ന്യൂദല്‍ഹി: രാജ്യസുരക്ഷ അപകടത്തിലാണെന്ന് പ്രതിരോധമന്ത്രി എ.കെ.ആന്റണിയെ മറികടന്ന് പ്രധാനമന്ത്രി ഡോ. മന്മോഹന്സിംഗിന് കരസേനാ മേധാവി ജനറല്‍ വി.കെ.സിംഗിന്റെ കത്ത്. സേന ഉപയോഗിക്കുന്നത് കാലഹരണപ്പെട്ട ആയുധങ്ങളാണ്. സേനയുടെ പോരാട്ടവീര്യം നിലനിര്‍ത്താന്‍ ആവശ്യമായ ആയുധങ്ങള്‍ നല്‍കണമെന്നും മാര്‍ച്ച് 12നയച്ച കത്തില്‍ സൂചിപ്പിക്കുന്നു. വ്യോമ പ്രതിരോധത്തിന് ഉപയോഗിക്കുന്ന 97ശതമാനം ആയുധങ്ങളും പഴഞ്ചനാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തിന് നിലവാരമില്ലാത്ത വാഹനങ്ങള്‍ വാങ്ങാന്‍ തനിക്ക് പതിനാല് കോടി രൂപ കോഴ വാഗ്ദാനം ചെയ്തു എന്ന സിംഗിന്റെ വെളിപ്പെടുത്തല്‍ വിവാദമായിരിക്കെയാണ് അദ്ദേഹം പ്രധാനമന്ത്രിക്കയച്ച അതീവ രഹസ്യമായ കത്തിലെ വിശദാംശങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ശത്രുരാജ്യത്തെ പരാജയപ്പെടുത്താന്‍ പര്യാപ്തമായ ആയുധശേഷി കരസേനക്കോ വ്യോമസേനക്കോ ഇല്ലെന്ന് കത്തില്‍ സൂചിപ്പിക്കുന്നു. സേനയെ തയ്യാറാക്കിനിര്ത്തുന്നതിനാവശ്യമായ നടപടികളെടുക്കുന്നതിന് നിര്‍ദ്ദേശം നല്‍കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നു. പ്രധാനപ്പെട്ട വിഭാഗങ്ങളിലെല്ലാം ആവശ്യമായ ആയുധങ്ങളുടെ കുറവുണ്ട്. നിശായുദ്ധത്തിനാവശ്യമായ സംവിധാനങ്ങള്‍ പര്യാപ്തമല്ല. ദേശീയ സുരക്ഷ സംബന്ധിച്ച് ആവശ്യമായ ചടുലതയുള്ള പ്രവര്‍ത്തനം നടക്കുന്നില്ലെന്നും കരസേനാ മേധാവി കത്തില്‍ സൂചിപ്പിക്കുന്നു.
കരസേനാ മേധാവിയുടെ കത്ത് സംബന്ധിച്ച് ഉചിതമായ സമയത്ത് പ്രതികരിക്കുമെന്ന് പ്രതിരോധമന്ത്രി എ.കെ.ആന്റണി രാജ്യസഭയില്‍ പറഞ്ഞു. കരസേനാ മേധാവിയുടെ പ്രവര്‍ത്തനം പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ആരോപിച്ചു. കരസേനാ മേധാവിയുടെ പ്രവര്‍ത്തനപരിധി പ്രതിരോധമന്ത്രിയില്‍ നിര്‍ത്തണം, പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കൊണ്ടുപോകേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ വാദം.
കരസേനാ മേധാവി പ്രധാനമന്ത്രിക്കയച്ച കത്ത് അതീവ രഹസ്യസ്വഭാവമുള്ളതാണെന്നും കത്തിനെക്കുറിച്ച് തനിക്കറിയാമെന്നും ഇക്കാര്യത്തില്‍ ഉചിതമായ സമയത്ത് സര്‍ക്കാര്‍ പ്രതികരിക്കുമെന്നും പ്രതിരോധമന്ത്രി എ.കെ.ആന്റണി രാജ്യസഭയെ അറിയിച്ചു. എന്നാല്‍ പ്രതിരോധമന്ത്രിയുടെ തണുപ്പന്‍ പ്രതികരണത്തില്‍ തൃപ്തരാകാത്ത പ്രതിപക്ഷ നേതാക്കള്‍ പ്രശ്നത്തില്‍ വ്യക്തമായ നിലപാട് സഭയെ സര്‍ക്കാര്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും ബഹളം വച്ചതോടെ രാജ്യസഭാ ചെയര്മാന് ഹമീദ് അന്‍സാരി സഭ പതിനഞ്ച് മിനിറ്റ് നേരത്തേയ്ക്ക് നിര്‍ത്തിവെച്ചു.
സഭ വീണ്ടും കൂടിയപ്പോള്‍ കത്തിന്റെ ഉള്ളടക്കം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് വെങ്കയ്യ നായിഡുവിന്റെ നേതൃത്വത്തിലുള്ള നേതാക്കള്‍ വീണ്ടും ബഹളം തുടങ്ങിയതോടെ സഭ ഉച്ചവരെ നിര്‍ത്തിവയ്ക്കുന്നതായി ചെയര്മാന് അറിയിച്ചു.
അതേസമയം, കരസേനാ മേധാവി ജനറല്‍ വി.കെ.സിംഗ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനയച്ച കത്ത് രണ്ട് ദിവസമായി കത്തിനില്‍ക്കുന്ന വിവാദത്തിന് പുതിയ മാനം നല്‍കിയിരിക്കുകയാണ്. രാജ്യരക്ഷ മുന്‍നിര്‍ത്തി കത്തിന്റെ ഉള്ളടക്കം വ്യക്തമാക്കാനാകില്ലെന്ന് ആന്റണി സഭയെ അറിയിച്ചു. കത്ത് ചോരാനിടയായ സാഹചര്യം ചൂണ്ടിക്കാട്ടി വി.കെ.സിംഗ് പ്രോട്ടോകോള്‍ ലംഘിച്ചതായും അദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്നുമുള്ള അഭിപ്രായം കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ മുന്നണിക്കുള്ളില്‍ ശക്തമായിരിക്കുകയാണ്.
അഴിമതി വിവാദവും പ്രധാനമന്ത്രിക്കയച്ച കത്തും സര്‍ക്കാരിനും സൈന്യത്തിനുമിടയിലുള്ള പരസ്പര വിശ്വാസത്തകര്‍ച്ചയെയാണ് സൂചിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വിലയിരുത്തുന്നു. കത്ത് സംബന്ധിച്ച പ്രശ്നം ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി ഇന്നലെ പ്രതിരോധമന്ത്രി എ.കെ.ആന്റണി, ആഭ്യന്തരമന്ത്രി പി.ചിദംബരം, ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
അതിനിടെ, അതീവ രഹസ്യസ്വഭാവമുള്ള കത്ത് ചോര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. സൈന്യത്തിന് ആവശ്യമായ ആയുധങ്ങളും വെടിക്കോപ്പുകളും നല്‍കണമെന്നാവശ്യപ്പെട്ടാണ് കരസേനാ മേധാവിയുടെ കത്തെന്നാണ് നിഗമനം. കത്ത് ചോരാനിടയായ സാഹചര്യത്തില്‍ ആശങ്കയുണ്ടെന്നും എന്നാല്‍ രാജ്യസുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്നും ആന്റണി സഭയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: