംഭവവികാസങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയയ്ക്ക് വിശദമായി കത്തു നല്‍കിയെന്നും അദ്ദേഹം അറിയിച്ചു. ലീഗിന് പോകാന്‍ മറ്റൊരിടമില്ലെന്നും അവരുടെ ഭീഷണിക്ക് കോണ്‍ഗ്രസ് നേതൃത്വം വഴങ്ങിയതില്‍ പ്രയാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ പത്തുമാസത്തെ ഭരണനേട്ടങ്ങളുടെ നല്ലപേര് ഇല്ലാതാക്കിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ലീഗിന് ഒഴിഞ്ഞുമാറാനാകില്ല. എന്നാല്‍ ഈ ഭീഷണിക്ക് കോണ്‍ഗ്രസ് നേതൃത്വം വഴങ്ങാന്‍ പാടില്ലായിരുന്നു. മാത്രമല്ല വര്‍ഗീയമായ ധ്രുവീകരണത്തിനും ഇപ്പോഴത്തെ സംഭവങ്ങള്‍ ഇടയാക്കിയെന്നും മുരളീധരന് പറഞ്ഞു. ആര്യാടന് മുഹമ്മദ് അതിശക്തമായ ഭാഷയിലാണ് ലീഗിനെതിരെ ആഞ്ഞടിച്ചത്. കോണ്‍ഗ്രസിന്റെ കൊടി ആരുടെ മുന്നിലും അടിയറ വയ്ക്കില്ലെന്നും ഭരണമല്ല മുഖ്യമെന്നും ആര്യാടന് മലപ്പുറത്തു പ്രസ്താവിച്ചു.
എ ഗ്രൂപ്പുകാരനായ തോമസിന്റെ ആരോപണങ്ങളെ അതേ നാണയത്തില്‍ തന്നെയാണ് ഐ ഗ്രൂപ്പ് നേതാക്കളും നേരിടുന്നത്. മുഖ്യമന്ത്രിക്കെതിരെ എന്തെങ്കിലും ഗൂഢാലോചന നടന്നതായി അറിയില്ലെന്നും ഉണ്ടെങ്കില്‍ അത് ഹൈക്കമാന്റിനോട് പറയണമെന്നും വിശാല ഐ വിഭാഗത്തിലെ പ്രമുഖനും രമേശ് ചെന്നിത്തലയുടെ അടുപ്പക്കാരനുമായ ജോസഫ് വാഴയ്ക്കന് പ്രതികരിച്ചു. ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് ഉമ്മന്‍ചാണ്ടി തന്നെയാണ് പറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ ഗ്രൂപ്പിലെ മറ്റൊരു നേതാവായ അജയ് തറയില്‍ കുറച്ചുകൂടി രൂക്ഷമായാണ് പി.ടി.തോമസിനെ വിമര്‍ശിച്ചത്. തോമസ് ഉമ്മന്‍ചാണ്ടിയുടെ വക്താവായി മുതലെടുപ്പ് രാഷ്ട്രീയം കളിക്കുകയാണ്. കോണ്‍ഗ്രസില്‍ അസാധാരണമായി ഒന്നും നടക്കുന്നില്ല. വലിയ കലാപം മുമ്പും നടന്നിട്ടുണ്ട്. ഇതിലപ്പുറം ഒന്നുമില്ലെന്നും അജയ് തറയില്‍ പറഞ്ഞു.
അസാധാരണ സംഭവങ്ങളാണ് കോണ്‍ഗ്രസില്‍ നടക്കുന്നതെന്ന് മുതിര്‍ന്ന നേതാവ് വി.എം.സുധീരന് പ്രതികരിച്ചു. അടിയന്തരമായി കെപിസിസി വിളിച്ചുചേര്‍ത്തില്ലെങ്കില്‍ പരസ്യപ്രതികരണം നടത്താന്‍ നിര്‍ബന്ധിതനാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്കി. കെപിസിസി വിളിച്ചതു കൊണ്ട് കാര്യമില്ലെന്നായിരുന്നു പി.സി.ചാക്കൊ എം പിയുടെ പ്രതികരണം. കോണ്‍ഗ്രസില്‍ നയരൂപീകരണ സമിതിയില്ലാത്തതാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.
നേതാക്കളുടെ ചേരിതിരിഞ്ഞുള്ള അഭിപ്രായപ്രകടനം കോണ്‍ഗ്രസ്സില്‍ രൂക്ഷമായിരിക്കെ എങ്ങനെയും പ്രശ്നം പരിഹരിക്കാനുള്ള നീക്കത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഹൈക്കമാന്റുമായുള്ള ചര്‍ച്ചയില്‍ പ്രശ്നപരിഹാരത്തിന് വഴിതെളിയുമെന്നും അദ്ദേഹം കരുതുന്നു. എന്നാല്‍ വരും ദിവസങ്ങളില്‍ പ്രശ്നം കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത. മുസ്ലീം ലീഗിന് നല്കിയ അഞ്ചാം മന്ത്രിസ്ഥാനവും കോണ്‍ഗ്രസ്സ് മന്ത്രിമാരുടെ വകുപ്പു മാറ്റവും ആയുധമാക്കി മുഖ്യമന്ത്രിയെ കൂടുതല്‍ വെട്ടിലാക്കാനാണ് ഐ ഗ്രൂപ്പുകാരുടെയും ഉമ്മന്‍ചാണ്ടി വിരുദ്ധരുടെയും നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: