തിരുവനന്തപുരം: പാര്‍ട്ടിയെ വേണ്ടാത്ത മന്ത്രിയെ പാര്‍ട്ടിക്കും വേണ്ടെന്നുവയ്ക്കേണ്ടിവരുമെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള. ഇന്ന് നടക്കുന്ന യുഡിഎഫ് ഉന്നതാധികാര യോഗത്തില്‍ പ്രശ്നം ചര്‍ച്ച ചെയ്തശേഷം തീരുമാനമെടുക്കുമെന്നും പിള്ള വാര്‍ത്താലേഖകരോട് പറഞ്ഞു. കഴിഞ്ഞതെരഞ്ഞെടുപ്പില്‍ ഗണേഷ്കുമാറിനെ സ്ഥാനാര്‍ഥിയാക്കിയത് അബദ്ധമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രിക്ക് അഹങ്കാരം അതിന്റെ മൂര്‍ധന്യത്തിലെത്തി. മുന്നണി ഉണ്ടാക്കിയവരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും കൂടുതല്‍ സര്‍വീസുള്ള ആളെന്ന നിലയില്‍ എന്റെയും പാര്‍ട്ടിയുടെയും അഭിമാനം സംരക്ഷിക്കാനുള്ള നടപടി യുഡിഎഫ് സ്വീകരിക്കുമെന്നാണ് വിശ്വാസം. ദല്‍ഹിയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മന്ത്രിയെ പിന്‍വലിക്കാന്‍ തീരുമാനിച്ച മാനദണ്ഡം, ഞങ്ങള്‍ ആവശ്യപ്പെട്ടാല്‍ കേരളത്തിലും സ്വീകരിക്കേണ്ടിവരുമെന്നതില്‍ യാതൊരു സംശയവുമില്ല. മുന്നണിഭരണത്തില്‍ വകുപ്പ് ഏല്‍പ്പിക്കുന്നതും മന്ത്രിമാരെ നിശ്ചയിക്കുന്നതും അതാത് പാര്‍ട്ടികളാണ്. പാര്‍ട്ടിക്കാണ് വകുപ്പ്. വ്യക്തിക്കല്ല. പാര്‍ട്ടിക്കു നല്കുന്ന വകുപ്പുകളില്‍ പാര്‍ട്ടിക്ക് യാതൊരു അവകാശവും അധികാരവുമില്ലെന്ന നിലപാട് ഒരു കക്ഷിയും അംഗീകരിക്കില്ല. പിള്ള പറഞ്ഞു.
മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍പോലും സിപിഎമ്മിന്റെയും ബിജെപിയുടെയും നേതാക്കളെയാണ് ഉള്‍പ്പെടുത്തിയത്. പാര്‍ട്ടി അംഗങ്ങളെയോ മണ്ഡലത്തിലെ പ്രവര്‍ത്തകരെയോ ഉള്‍പ്പെടുത്താനുള്ള മാന്യത കാട്ടിയില്ല. കെഎസ് ടിഎയുടെ കൊല്ലം ജില്ലാസെക്രട്ടറിയാണ് അദ്ദേഹത്തിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി. പാര്‍ട്ടിയുമായി ബന്ധമുണ്ടെങ്കില്‍ ഇങ്ങനെ നടക്കുമോ? പാര്‍ട്ടിയുടെ അഞ്ചുരൂപ അംഗത്വം പോലുമില്ലാത്തവരെയാണ് നിയമിച്ചിരിക്കുന്നത്.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി മന്ത്രിയെ പലപ്രാവിശ്യം ചങ്ങനാശേരിയിലേക്കു വിളിപ്പിച്ചിട്ടും പോകാന്‍ തയാറായില്ല. താന്‍ മന്ത്രിയെ കണ്ടിട്ട് അഞ്ചെട്ടുമാസമായെന്നും പിള്ള കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിപ്രവര്‍ത്തകരെ ആക്ഷേപിക്കരുതെന്ന് പറഞ്ഞിട്ടും അത് തുടരുകയാണ്. പ്രശ്നങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ പരിഹരിക്കാന്‍ തയാറല്ലെന്ന അഹങ്കാരമനോഭാവത്തോടെ മുന്നോട്ടുപോയാല്‍ എന്തു ചെയ്യാനാവും. പാര്‍ട്ടിയില്‍ നിന്നു പോകുകയാണെന്നു പറഞ്ഞാല്‍ പത്തനാപുരത്തു കൂടി ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. ഒരു എംഎല്‍എ മാത്രമുണ്ടെങ്കില്‍ കുഴപ്പമില്ലെന്നതൊക്കെ പണ്ടത്തെ നിയമമാണ്. കേരളാകോണ്‍ഗ്രസ് പാര്‍ട്ടിയുടെ മൂന്നില്‍ രണ്ട് അനുമതിയുണ്ടെങ്കിലെ പുറത്തുപോകാന്‍ സാധിക്കൂ. ആദ്യം മന്ത്രിയായിരുന്നപ്പോള്‍ കുറേയൊക്കെ അംഗീകരിച്ചിരുന്നു. പേഴ്സണല്‍ സ്റ്റാഫിലൊക്കെ കുറെപേരെയെങ്കിലും നിയമിച്ചിരുന്നു. എംഎല്‍എ സ്ഥാനത്തുനിന്നും മാറ്റാന്‍ ആലോചിച്ചിട്ടില്ല. പാര്‍ട്ടിയുടെ മന്ത്രിസ്ഥാനം മറ്റാര്‍ക്കെങ്കിലും നല്കിയാല് ആളുകള്‍ക്ക് ഓഫീസില്‍ കയറി നിവേദനമെങ്കിലും നല്‍കാനാകും. യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന ഒന്നും ചെയ്യില്ല. ഗണേഷ്കുമാറിനെ മന്ത്രിയായി യുഡിഎഫ് വച്ചുകൊണ്ടിരുന്നാലും ദുര്‍ബലപ്പെടുത്തില്ല. പക്ഷെ വേറെ ചിലത് ചെയ്യും. അതിപ്പോള്‍ പറയുന്നില്ലെന്നും പിള്ള പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: