തിരുവനന്തപുരം : പിറവത്ത് അടിയൊഴുക്കുകളുണ്ടായത് പരിശോധിക്കണമെന്നാണ് പരാജയപ്പെട്ട ഇടത് സ്ഥാനാര്‍ത്ഥി എം.ജെ ജേക്കബ് പ്രതികരിച്ചത്. ചോറ്റാനിക്കര, തിരുവാങ്കുളം പഞ്ചായത്തുകളില്‍ വോട്ടുകുറഞ്ഞത് പ്രശ്നം ഗുരുതരമാണെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്. ഒന്‍പത് മാസം മുമ്പ് ടി.എം. ജേക്കബ്ബിന്റെ അഭിപ്രായവും ഇതുതന്നെയായിരുന്നു. നേരിയ വോട്ടിനാണ് ടി.എം. ജേക്കബ് ജയിച്ചത്. കോണ്‍ഗ്രസ് വോട്ടില്‍ നല്ല രീതിയില്‍ അടിയൊഴുക്കുണ്ടായി എന്ന് ജേക്കബ് മാത്രമല്ല കോണ്‍ഗ്രസ്സും സമ്മതിക്കുന്നു.
സാത്വികനും ഒറ്റനോട്ടത്തില്‍ ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ഭാവഹാവാദികളൊന്നുമില്ലാത്തയാളാണ് എം.ജെ. ജേക്കബ്. കണ്ടാല്‍ ഒരു സര്വോദയക്കാരന്. അദ്ദേഹത്തിന് ഇടത് വോട്ട് മുഴുവന്‍ കിട്ടിയില്ലെങ്കില്‍ കാരണമെന്ത് ? കേരളത്തിലെ എക്കാലത്തേയും മികച്ച പാര്‍ലമെന്റേറിയനാണ് ടി.എം. ജേക്കബ്. അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു എന്നതുതന്നെ കൊടും ക്രൂരതയാണ്. അടിയൊഴുക്ക് മനസ്സിലാക്കി കഠിനാദ്ധ്വാനം നടത്തിയതായിരിക്കാം. ടി.എം. ജേക്കബ്ബിന്റെ അന്ത്യം വേഗത്തിലാക്കിയത്. ഏതായാലും അച്ഛനോട് കാട്ടിയ ക്രൂരത തന്നോട് കാട്ടിയില്ലല്ലോ എന്ന് അനൂപിന് ആശ്വസിക്കാം.
ഭരണത്തിന്റെ മികവും മുന്നണിയുടെ കെട്ടുറപ്പുമാണ് മികച്ച ഭൂരിപക്ഷം നേടിക്കൊടുത്തതെന്ന വിലയിരുത്തല്‍ മുഴുവനായും ശരിയാണോ? ടി.എം. ജേക്കബ്ബിനോടുള്ള ആദരവും ആ കുടുംബത്തോടുള്ള സഹതാപവുമെല്ലാം വോട്ടായിട്ടുണ്ടെന്നുറപ്പല്ലെ ? നെയ്യാറ്റിന്‍കര എംഎല്‍എയായിരുന്ന ആര്.സെല്‍വരാജിനെ കുതിരക്കച്ചവടത്തിലൂടെ യുഡിഎഫ് സ്വന്തമാക്കിയതും എറണാകുളം ജില്ലയിലെ സിപിഎമ്മിലെ വിഭാഗീയതയും സിപിഎമ്മിന്റെ കണ്ണൂരില്‍നിന്നുള്ള നേതാക്കളുടെ വന്‍തോതിലുള്ള സാന്നിധ്യമുണ്ടായതും പിറവത്ത് വോട്ടര്‍മാരെ അനൂപിന് അനുകൂലമാക്കിയില്ലേ?
സിന്ധുജോയിക്കെതിരായ പരാമര്‍ശം അനാവശ്യമായി പോയെന്ന അഭിപ്രായം രഹസ്യമായെങ്കിലും എല്‍ഡിഎഫ് നേതാക്കള്‍ പങ്കുവെക്കുന്നു. വിഎസിന്റെ ‘അഭിസാരിക’ പ്രയോഗം ദോഷം ചെയ്തുവെന്ന് വ്യക്തമാണ്. പള്ളികളുടെ നിലപാടും കോണ്‍ഗ്രസിന്റെ പ്രശ്നങ്ങളുമാണ് എല്ലാ കാലത്തും പിറവത്തെ ഭൂരിപക്ഷത്തെ നിര്‍ണയിച്ചിട്ടുള്ളത്. ഇത്തവണ കോണ്‍ഗ്രസിന്റെ കൂട്ടായ പ്രവര്‍ത്തനം മാത്രമല്ല പള്ളിനിര്ദ്ദേശിച്ച സ്ഥാനാര്‍ത്ഥിയായിരുന്നു അനൂപ് എന്നതും ഗുണം ചെയ്തു. പിന്തുണയ്ക്കുമെന്നുറപ്പുള്ള ബൂത്തുകളും പഞ്ചായത്തുകളിലും പോലും ശ്രദ്ധേയമായ മുന്നേറ്റം കാഴ്ച്ചവെക്കാന്‍ ഇടതുസ്ഥാനാര്‍ത്ഥിയ്ക്ക് കഴിഞ്ഞില്ല. രണ്ട് പഞ്ചായത്തുകളില്‍ മാത്രമാണ് നേരിയ ലീഡ് എം.ജെ.ജേക്കബ് നേടിയത്. പിറവത്തെ 12 പഞ്ചായത്തുകളില്‍ ചോറ്റാനിക്കര, തിരുവാങ്കുളം എന്നിവിടങ്ങളില്‍ യഥാക്രമം 171, 365 എന്നിങ്ങനെയാണ് എല്‍ഡിഎഫിന് ലഭിച്ച ലീഡ്.
ഓര്‍ത്തഡോക്സ് സഭക്കാരനായ എം.ജെ.ജേക്കബും കാലങ്ങളായി ഇടത് അനുകൂലസ്വഭാവം നിലനിര്‍ത്താറുള്ള യാക്കോബായ സഭയുടെ ശക്തമായ വോട്ട് ബാങ്കുള്ള മണ്ഡലം എന്നിട്ടും ഈ വോട്ടെല്ലാം എവിടെപ്പോയി എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. യാക്കോബായ സഭയെ യുഡിഎഫ് എങ്ങിനെ ഒതുക്കിയെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും. അധികാരത്തിലിരിക്കുന്ന ഒരു സര്‍ക്കാരിനെ നിലനിര്‍ത്തുക, മന്ത്രിയാകാന്‍ നൂറ് ശതമാനം സാധ്യതയുള്ള ഒരു വ്യക്തിയെ ജയിപ്പിക്കുക എന്നീ പ്രായോഗികബുദ്ധി പിറവത്തെ ജനം ഉപയോഗിച്ചു. ഇതില്‍ കവിഞ്ഞൊരു വ്യാകരണമെന്തെങ്കിലും പിറവത്തെ ഫലത്തിനുണ്ടോ എന്നതാണ് സംശയം.
ഉപതെരഞ്ഞെടുപ്പുകളില്‍ കാലങ്ങളായി എല്‍ഡിഎഫിനുണ്ടായിരുന്ന മുന്‍തൂക്കമാണ് പിറവത്തെ തെരഞ്ഞെടുപ്പിലൂടെ ചോര്‍ന്നുപോയത്. യുഡിഎഫ് ഭരണത്തിലിരിക്കെ എല്‍ഡിഎഫാണ് നേട്ടമുണ്ടാക്കേണ്ടത്. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ ഗിമ്മിക്കുകളും വികസനനയവും ജനങ്ങള്‍ അംഗീകരിച്ചപ്പോള്‍ ഇടതിന് അത് കനത്ത തിരിച്ചടിയായി. വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും ഒറ്റക്കെട്ടായി പ്രചാരണം നയിച്ചതും പിറവത്തായിരുന്നു. എന്നിട്ടും വിജയം എല്‍ഡിഎഫിനെ കൈവിട്ടു. വിജയപ്രതീക്ഷ കുറവായിരുന്നെങ്കിലും 5000ത്തില്‍ താഴെ ഭൂരിപക്ഷം മാത്രമേ അനൂപിന് ലഭിക്കുകയുള്ളൂ എന്നാണ് എല്‍ഡിഎഫ് കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ ഈ കണക്കുകൂട്ടലും തെറ്റി. വിഎസ് നേരിട്ട് പടനയിച്ചപ്പോള്‍ കഴിഞ്ഞതവണ 157 വോട്ടിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.ജെ. ജേക്കബ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതെന്നും കണക്കാക്കണം.
യാക്കോബായ-ഓര്‍ത്തഡോക്സ് പ്രശ്നവും നഴ്സുമാരുടെ സമരവും പിറവത്തെ ജനങ്ങളില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം ഉണ്ടാക്കുമെന്ന എല്‍ഡിഎഫ് കണക്കുകൂട്ടലും പിഴച്ചു. മാത്രമല്ല സിപിഎം-സിപിഐ വിഴുപ്പലക്കലും തിരിച്ചടിയാകുകയും ചെയ്തു. ഇതുകൂടാതെ പാര്ട്ടിസമ്മേളനത്തോടനുബന്ധിച്ച് യേശുക്രിസ്തുവിനെ വിപ്ലവകാരിയാക്കി ചിത്രീകരിച്ച സംഭവം യുഡിഎഫ് പ്രചാരണായുധമാക്കിയിരുന്നു. ഇത് ക്രൈസ്തവ വോട്ടുകള്‍ എല്‍ഡിഎഫില്‍ നിന്നുമകറ്റാനാണ് കാരണമായത്.
വിജയത്തിനവകാശികള് ഇപ്പോള്‍ ഏറെയാണ്. എന്‍എസ്എസിന്റെ സമീപനവും മന്ത്രി ബാബുവിന്റെ സാന്നിധ്യം പിന്നോക്ക വോട്ടുകള്‍ സ്വാധീനിക്കുന്നതിനും സഹായിച്ചതായി അവകാശപ്പെടുന്നു. വിജയത്തിന് അപ്പന് ഏറെയാണ്. തോല്‍വി ഏറ്റെടുക്കാനാണ് ആളില്ലാതാവുക. പിറവത്തുനിന്നും ഇനി നെയ്യാറ്റിന്കരയിലേക്കാണ് ശ്രദ്ധപതിപ്പിക്കേണ്ടത്. ജാതി മത സമവാക്യങ്ങളാകും അവിടെയും ജയപരാജയങ്ങള്‍ നിര്‍ണയിക്കുക. അതിനായി എന്തൊക്കെ അടവുനയങ്ങളാവും പാര്‍ട്ടികളെല്ലാം പയറ്റാന്‍ പോകുന്നതെന്ന് കാണാന്‍ അധികം കാത്തിരിക്കേണ്ടതില്ല.
കെ.കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: