തിരുവനന്തപുരം: സി.പി.എമ്മിലെ വിഭാഗീയതയില്‍ പ്രതിഷേധിച്ച് നെയ്യാറ്റിന്‍കര എം.എല്‍.എ ആര്.സെല്‍വരാജ് നിയമസഭാംഗത്വം രാജിവച്ചു. ഇന്നലെ നിയമസഭാ സമ്മേളനം കഴിഞ്ഞശേഷം സ്പീക്കറെ കണ്ട് രാജിക്കത്ത് നല്‍കുകയായിരുന്നു. പാര്‍ട്ടി പദവികളും രാജി വച്ചതായി അദ്ദേഹം അറിയിച്ചു.
സംസ്ഥാന സമ്മേളനം കഴിഞ്ഞിട്ടും സി.പി.എമ്മില്‍ വിഭാഗീയത അവസാനിച്ചിട്ടില്ലെന്ന് ശെല്‍വരാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വ്യക്തികളെ കേന്ദ്രീകരിച്ചാണ് സംസ്ഥാന സമ്മേളനം നടന്നത്. മൂന്ന് തവണ മത്സരിച്ചയാളാണ് താന്‍. രണ്ടു തവണയും വിജയിച്ചു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ സിറ്റിംഗ് സീറ്റായ പാറശാലയില്‍ നിന്ന് മാറ്റി നെയ്യാറ്റിന്‍കരയില്‍ മത്സരിപ്പിച്ചു. യു.ഡി.എഫിന്റെ മണ്ഡലമായ നെയ്യാറ്റിന്‍കരയില്‍ താന്‍ ജയിക്കുകയും ചെയ്തു. അതേസമയം പാറശാലയില്‍ സി.പി.എം തോല്‍ക്കുകയും ചെയ്തു. യു.ഡി.എഫിനെ തോല്പിച്ചതിന് അഭിനന്ദിക്കുകയല്ല ചെയ്തത്. പകരം പാറശാലയിലെ സി.പി.എമ്മിന്റെ തോല്‍വിക്ക് തന്നെ പഴിക്കുകയാണ് ചെയ്തതെന്നും ശെല്‍വരാജ് പറഞ്ഞു.
സ്വന്തം തീരുമാന പ്രകാരമാണ് രാജി. രാജിക്ക് പിന്നില്‍ ആരുടെയും പ്രേരണയില്ല. യു.ഡി.എഫിലേക്ക് പോകുന്നത് ആലോചിച്ചിട്ടു പോലുമില്ല. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനായി തുടരും. പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാന്‍ ഒരു പാര്‍ട്ടിയുടെയും അംഗീകാരം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭാവി പരിപാടികള്‍ സഹപ്രവര്‍ത്തകരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. വ്യക്തിപരമായോ കുടുംബപരമായോ ആക്രമിക്കപ്പെട്ടാല്‍ പാര്‍ട്ടിയില്‍ നിന്ന് ഒരു സംരക്ഷണവും ലഭിക്കുമെന്ന ഉറപ്പ് തനിക്കില്ലെന്നും രാജിയെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ക്ക് ഒരു സൂചനയും നല്‍കാതെയായിരുന്നു ശെല്‍വരാജിന്റെ രാജി. പിറവം ഉപതെരഞ്ഞെടുപ്പ് അനുകൂല ഘടകമാകുമെന്ന് എല്‍ഡിഎഫ് പ്രതീക്ഷിച്ചിരിക്കുന്ന സമയത്തുമാണു ശെല്‍വരാജിന്റെ രാജി. പിറവത്തു ജയിച്ചാല്‍ നേരിയ ഭൂരിപക്ഷമുളള സര്‍ക്കാര്‍ പ്രതിരോധത്തിലാകുകയും ഭരണമാറ്റം ഉണ്ടാകുന്ന സാഹചര്യവും നിലനില്‍ക്കെയാണിത്. യുഡിഎഫിന് ആശ്വാസം നല്കുന്ന തീരുമാനം എല്‍.ഡി.എഫിന് കനത്ത തിരിച്ചടിയാണു നല്‍കിയിരിക്കുന്നത്. ഇതോടെ സംസ്ഥാനം മറ്റൊരു ഉപതെരഞ്ഞെടുപ്പിലേക്കു കൂടി പോകാനുളള സ്ഥിതിവിശേഷം ഉരുത്തിരിഞ്ഞു.
സെല്‍വരാജിന്റെ രാജിയെക്കുറിച്ച് പ്രതികരിക്കാന്‍ തത്കാലം സംസ്ഥാന, ജില്ലാ നേതാക്കള്‍ തയ്യാറായിട്ടില്ല. പാര്‍ട്ടിയെ വെട്ടിലാക്കിയ സെല്‍വരാജിനെതിരെ ഉടന്‍ സി.പി.എം നടപടി എടുത്തേക്കും. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കികൊണ്ടുള്ള തീരുമാനം ഇന്നുതന്നെ ഉണ്ടായേക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: