കൊച്ചി: ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവം ഭീകരവാദ പ്രവര്‍ത്തനത്തിന് സമാനമാണെന്ന് ഹൈക്കോടതി. യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ് കപ്പലില്‍ നിന്ന് വെടിയുതിര്‍ത്തതെന്നും ഇത് �ഭീകരപ്രവര്ത്തനംതന്നെയാണെന്ന് കോടതി നിരീക്ഷിച്ചു.
മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കൊച്ചിയില്‍ പിടിച്ചിട്ടിരിക്കുന്ന എന്റിക്ക ലെക്സി കപ്പല്‍ ഉടമകള്‍ക്ക് വിട്ടുകൊടുക്കുന്നത് സംബന്ധിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. വാക്കാലാണ് ഇറ്റാലിയന്‍ നാവികരുടെ നടപടി ഭീകരവാദത്തിന് സമാനമാണെന്ന് കോടതി അഭിപ്രായപ്പെട്ടത്. ജസ്റ്റീസ് പി.എസ് ഗോപിനാഥനാണ് കേസ് പരിഗണിക്കുന്നത്. അതേസമയം കപ്പല്‍ വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനവും രണ്ടഭിപ്രായമാണ് പ്രകടിപ്പിച്ചത്. കപ്പല്‍ വിട്ടുനല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയപ്പോള്‍ കപ്പല്‍ വിട്ടുനല്‍കാനാകില്ലെന്ന നിലപാടിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കപ്പല്‍ വിട്ടുനല്കാനാകൂവെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.
കപ്പലില്‍നിന്ന് പിടിച്ചെടുത്ത ആയുധങ്ങളില്‍ നിന്ന് തന്നെയാണോ വെടിയുതിര്‍ത്തതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ കൃത്യമായി പറയാനാകൂവെന്നും അതുകൊണ്ടു തന്നെ ഇതിനുശേഷം മാത്രമേ കപ്പല്‍ വിട്ടുനല്കാവൂവെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അഭ്യര്‍ഥിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറലും കേന്ദ്രസര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമാണ് കോടതിയില്‍ ഹാജരായത്.
കൊല്ലം തീരത്ത് വെച്ചാണ് നീണ്ടകരയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിന് നേര്‍ക്ക് കപ്പലില്‍ നിന്ന് വെടിവെയ്പുണ്ടായത്. കപ്പല്‍ പിന്നീട് കൊച്ചി തീരത്തുവെച്ച് തീരസംരക്ഷണസേന നടത്തിയ തെരച്ചിലില്‍ പിടികൂടുകയായിരുന്നു.കന്യാകുമാരി സ്വദേശി പിങ്കു, നീണ്ടകര സ്വദേശി ജലസ്റ്റിന്‍ എന്നീ മത്സ്യത്തൊഴിലാളികളാണ് വെടിവെയ്പില്‍ കൊല്ലപ്പെട്ടത്.
കപ്പലിന്റെ സുരക്ഷാച്ചുമതലയിലുണ്ടായിരുന്ന ഇറ്റാലിയന്‍ നാവികരായിരുന്നു പ്രകോപനമില്ലാതെ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. പോലീസ് അറസ്റ്റ് ചെയ്ത രണ്ടു നാവികര്‍ ഇപ്പോള്‍ പൂജപ്പുര ജയിലിലാണ്. ഇവരെ പുറത്തിറക്കുവാന്‍ വലിയ സമ്മര്‍ദ്ദവുമായി ഇറ്റാലിയന്‍ നയതന്ത്രജ്ഞര്‍ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: