കോഴിക്കോട്: ആറു ദിവസത്തെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് ചെലവാകുന്നത് കോടികള്‍. കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ എട്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ട സിപിഎം ധൂര്‍ത്തിന്റെ കോണ്‍ഗ്രസില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെയും കടത്തിവെട്ടി ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. അടിസ്ഥാനവര്‍ഗ്ഗത്തിന് വേണ്ടി പാര്‍ട്ടി പരിപാടി തയ്യാറാക്കാന്‍ ഒത്തുചേരുന്ന നേതാക്കള്‍ക്ക് താമസിക്കാന്‍ ഉദാരീകരണകാലത്തെ സര്വ്വസുഖസൗകര്യങ്ങളുമുള്ള വന്‍കിട ഹോട്ടലുകള്‍!
കേന്ദ്രകമ്മിറ്റി അംഗങ്ങളും പി.ബി.അംഗങ്ങളും താമസിക്കുന്നത് മാവൂര്‍ റോഡിലെ വന്‍കിട ഹോട്ടലില്‍ 26 മുറികളിലായാണ്. അവിടെ എക്കണോമി ക്ലാസിന്റെ നിരക്ക് 1700 രൂപയാണ്. മറ്റ് നേതാക്കള്‍ താമസിക്കുന്നതും ഉയര്‍ന്നതരം മുറികളില്‍ത്തന്നെ. പ്രീമിയര്‍ വിഭാഗത്തിന് 4000 രൂപയാണ് നിരക്ക്. ഒരുദിവസത്തേക്ക് ഏതാണ്ട് ഒന്നേകാല്‍ ലക്ഷംരൂപ താമസത്തിന് മാത്രമായി ഇവിടെ ചെലവാകും. പശ്ചിമബംഗാള്‍ പ്രതിനിധികളിലെ ഭൂരിഭാഗവും താമസിക്കുന്നത് മുതലക്കുളത്തിനടുത്തെ നാല് നക്ഷത്രപദവിയുള്ള ഹോട്ടലില്‍. ഹോട്ടലിലെ ആകെ 55 മുറികളില്‍ 35ഉം പാര്‍ട്ടി കോണ്‍ഗ്രസിനായി ബുക്ക് ചെയ്തിട്ടുണ്ട്.
നഗരത്തിലെ മുന്തിയ ഹോട്ടലുകളെല്ലാം പാര്‍ട്ടികോണ്‍ഗ്രസിനായി വളരെ നേരത്തെ ബുക്ക് ചെയ്തിരുന്നു. നിരീക്ഷകര്‍ക്കും കേന്ദ്രകമ്മിറ്റി അംഗങ്ങളടക്കമുള്ള 515 പ്രതിനിധികള്‍ക്കും ആറ് ദിവസത്തെ താമസത്തിന്നായി മാത്രം ചെലവാകുന്നത് ലക്ഷങ്ങളാണ്. നഗരത്തില്‍ സിപിഎമ്മിനും വര്ഗ്ഗബഹുജനസംഘടനകള്ക്കുമായി നിരവധി ബഹുനില കെട്ടിടങ്ങള്‍ ഉള്ളപ്പോഴാണ് ഇത്രയധികം പണമൊഴുക്കുന്നത്. കോണ്‍ഗ്രസിന് മുന്നോടിയായി നടന്ന നാല്പതോളം സെമിനാറുകള്‍, നായനാര്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ്, സ്പോര്‍ട്സ് മേളകള്‍,ചരിത്രപ്രദര്‍ശനം, ഭക്ഷ്യമേള, സ്വപ്നനഗരിയിലെ കേരള എക്സ്പോ എന്നിവയ്ക്കായും കോടികള്‍ പൊടിച്ചു.
ശീതീകരിച്ച ടാഗോര്‍ സെന്റിനറി ഹാളിന്റെ വാടകയിനത്തില്‍ മാത്രം ചെലവാകുന്നത് ലക്ഷങ്ങളാണ്. ഹാള്‍ നവീകരണത്തിനും സൗന്ദര്യവത്ക്കരണത്തിനും ചെലവഴിച്ചതിന് പുറമെയാണിത്. നഗരത്തിലെ മുക്കിലും മൂലയിലും ഒരുക്കിയ കട്ടൗട്ടുകള്‍, പ്രചാരണസാമഗ്രികള്‍, കടപ്പുറത്തെ വിശാലമായ സ്റ്റേജ്, കലാപരിപാടികള്‍ തുടങ്ങിയ വിവിധയിനങ്ങളിലായി വന്‍ സാമ്പത്തിക ചെലവ് ഉണ്ടായി. ഒമ്പതിന് നടക്കുന്ന വളണ്ടിയര്‍ മാര്‍ച്ചില്‍ കാല്‍ലക്ഷം പേര് പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. ഇതില്‍ ഒരാള്‍ക്ക് മാത്രം യൂണിഫോമിന് ഏറ്റവും കുറഞ്ഞത് 900 രൂപ ചെലവാകും.
പാര്‍ട്ടികോണ്‍ഗ്രസിന് വേണ്ടിയുള്ള ധനസമാഹരണത്തില്‍ കോര്‍പ്പറേറ്റ് സാമ്പത്തിക സ്രോതസുകളടക്കമുള്ള നിരവധി വന്‍ വ്യവസായ ഗ്രൂപ്പുകള്‍ കയ്യയച്ച് സംഭാവന നല്‍കിയിട്ടുണ്ട്. സ്വാഗതസംഘം രൂപീകരണയോഗത്തില്‍ തന്നെ ഇത്തരം വ്യവസായഗ്രൂപ്പുകളുടെ വമ്പന്മാര് യോഗത്തിന്റെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചിരുന്നു. ഇത്തരം പണപ്പിരിവുകള്‍ക്ക് നേതൃത്വം കൊടുത്തത് സംസ്ഥാനത്തെ രണ്ട് മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായിരുന്നുവത്രെ.
വന്‍ സന്നാഹങ്ങള്‍ ഒരുക്കി സമ്മേളനം നടത്തിയിട്ടും വാര്‍ത്താപ്രാധാന്യം വേണ്ടത്ര ലഭിച്ചില്ലെന്ന പരാതി പാര്‍ട്ടി നേതാക്കള്‍ക്കുണ്ട്. പത്രഏജന്റുമാരുടെ സമരം പ്രശ്നമല്ലെന്നും ദൃശ്യമാധ്യമങ്ങളുടെ പിന്തുണയുണ്ടാവുമെന്നുമായിരുന്നു സിപിഎമ്മിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ദേശീയ മാധ്യമങ്ങള്‍ പ്രതീക്ഷിച്ചത്ര പ്രാധാന്യം സമ്മേളനത്തിന് നല്‍കാത്തത് വന്‍ തിരിച്ചടിയായി.
ഒ.ബി.വാനുകളടക്കം നിരവധി ദേശീയ ചാനലുകള്‍ വരുമെന്ന് പ്രതീക്ഷിച്ച് മീഡിയസെന്ററില് മനോഹരമായ കൂടാരങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും അതെല്ലാം പാഴ്വേലയായി. 84 മാധ്യമസ്ഥാപനങ്ങളില്‍ നിന്നായി 454 മാധ്യമപ്രതിനിധികള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ നടന്ന പ്രകാശ്കാരാട്ടിന്റെ പത്രസമ്മേളനത്തില്‍ 120 പത്രപ്രതിനിധികളാണ് ആകെ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: