ആലപ്പുഴ: ആലപ്പുഴയില്‍ നടക്കുന്ന ആര്‍എസ്പി സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയത്തില്‍ സിപിഎമ്മിനും സിപിഐയ്ക്കും രൂക്ഷവിമര്‍ശനം. സിപിഎമ്മും സിപിഐയുമാണ് മൂന്നാം മുന്നണിയുണ്ടാക്കാനുള്ള നീക്കം അട്ടിമറിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്രത്തില്‍ ഇടതുപാര്‍ട്ടികളുടെ ഐക്യം ഇല്ലാതാക്കിയത് സിപിഎമ്മാണെന്നും വിമര്‍ശനമുണ്ട്.
കേരളത്തിലേയും ബംഗാളിലേയും സിപിഎമ്മിന്റെ പ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിക്കുന്നു. രാജ്യത്ത് ഇടതുപക്ഷക്കാരനായ ഒരാളെ പ്രധാനമന്ത്രിയാക്കണമെന്ന് 1999ല്‍ നടന്ന സംയുക്ത ഇടതുസമ്മേളനത്തില് ആവശ്യമുയര്‍ന്നു. എന്നാല്‍ സിപിഎം ഈ നിര്‍ദേശം അട്ടിമറിക്കുകയും സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയുമാണ് ചെയ്തത്.
സിപിഎമ്മിന്റെ വിട്ടുവീഴ്ച്ചയില്ലാത്ത സമീപനമാണ് ഈ ചരിത്രശ്രമം തന്നെ ഇല്ലാതാക്കിയത്. ഇക്കാര്യത്തില്‍ സിപിഎമ്മും സിപിഐയും കൈകോര്‍ത്തു. ഇതോടെ മൂന്നാം മുന്നണി എന്ന ആശയം തന്നെ അട്ടിമറിക്കപ്പെട്ടു. സിപിഎം നന്ദിഗ്രാമില്‍ കര്‍ഷകരെ ബോധപൂര്‍വം അവഗണിച്ചു. ഇവിടെ സിപിഎം വന്‍കിട വ്യവസായകുടുംബങ്ങള്ക്ക് വേണ്ടി നിലകൊണ്ടു. നന്ദിഗ്രാമിലെ സ്പെഷ്യല്‍ എക്ണോമിക് സോണ്‍ വിഷയത്തില്‍ ഇടതുപാര്‍ട്ടികള്‍ക്ക് അറിഞ്ഞോ അറിയാതെയോ തെറ്റുപറ്റിയതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
എല്‍ഡിഎഫിലെ ചെറുപാര്‍ട്ടികളെ ഒതുക്കാനുള്ള സിപിഎമ്മിന്റെ നീക്കങ്ങള്‍ക്ക് സിപിഐ പിന്തുണ നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. 2004, 2006 തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിനൊപ്പം നിന്ന ഒരു വിഭാഗം എല്‍ഡിഎഫിനെ അട്ടിമറിച്ചെന്നും ആരുടേയും പേരെടുത്തു പറയാതെ റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികള്‍ ക്രിസ്തീയ വിഭാഗത്തെ ഇടതുപക്ഷത്തു നിന്ന് അകറ്റി. ചെറുപാര്‍ട്ടികളെ ഏകോപിപ്പിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകാന്‍ സിപിഎമ്മിനു സാധിച്ചില്ലെന്നും കുറ്റപ്പെടുത്തുന്നു. ആലപ്പുഴയില്‍ നടക്കുന്ന സമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പ്രഫ.ഡി. ശശിധരനാണ് റിപ്പോര്‍ട്ട് അവതരിപ്പിക്കുക.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: