കൊച്ചി: വി.എസ്. അച്യുതാനന്ദന് ഒന്നാം പ്രതിയായ കാസര്‍ഗോഡ് ഭൂമിദാനക്കേസിന്റെ എഫ്.ഐ.ആര് റദ്ദാക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കേസിലെ അഞ്ചും ഏഴും പ്രതികളായ ടി. കെ.സോമനും പി.എ സുരേഷും നല്കിയ ഹര്‍ജികളാണു ജസ്റ്റിസ് എന്‍.കെ. ബാലകൃഷ്ണന് തള്ളിയത്.
ഭൂമി തിരിച്ചെടുത്ത സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തായിരുന്നു സോമന്റെ ഹര്‍ജി. പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്നായിരുന്നു സുരേഷ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ഭൂമി പതിച്ചു നല്കല് നിയമത്തിലെ വ്യവസ്ഥകള്‍ ഇളവ് ചെയ്ത് അച്യുതാനന്ദന്റെ ബന്ധു സോമനു ഭൂമി നല്‍കിയെന്നായിരുന്നു ആരോപണം.
ഇതേത്തുടര്‍ന്ന് വി.എസിനെ ഒന്നാം പ്രതിയാക്കി എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. 2010ലാണ് ആലപ്പുഴക്കാരനായ വി.എസിന്റെ ബന്ധു ടി.കെ. സോമന് അന്നത്തെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ കാസര്‍കോട് ജില്ലയില്‍ 2.33 ഏക്കര്‍ ഭൂമി പതിച്ച് നല്‍കിയത്.
വിമുക്തഭടന് എന്ന പേരില്‍ ബന്ധുവിന് ഭൂമി നല്‍കിയത് ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാറാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: