ആലപ്പുഴ: സിന്ധുജോയിക്കെതിരെ മോശം പരാമര്‍ശം നടത്തിയ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. വി.എസ്. അച്യുതാനന്ദന്‍ സ്ത്രീത്വത്തെ അപമാനിക്കുകയാണ് ചെയ്തതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
മോശം പരാമര്‍ശം പിന്‍വലിച്ച് വി.എസ് മാപ്പുപറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. വി.എസിന് സ്ത്രീകളെക്കുറിച്ചുള്ള മാനസികാവസ്ഥ ഹീനമാണെന്നു തെളിഞ്ഞതായി പി.സി. വിഷ്ണുനാഥ് എംഎല്‍എ കുറ്റപ്പെടുത്തി. ഇതു കേരള സമൂഹത്തിന് അപമാനകരമാണ്. ഉന്നത രാഷ്‌ട്രീയ നേതാക്കളില്‍ വി.എസിന്റെ ടാര്‍ജറ്റ് വനിതകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വി.എസ്. അച്യുതാനന്ദനെ സി.പി.എം നിലയ്‌ക്കു നിര്‍ത്തണമെന്നു കോണ്‍ഗ്രസ് നേതാവ് ലതിക സുഭാഷ് ആവശ്യപ്പെട്ടു. സിന്ധു ജോയിയെക്കുറിച്ചു വിഎസ് നടത്തിയ പരാമര്‍ശം ഹീനമാണ്. പ്രസ്താവനയെക്കുറിച്ചു പി.ബി അംഗം വൃന്ദ കാരാട്ടിന് എന്താണു പറയാനുള്ളതെന്നു ലതിക ചോദിച്ചു.
സിന്ധു ജോയിക്കെതിരേ നടത്തിയ മോശം പ്രസ്താവന പിന്‍വലിച്ച് വി.എസ്. അച്യുതാനന്ദന്‍ മാപ്പു പറയണമെന്നു മഹിള കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വി.എസിന്റെ പ്രസ്താവന അപലപനീയമെന്നു സംസ്ഥാന പ്രസിഡന്‍റ് ബിന്ദു കൃഷ്ണ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: