തിരുവനന്തപുരം: നിര്‍ണായകമായ പിറവം തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അപ്രതീക്ഷിത തിരിച്ചടിയാണ് നെയ്യാറ്റിന്‍കര എംഎല്‍എ സ്ഥാനത്തുനിന്നുള്ള ആര്. ശെല്‍വരാജിന്റെ രാജി പ്രഖ്യാപനമെങ്കിലും യുഡിഎഫിലേക്ക് പോകില്ലെന്ന പ്രഖ്യാപനം എല്‍ഡിഎഫ് ക്യാമ്പിന് ആശ്വസിക്കാന്‍ വകനല്കി. ആരുടെയും പ്രേരണയിലല്ല സ്വന്തം തീരുമാനപ്രകാരമാണ് എംഎല്‍എ സ്ഥാനവും പാര്‍ട്ടി ജില്ലാ കമ്മറ്റി അംഗത്വവും രാജിവെക്കുന്നതെന്ന് ശെല്‍വരാജ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. യുഡിഎഫിലേക്ക് പോകില്ലെന്നും അതിലും ഭേദം ആത്മഹത്യ ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി ജില്ലാക്കമ്മറ്റി അംഗത്വം രാജിവച്ചെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുമെന്ന് ശെല്‍വരാജ് വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി സമ്മേളനങ്ങളിലെ വ്യക്തികേന്ദ്രീകൃതമായ ആക്രമണങ്ങളില്‍ മനംമടുത്താണ് രാജിവെയ്ക്കുന്നത്. പിബി മാര്‍ഗരേഖ ലംഘിച്ച് ബ്രാഞ്ച് സമ്മേളനം മുതല്‍ സംസ്ഥാന സമ്മേളനം വരെ ഇത്തവണ വ്യക്തികേന്ദ്രീകൃത ആക്രമണമാണ് ഉണ്ടായത്. സംസ്ഥാന സമ്മേളനത്തില്‍ പോലും ഇത്തരത്തില്‍ വ്യക്തികേന്ദ്രീകൃത ആക്രമണമായിരുന്നു നടന്നതെന്ന് എല്ലാവര്ക്കും അറിയാം. നേതൃത്വത്തിന് ഇഷ്ടമില്ലാത്തവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന ശൈലിയാണ് പാര്‍ട്ടിയില്‍ നിലനില്‍ക്കുന്നത്.
താന്‍ പാര്‍ട്ടിക്കുള്ളില്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് പിണറായി വിജയനോടും വിഎസ് അച്യുതാനന്ദനോടും പറഞ്ഞിരുന്നു. പക്ഷേ അതിന് യാതൊരു ഫലവുമുണ്ടായില്ലെന്നും ശെല്‍വരാജ് ആരോപിച്ചു.വെള്ളിയാഴ്ച രാവിലെ സ്പീക്കറെ നേരില്‍ക്കണ്ടാണ് രാജിക്കത്ത് നല്‍കിയത്. ഭാവി നടപടികള്‍ ആലോചിച്ച് തീരുമാനിക്കും.
തന്റെ സിറ്റിങ് സീറ്റായിരുന്ന പാറശ്ശാലയില്‍ സംസ്ഥാന കമ്മറ്റി അംഗം ആനാവൂര്‍ നാഗപ്പന് പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം എന്റെ മേലാണ് ചുമത്തപ്പെട്ടത്. സാധാരണഗതിയില്‍ സംസ്ഥാന സമ്മേളനം കഴിയുന്നതോടെ ഇത് അവസാനിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. നെയ്യാറ്റിന്‍കരയിലെ വലിയ വിജയമല്ല പാറശാലയിലെ പരാജയമാണ് പാര്‍ട്ടി ചര്‍ച്ച ചെയ്തത്.
സംസ്ഥാന സമ്മേളനത്തിലും തന്നെ പ്രതിനിധിയാക്കിയില്ല. ജില്ലാ കമ്മറ്റിയിലും തന്റെ വാദങ്ങള്‍ പറയാനുള്ള അവസരം ലഭിക്കാറില്ല. രാജിക്കാര്യം ജില്ലാ നേതൃത്വത്തെയും സംസ്ഥാന നേതൃത്വത്തെയുമെല്ലാം അറിയിച്ചിട്ടുണ്ട്. യുഡിഎഫിനെതിരെ സന്ധിയില്ലാത്ത സമരം തുടരും. പിറവം ഉപതെരഞ്ഞെടുപ്പിന് മുമ്പു തന്നെ രാജിക്കാര്യം പ്രഖ്യാപിച്ചതില്‍ പ്രത്യേക ഉദ്ദേശങ്ങളില്ല. പിറവത്ത് താനോ തന്റെ ബന്ധുക്കളോ മത്സരിക്കുന്നില്ല. തങ്ങള്‍ക്കാര്‍ക്കും വോട്ടുമില്ല. എംഎല്‍എ സ്ഥാനവും പാര്‍ട്ടി സ്ഥാനങ്ങളും രാജിവെച്ചുവെങ്കിലും പൊതുരംഗത്ത് സജീവമായി തുടരുമെന്നും ശെല്‍വരാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: