തിരുവനന്തപുരം : വളരെ പ്രതീക്ഷയോടെ യേശുക്രിസ്തുവിനെ ‘സഖാവാ’ക്കിയ കേരളത്തിലെ സിപിഎമ്മിനെ പോപ്പ് വെട്ടിലാക്കി. ‘കമ്മ്യൂണിസം കാലഹരണപ്പെട്ടു’ എന്നായിരുന്നു പോപ്പ് ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ പ്രസ്താവിച്ചത്. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ചര്‍ച്ചകളില്‍ യേശുക്രിസ്തു കമ്മ്യൂണിസ്റ്റാണെന്ന വാദം ശക്തമായിരുന്നു. കേരള ജനസംഖ്യയില്‍ കൂടിവരുന്ന ക്രൈസ്തവ ശക്തി ചൂഷണം ചെയ്യാനായിരുന്നു ‘ഞങ്ങളില്ലാ ക്രൈസ്തവ രക്തം’ എന്ന് മുദ്രാവാക്യമുയര്ത്തിയവര് യേശുവിനെ കൂട്ടുപിടിച്ചത്. എന്നാലത് വിപരീത ഫലമാണുണ്ടാക്കിയത്. ഇപ്പോഴിതാ ലോകത്താകമാനം കമ്മ്യൂണിസത്തിന് പ്രസക്തിയില്ലെന്ന് പോപ്പ് തന്നെ പ്രസ്താവന നടത്തിയിരിക്കുന്നു.
പോപ്പിന്റെ പ്രസ്താവന ഇന്നലെ കുര്‍ബാനക്ക് പള്ളിയില്‍ തടിച്ചുകൂടിയവരുടെ ഇടയിലെ പ്രധാന ചര്‍ച്ചയായിരുന്നു. ക്രൈസ്തവരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുള്ള നേരിയ സ്വാധീനം പോലും നഷ്ടപ്പെടുത്താനേ ഈ പ്രസ്താവന വഴിവയ്ക്കൂ എന്ന് സിപിഎമ്മും തിരിച്ചറിഞ്ഞിട്ടുണ്ട്. പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന് പിള്ളയുടെ വിമര്‍ശനം അതിന്റെ തെളിവാണ്.
കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയ രാമചന്ദ്രന് പിള്ള, മാര്‍പ്പാപ്പയുടെ പ്രസ്താവന വ്യക്തിപരമാണെന്നാണ് അഭിപ്രായപ്പെട്ടത്. സാര്‍വദേശീയ തലത്തിലെ മാറ്റങ്ങളെ സ്വാംശീകരിച്ച് മുന്നോട്ടുപോകുന്നതാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. അതിനാല്‍ കാലഹരണപ്പെട്ടുവെന്ന് പറയാന്‍ കഴിയില്ല. പാര്‍ട്ടി ശത്രുക്കള്‍ നേരത്തേയും നിരവധി ആരോപണങ്ങളും അപവാദങ്ങളും ഉയര്‍ത്തിയിട്ടുണ്ട്. മാര്‍പ്പാപ്പയുടെ പുതിയ ആരോപണത്തെയും അത്തരത്തില്‍ കണ്ടാല്‍ മതിയെന്നും രാമചന്ദ്രന്‍പിള്ള ആശ്വസിക്കുന്നു.
ക്രിസ്ത്യന്‍ വിശ്വാസികളെ പാര്‍ട്ടിയില്‍നിന്ന് അകറ്റാന്‍ ഇത്തരം ആരോപണങ്ങള്‍ ഉപകരിക്കില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രഖ്യാപിത നയങ്ങളുമായി മുന്നോട്ടു പോകും. റഷ്യന്‍, ചൈനീസ്, വിയറ്റ്നാം കമ്മ്യൂണിസ്റ്റ് മാതൃകകള്‍ സ്വീകാര്യമല്ല. എല്ലാ മാതൃകയും ചേര്‍ത്ത് ഇന്ത്യന്‍ മാതൃകയ്ക്ക് സിപിഎം രൂപം നല്‍കും. സാമ്പത്തിക പ്രത്യയശാസ്ത്ര നയത്തില്‍ റഷ്യന്‍, ലാറ്റിനമേരിക്കന്‍ മാതൃകകള്‍ സ്വീകരിക്കില്ല. 20-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ത്യന്‍ മോഡല്‍ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറയുന്നു.
ക്യൂബന്‍ സന്ദര്‍ശനത്തിന് മുമ്പ് റോമില്‍നിന്ന് അല്‍ ഇറ്റാലിയയുടെ പ്രത്യേക വിമാനത്തില്‍ യാത്രതിരിച്ച പോപ്പ് മാധ്യമപ്രവര്‍ത്തകരോടാണ് കമ്മ്യൂണിസം കാലഹരണപ്പെട്ടുവെന്ന് അഭിപ്രായപ്പെട്ടത്. ആധുനിക ലോകത്ത് മാര്‍ക്സിസത്തിന് പ്രസക്തിയില്ലെന്നും പുതിയ മാതൃകകള്‍ കണ്ടെത്തേണ്ട സമയമായെന്നുമാണ് അദ്ദേഹം പറഞ്ഞത്.
പോപ്പിന്റെ പ്രസ്താവനക്കെതിരെ സിപിഎം രംഗത്തെത്തിയത് കേരളത്തിലെ ക്രൈസ്തവ സഭകളുമായുള്ള പാര്‍ട്ടിയുടെ ബന്ധത്തെ കൂടുതല്‍ ബാധിക്കുമെന്നതില്‍ സംശയമില്ല. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ക്രിസ്തുവിനെ വിപ്ലവകാരിയാക്കി ചിത്രീകരിച്ചത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന്റെ പ്രതിഫലനം പിറവം ഉപതെരഞ്ഞെടുപ്പിലുണ്ടാകുകയും ചെയ്തിരുന്നു. നെയ്യാറ്റിന്‍കരയിലെത്തുമ്പോള്‍ പോപ്പിന്റെ പ്രസ്താവനയോടെ വന്‍ പ്രതിസന്ധി നേരിടേണ്ടിവരുമെന്ന സൂചനയാണ് നല്‍കുന്നത്.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: