ന്യൂദല്‍ഹി: ഒഡീഷയിലെ പോസ്കോ ഉരുക്ക് നിര്‍മാണ ശാലയ്ക്കുള്ള പാരിസ്ഥിതിക അനുമതി റദ്ദു ചെയ്തു. നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണലിന്റേതാണ് ഉത്തരവ്. അനുമതി റദ്ദായതോടെ ഇന്ത്യയിലെ ഏറ്റവും വലിയ വിദേശനിക്ഷേപത്തിന് കനത്ത തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്.
പരിസ്ഥിതി അനുമതി റദ്ദാക്കിയ സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ പുതിയതായി ആരംഭിക്കാനും ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതോടെ പ്ലാന്റിന് അനുമതിക്കായി വീണ്ടും കേന്ദ്ര സര്‍ക്കാരിനെ സമീപിക്കേണ്ടി വരും. 2011 ജനുവരി ഒന്നിനു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് അനുമതി നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ റദ്ദാക്കിയത്. മന്ത്രാലയത്തിന്റെ നടപടിയെ ട്രൈബ്യൂണല്‍ രൂക്ഷമായി വിമര്‍ശിച്ചു.
പരിസ്ഥിതി ആഘാതത്തെക്കുറിച്ചു മന്ത്രാലയം നടത്തിയ പഠനം പര്യാപ്തമല്ലായിരുന്നുവെന്നു ട്രൈബ്യൂണല്‍ കണ്ടെത്തി. തീരുമാനം പുനഃപരിശോധിക്കാന്‍ ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു. പരിസ്ഥിതി അനുമതി നല്‍കുന്നതിനായി വകുപ്പു തലത്തില്‍ ക്രമക്കേട് നടന്നു. അനുമതിക്ക് വേണ്ടി മാത്രം ഒഡീഷയില്‍ നിന്നുള്ള ഉദ്യോഗസ്ഥ മീനാ ഗുപ്തയെ നിയോഗിച്ചതായും ട്രൈബ്യൂണല്‍ കണ്ടെത്തി. പ്ലാന്റ് പ്രവര്‍ത്തിക്കുമ്പോള്‍ പ്രതിവര്‍ഷം നാലു മില്യണ്‍ ടണ്‍ ആണ് പരിസ്ഥിതി ആഘാതമെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. എന്നാലിത് 12 മില്യണ്‍ ടണ്‍ ആണെന്ന് ജസ്റ്റീസുമാരായ സി.വി.രാമുലു, ദേവേന്ദ്ര കുമാര്‍ അഗര്‍വാള്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി.
രാജ്യത്തെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപ പദ്ധതിയാണിത്. 2005 ജൂണ്‍ 22നാണ് പ്ലാന്റ് സ്ഥാപിക്കുന്നതിന് ഒഡീഷ സര്‍ക്കാര്‍ പോസ്കോയുമായി ധാരണാപത്രം ഒപ്പിട്ടത്. തെക്കന്‍ കൊറിയന്‍ കമ്പനി പോസ്കോയാണു പദ്ധതി നടപ്പാക്കുന്നത്. തെക്കന്‍ കൊറിയയ്ക്കു സുരക്ഷിതമായി നിക്ഷേപം നടത്താന്‍ പറ്റിയ ഇടമാണ് ഇന്ത്യയെന്നു സോളില്‍ നടന്ന സമ്മേളനത്തില്‍ പ്രധാനമന്ത്രി മന്മോഹന് സിങ് പറഞ്ഞിരുന്നു.
കൂടാതെ കൊറിയന്‍ നിക്ഷേപത്തിനു രാജ്യം മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. ഇതിനു പിന്നാലെയാണു നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: