ഭഗവദ്ഗീതമോസ്കോ: ശ്രീമദ് ഭഗവദ്ഗീത നിരോധിക്കണമെന്ന ആവശ്യം റഷ്യന്‍ കോടതി നിരാകരിച്ചു. ഭഗവദ്ഗീത തീവ്രവാദസ്വഭാവമുള്ള ഗ്രന്ഥമാണെന്നാരോപിച്ചാണ് ഒരു റഷ്യന്‍ സംഘടന കോടതിയെ സമീപിച്ചത്.
ഭഗവദ്ഗീത നിരോധിക്കണമെന്ന ആവശ്യം കീഴ്ക്കോടതി നിരാകരിച്ചതിനെതിരെ സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍മാര്‍ നല്കിയ അപ്പീല്‍ സൈബീരിയന്‍ നഗരമായ ടോംസ്കിയിലെ ഉയര്‍ന്ന കോടതി തള്ളിയതായി അന്താരാഷ്ട്ര കൃഷ്ണാവബോധ സംഘടന (ഇസ്കോണ്‍)യുടെ മോസ്കോ പ്രതിനിധി സാധുപ്രിയദാസ് അറിയിച്ചു. റഷ്യന്‍ ജുഡീഷ്യറിയോട് തങ്ങള്‍ കടപ്പെട്ടിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഭഗവദ്ഗീത നിരോധിക്കണമെന്ന ആവശ്യം ഇന്ത്യയിലും വിദേശത്തും വന്‍ പ്രതിഷേധത്തിന് വഴിതെളിച്ചിരുന്നു. പ്രശ്നത്തിന് പരിഹാരം കാണാന്‍ ഇടപെടണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ റഷ്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇസ്കോണ്‍ സ്ഥാപകന്‍ എ.സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദര് രചിച്ച ഗീതാഭാഷ്യത്തിനെതിരെ നടന്നുവന്ന പ്രചാരണങ്ങളാണ് ഒടുവില്‍ കോടതിയിലെത്തിയത്. വിദ്വേഷം വളര്‍ത്തുന്നതും അവിശ്വാസികളെ അവഹേളിക്കുന്നതും സമൂഹത്തില്‍ വിദ്വേഷമുണ്ടാക്കുന്നതുമാണ് ഗീതയുടെ ഉള്ളടക്കമെന്ന വാദം കോടതി അംഗീകരിച്ചില്ല. നേരത്തെ കീഴ്കോടതിയും ഈ വാദം തള്ളിയിരുന്നു. ഹര്‍ജി തള്ളിയതോടെ കോടതിക്കുള്ളിലുണ്ടായിരുന്ന ഇസ്കോണ്‍ പ്രവര്‍ത്തകര്‍ ആഹ്ലാദാരവങ്ങള്‍ മുഴക്കി. വിധി സ്വാഗതാര്‍ഹമാണെന്ന് റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ അജയ് മല്‍ഹോത്ര പറഞ്ഞു. നീതിയുക്തവും ന്യായവും നിയമവിധേയവുമായ വിധിയാണിതെന്ന് ഇസ്കോണിന്വേണ്ടി കോടതിയില്‍ ഹാജരായ അലക്സാണ്ടര്‍ ഷാഖോവും ഇന്ത്യയിലെ ഇസ്കോണ്‍ മീഡിയാ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ബ്രജേന്ദ്ര നന്ദന് ദാസും പ്രതികരിച്ചു.
കഴിഞ്ഞവര്‍ഷം ജൂണിലാണ് ഗീതാപരിഭാഷ നിരോധിക്കണമെന്നാവശ്യപ്പെട്ട് ആദ്യം കോടതിയില്‍ ഹര്‍ജിയെത്തിയത്. ലോകവ്യാപകമായി ഹൈന്ദവജനത ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. 1788 ലാണ് ഭഗവദ്ഗീത ആദ്യമായി റഷ്യയില്‍ പ്രസിദ്ധീകരിച്ചത്. പിന്നീട് ഒട്ടേറെ പരിഭാഷകളുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: