കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായകമെന്ന് വിലയിരുത്തപ്പെട്ട പിറവം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കേരളാ കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗത്തിലെ അനൂപ് ജേക്കബ് വിജയിച്ചു. 12,070 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. മുന്‍ മന്ത്രി ടി.എം.ജേക്കബിന്റെ മരണത്തെത്തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ അനൂപ് ജേക്കബിന് അനുകൂലമായി ഉണ്ടായ സഹതാപതരംഗത്തിലാണ് വന്‍ വിജയം നേടാനായത്. ന്യൂനപക്ഷ വിഭാഗങ്ങളുടെ ധ്രുവീകരണവും യുഡിഎഫിന് അനുകൂലമായി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.ജെ.ജേക്കബിന് 70,686 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥി കെ.ആര്.രാജഗോപാലിന് 3241 വോട്ടും ലഭിച്ചു.
കന്നിയങ്കത്തില്‍ വന്‍ ഭൂരിപക്ഷം നേടുവാനായി. 157 വോട്ടിനാണ് കഴിഞ്ഞതവണ ടി.എം.ജേക്കബ് വിജയിച്ചത്. എന്നാല്‍ മണ്ഡലത്തിലെ ഉയര്‍ന്ന ഭൂരിപക്ഷം ടി.എം.ജേക്കബിന്റെ പേരിലുള്ള 12,720 എന്നത് മറികടക്കാനായില്ല.
വോട്ടെണ്ണലിന്റെ തുടക്കത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.ജെ.ജേക്കബിന് നേരിയ മുന്നേറ്റം ഉണ്ടായെങ്കിലും പിന്നീടത് നിലനിര്‍ത്തുവാനായില്ല. തുടക്കത്തില്‍ തപാല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.ജെ.ജേക്കബിന് മുന്‍തൂക്കമുണ്ടായിരുന്നു. അതിനുശേഷം ചോറ്റാനിക്കര, തിരുവാങ്കുളം പഞ്ചായത്തുകളിലെ വോട്ടുകളാണ് എണ്ണിയത്. ഈ രണ്ട് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് രണ്ടായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നെങ്കിലും 200 വോട്ടിന്റെ ലീഡ് മാത്രമേ ലഭിച്ചുള്ളൂ. അതിനുശേഷം എണ്ണിയ പത്ത് പഞ്ചായത്തുകളിലും യുഡിഎഫ് വ്യക്തമായ ആധിപത്യം നേടി.
മുളന്തുരുത്തി, മണീട്, രാമമംഗലം, പാമ്പാക്കുട, ആമ്പല്ലൂര്‍, എടക്കാട്ടുവയല്‍, പിറവം, തിരുമാറാടി, ഇലഞ്ഞി, കൂത്താട്ടുകുളം എന്നീ പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭൂരിപക്ഷം നേടിയത്.
രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. മൂവാറ്റുപുഴ നിര്‍മല ജൂനിയര്‍ സ്കൂളിലായിരുന്നു വോട്ടെണ്ണല്‍. 9.50ഓടെ അന്തിമ ഫലം പുറത്തുവന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.ജെ.ജേക്കബിന്റെ സ്വന്തം ബൂത്തില്‍ അനൂപിന് 103 വോട്ടുകളുടെ ലീഡ് ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ പത്തൊമ്പതിനായിരം വോട്ടുകളാണ് പുതിയതായി ചേര്‍ത്തത്. ഇതില്‍ തൊണ്ണൂറ് ശതമാനവും യുവാക്കളുടേതാണ്. ഈ വോട്ടുകള്‍ നിര്‍ണായകമായതായാണ് സൂചന.
അനൂപ് ജേക്കബ് ഇന്ന് രാവിലെ 9.30ന് എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്യും. ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് സത്യപ്രതിജ്ഞ ഇന്ന് നടത്താന്‍ തീരുമാനിച്ചത്.
അദ്ദേഹത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായെങ്കിലും സത്യപ്രതിജ്ഞ എന്ന് നടത്തണമെന്ന് തീരുമാനമായിട്ടില്ല. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസവും വകുപ്പും സംബന്ധിച്ച കാര്യങ്ങള്‍ 28ന് ചേരുന്ന യുഡിഎഫ് യോഗം തീരുമാനിക്കുമെന്ന് കണ്‍വീനര്‍ പി.പി.തങ്കച്ചന് അറിയിച്ചു. പിറവത്ത് യുഡിഎഫ് നേടിയത് തിളക്കമാര്‍ന്ന രാഷ്ട്രീയ വിജയമാണെന്നും കഴിഞ്ഞ 10 മാസത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണിതെന്നും യോഗത്തിന് ശേഷം അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: