തിരുവനന്തപുരം : പിറവത്തുനിന്നും തെരഞ്ഞെടുക്കപ്പെട്ട അനൂപ് ജേക്കബ് ഇന്ന് 9.30ന് നിയമസഭയില്‍ അംഗമായി സത്യപ്രതിജ്ഞ ചെയ്യും. അനൂപിന് മന്ത്രി സ്ഥാനം ഉറപ്പാണെങ്കിലും അച്ഛന് ടി.എം. ജേക്കബ് കൈകാര്യം ചെയ്ത ഭക്ഷ്യസിവില്‍ സപ്ലൈസ് ലഭിക്കില്ല. ഇന്നലെ ചേര്‍ന്ന് യുഡിഎഫ് യോഗത്തില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മുതിര്‍ന്ന ഒരു മന്ത്രിക്ക് നല്കുന്ന കാര്യത്തില്‍ ധാരണയായി. ആര്‍ക്ക് നല്‍കണമെന്നതിനെക്കുറിച്ച് മാത്രമാണ് തര്‍ക്കം.
അഞ്ചാം മന്ത്രിസ്ഥാനത്തിന് വാശിപിടിക്കുന്ന മുസ്ലിം ലീഗിന് അഞ്ചാമത് മന്ത്രിയെ നല്‍കാതെ ഭക്ഷ്യവകുപ്പ് നല്കി തൃപ്തിപ്പെടുത്താനുള്ള നീക്കമുണ്ട്. എം.കെ. മുനീറിന് ഭക്ഷ്യവകുപ്പ് നല്‍കാനാണ് ആലോചന. മുനീറിന്റെ കൈവശമുള്ള സാമൂഹ്യക്ഷേമവകുപ്പ് അനൂപിന് നല്‍കും. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ഫിഷറീസ് വകുപ്പ് അനൂപിന് നല്കുന്ന കാര്യവും ആലോചനയിലുണ്ട്.
കെ.ബി. ഗണേഷ്കുമാറിന് ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് നല്കി അനൂപിനെ യുവജനകാര്യം ഏല്‍പ്പിക്കുന്നതും പരിഗണനയിലുണ്ട്. ഭക്ഷ്യ സിവില്‍ സപ്ലൈസ് ഇപ്പോള്‍ കൈകാര്യം ചെയ്യുന്ന ഷിബു ബേബിജോണിന് തന്നെ നല്കി അദ്ദേഹത്തിന്റെ പ്രധാന വകുപ്പായ തൊഴില്‍ അനൂപിന് നല്കുന്നതിനെക്കുറിച്ചാണ് മറ്റൊരാലോചന.
ടി.എം. ജേക്കബ് കൈകാര്യം ചെയ്ത ഭക്ഷ്യ സിവില്‍ സപ്ലൈസ് തന്നെ വേണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് സമ്മര്‍ദ്ദത്തിനൊന്നും പാര്‍ട്ടി ഇപ്പോഴത്തെ സാഹചര്യത്തില്‍ തയ്യാറാകില്ല. യുഡിഎഫ് തീരുമാനിക്കുന്നത് അംഗീകരിക്കും. പ്രത്യേകിച്ച് ഉമ്മന്‍ചാണ്ടി.
ഇന്നലെ മന്ത്രിസഭായോഗത്തിന് ശേഷവും അനൂപ് മന്ത്രിയാകുമെന്നല്ലാതെ വകുപ്പ് ഏതെന്ന കാര്യത്തില്‍ അഭിപ്രായം പറയാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായില്ല. അക്കാര്യം യുഡിഎഫ് മുന്നണി തീരുമാനിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ അഭിപ്രായം.
ഇതിനിടെ പിറവത്ത് യുഡിഎഫ് വിജയം മദ്യം ഒഴുക്കിയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്. മദ്യത്തിന്റെ മന്ത്രി തന്നെയാണ് മദ്യം ഒഴുക്കിയതെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ ആരോപിച്ചു. യുഡിഎഫിനെ വിജയിപ്പിച്ചതിന് നല്ലവരായ പിറവത്തുകാര്‍ മോശം ആരോപണം കേള്‍ക്കേണ്ടിവന്നതില്‍ ക്ഷമ ചോദിക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പിറവത്ത് മദ്യം ഒഴുക്കിയാണ് വിജയം നേടിയെന്ന അച്യുതാനന്ദന്റെ പ്രസ്താവന ജനങ്ങളെ അപമാനിക്കലാണ്. വോട്ടെടുപ്പ് കഴിഞ്ഞും എല്‍ഡിഎഫ് ജയിക്കുമെന്നാണ് അച്യുതാനന്ദന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പറഞ്ഞുനടന്നത്. ഇപ്പോള്‍ തോല്‍വി അംഗീകരിക്കുന്നതിന് പകരം ജനങ്ങളെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ല, ഉമ്മന്‍ചാണ്ടി പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: